പ്രകൃതിക്ക് വലിയ അപകടമില്ലാതെ സീഡ് മാസ്‍കുകൾ, ചെടികൾ മുളച്ചുപൊങ്ങും
ഒപ്പം മാസ്‍കിനകത്ത് വിത്തും വച്ചിരിക്കുന്നു. വലിച്ചെറിഞ്ഞാലും അവ മരങ്ങളായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുനരുപയോഗിക്കാനാവുന്ന കോട്ടണ്‍ തുണികളില്‍ നിന്നും മറ്റുമാണ് മാസ്‍ക് തയ്യാറാക്കിയിരിക്കുന്നത്.
ലോകം വല്ലാത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് മാഹാമാരി നമ്മുടെ ജീവിതം തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. ഒപ്പം തന്നെ ഇതുവരെ ശീലമാക്കാത്ത പലതും ശീലമാക്കേണ്ടിയും വന്നിരിക്കുകയാണ്. അതില്‍ പെടുന്നതാണ് മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവയെല്ലാം. എന്നാല്‍, ഈ മാസ്‍കുകളില്‍ പലതും നാം പ്രകൃതിയിലേക്ക് തന്നെ വലിച്ചെറിയുകയാണ്. അവിടെയാണ് കര്‍ണാടകയിലെ ഒരു ആക്ടിവിസ്റ്റായ നിതിന്‍ വാസ് വ്യത്യസ്‍തമാകുന്നത്.
നമുക്കറിയാം വിത്തുകള്‍ ഉള്ളിലുള്ള പല ഉത്പന്നങ്ങളും നമുക്ക് പരിചയമുണ്ട്. അതുപോലെ വിത്ത് ഉള്ള മാസ്‍ക് നല്‍കുകയാണ് പേപ്പര്‍ സീഡ്.കോ -യും. ഇതിന് മുമ്പും ഇന്‍വിറ്റേഷന്‍ കാര്‍ഡ്, നോട്ട്‍പാഡ്, വിസ്റ്റിംഗ് കാര്‍ഡ് തുടങ്ങിയവയെല്ലാം പേപ്പര്‍ സീഡ്.കോ പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ ഗ്രാമങ്ങളിലുള്ളവരാണ് മാസ്‍കുകള്‍ തയ്യാറാക്കുന്നത്. അവിടെയുള്ള യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മാസ്‍ക് തയ്യാറാക്കാനുള്ള പരിശീലനവും വസ്‍തുക്കളും ഇവര്‍ എത്തിച്ച് നല്‍കുന്നു.
മിക്കവാറും ഈ മാസ്‍ക് നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണമായും സംസ്‍കരിക്കാനാകുന്നത് പോലെയാണ്. സ്ട്രാപ്പുകള്‍ മാത്രമാണ് കോട്ടണില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം മാസ്‍കിനകത്ത് വിത്തും വച്ചിരിക്കുന്നു. വലിച്ചെറിഞ്ഞാലും അവ മരങ്ങളായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുനരുപയോഗിക്കാനാവുന്ന കോട്ടണ്‍ തുണികളില്‍ നിന്നും മറ്റുമാണ് മാസ്‍ക് തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഫെക്ഷനെ ചെറുക്കാനും മാത്രം കരുത്തും ഈ മാസ്‍കിനുണ്ട് എന്നും നിതിന്‍ പറയുന്നു.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇങ്ങനെയൊരു മാസ്‍ക് നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, ഇപ്പോഴാണ് അവ തയ്യാറാക്കുന്നത്. 2021 മാര്‍ച്ച് മാസത്തിലാണ് മാസ്‍ക് പുറത്തിറക്കുന്നത്. പ്രതീക്ഷിക്കുന്നതിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു.
“ഇപ്പോൾ ഞങ്ങൾക്ക് 10,000 മാസ്‍കുകൾ ഡെലിവർ ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളൂ, അതിൽ കൂടുതൽ ഇല്ല. ഞങ്ങൾ അഞ്ച് വർക്കിംഗ് അംഗങ്ങൾ അടങ്ങുന്ന ഒരു യൂണിറ്റാണ്, ഞങ്ങൾക്ക് ഇപ്പോൾ അത് ഏറ്റെടുക്കാൻ കഴിയും” നിതിൻ കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും, ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള സംഘടനകളുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു. മാസ്കിന് 25 രൂപയാണ് വില. മുതിര്‍ന്നവരുടെ അളവിലുള്ളതാണ് നിലവില്‍ ലഭ്യമാകുന്നത്.