ചാണകത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യപെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ആധുനിക സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ഉൾക്കൊള്ളുന്ന പുതിയ പ്ലാന്റിൽ ഉൽപ്പന്നത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുമെന്ന് കെവിഐസി ചെയർമാൻ വിനയ് കുമാർ സക്‌സേന പറയുകയുമുണ്ടായി.
ജയ്പൂരിലെ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിർമാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ചാണകത്തിൽ നിന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പെയിന്റാണിത്. ഈ പെയിന്റിന്റെ ബ്രാൻഡ് അംബാസഡർ താനാണെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം ജൂലൈ ആറ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ചാണകത്തിൽ നിന്നുള്ള ഈ പെയിന്റിന്റെ നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജയ്പൂരിലെ ഈ പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് മാനുഫാക്ചറിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത അദ്ദേഹം, രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് ഇത് വളരെയധികം സഹായകമാകുമെന്ന് പറഞ്ഞു.
ലക്ഷക്കണക്കിന് കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനം പോലും ഇത്രയ്ക്ക് സന്തോഷവും സംതൃപ്‌തിയും നൽകിയിട്ടില്ല. ദരിദ്രരുടെ വികസനമാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ഗ്രാമത്തിലും ഒരു പെയിന്റ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചു. ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്നത് പെയിന്റിന്റെ ഉൽപാദന ശേഷി ഇരട്ടിയാക്കും.
നിലവിൽ, പെയിന്റിന്റെ പ്രതിദിന ഉത്പാദനം 500 ലിറ്ററാണ്. ഇനി ഇത് പ്രതിദിനം 1000 ലിറ്റർ വരെയാകും. പെയിന്റിൽ ഡിസ്റ്റംപെർ, ഇമൽഷൻ എന്നീ രണ്ട് ഇനമാണ് വിപണിയിൽ എത്തുന്നത്. ഖാദി പ്രകൃതിക് പെയിന്റിന് എട്ട് മേന്മകളുണ്ട്. ഇത് ബാക്ടീരിയിൽ നിന്നും, പൂപ്പലിൽ നിന്നും, പ്രകൃതി താപ ഇൻസുലേഷൻ പ്രോപ്പർട്ടികളിൽ നിന്നും മുക്തമാണ്. കൂടാതെ, ഈ പെയിന്റ് പരിസ്ഥിതി സൗഹാർദ്ദപരവും, വിഷരഹിതവും, മണമില്ലാത്തതും, ചെലവ് കുറഞ്ഞതുമാണ് എന്നും അവർ അവകാശപ്പെടുന്നു.
ആധുനിക സാങ്കേതികവിദ്യയും യന്ത്രസാമഗ്രികളും ഉൾക്കൊള്ളുന്ന പുതിയ പ്ലാന്റിൽ ഉൽപ്പന്നത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുമെന്ന് കെവിഐസി ചെയർമാൻ വിനയ് കുമാർ സക്‌സേന പറയുകയുമുണ്ടായി. 2021 ജനുവരി 12 -നാണ് കേന്ദ്രമന്ത്രി ഖാദി പ്രകൃതിക് പെയിന്റ് പ്രവർത്തനം തുടങ്ങിയത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, രാജ്യത്തുടനീളം സ്വയം തൊഴിൽ സൃഷ്ടിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.