ഇന്ത്യയിലെ സ്വകാര്യ-കോർപ്പറേറ്റ് ആശുപത്രികൾ അമിതവില ഈടാക്കിയും അനാവശ്യ പരിശോധനകൾ നടത്തിയും രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് ആസാം സ്വദേശിയായ ഡോക്ടർ.
ഇന്ത്യയിലെ സ്വകാര്യ-കോർപ്പറേറ്റ് ആശുപത്രികൾ രോഗികളെ അമിതമായി കൊള്ളയടിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ആസാം സ്വദേശിയായ ഡോക്ടർ പ്രിയം ബോർദോലോയ്. മരുന്നുകൾക്ക് അമിതവില ഈടാക്കിയും അനാവശ്യ പരിശോധനകൾ അടിച്ചേൽപ്പിച്ചും ഇത്തരം സ്ഥാപനങ്ങൾ രോഗികളുടെ കുടുംബങ്ങളെ സാമ്പത്തികമായി തകർക്കുകയാണെന്നാണ് ഡോക്ടർ പറയുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് ഒരു ദിവസം 40,000 രൂപ മുതൽ 50,000 രൂപ വരെയുള്ള മരുന്നുകളാണ് നൽകുന്നതെന്ന് അങ്കിത് പാണ്ഡെ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ (ട്വിറ്റർ) പങ്കുവെച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഡോ. ബോർദോലോയ് ആശുപത്രികളുടെ ഇത്തരത്തിലുള്ള സമീപനങ്ങളെ കുറിച്ച് തുറന്നടിച്ചത്.
തന്റെ ഒരു ബന്ധുവിന് മൂന്ന് ദിവസത്തെ ചികിത്സയ്ക്കായി 64,000 രൂപയുടെ ബില്ല് ലഭിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി പണം ഈടാക്കുന്നത് ന്യായീകരിക്കാമെങ്കിലും ചികിത്സയിലെ സുതാര്യതയില്ലായ്മ ഗുരുതരമായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിൽ, ആശുപത്രികളിൽ ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും അനാവശ്യമായ വിറ്റാമിൻ ടെസ്റ്റുകളും ആവശ്യമില്ലാത്ത സിടി സ്കാനുകളും നടക്കുന്നത് താൻ നേരിട്ട് കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് അഭിപ്രായ പ്രകടനം നടത്തിയത്. വരുമാനം എന്ന ലക്ഷ്യം ചികിത്സാ മേഖലയിൽ കടന്നുകൂടിയതോടെ രോഗീപരിചരണത്തിന് പകരം ലാഭമുണ്ടാക്കുക എന്നതിനാണ് പ്രധാന പരിഗണന എന്നും പലരും നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രികൾ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൈകളിൽ അകപ്പെട്ടതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ആശുപത്രികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ ലാഭം മാത്രമായി ലക്ഷ്യമെന്ന വിമർശനവും ഉയർന്നു. മിക്ക സാധാരണ കുടുംബങ്ങൾക്കും ചികിത്സാ കാര്യങ്ങളിൽ ശാസ്ത്രീയമായ അറിവില്ലാത്തതിനാൽ ഇത്തരം 'സാമ്പത്തിക കെണികളിൽ' അവർ എളുപ്പത്തിൽ വീണുപോകുന്നുവെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
