പന്ത്രണ്ടോളം ജീവനക്കാരുള്ള ടെനെക്സിൽ പുരുഷന്മാർ മാത്രമാണുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ, ടെനക്സിൽ ഇതുവരേയും ഒരു സ്ത്രീ ജീവനക്കാരുണ്ടായിട്ടില്ല എന്ന് സബ്ജക്റ്റ് ലൈനിൽ വച്ചാണ് ലൂസിയാന ഇമെയിൽ അയച്ചത്.

ഒരു ജോലിക്ക് അനേകങ്ങൾ അപേക്ഷിക്കും. അതിൽ നിന്നും വളരെ കുറച്ചുപേരായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. അങ്ങനെ, തികച്ചും വ്യത്യസ്തമായ വഴിയിൽ ജോലിക്ക് അപേക്ഷിച്ച ഒരു 24 കാരിയായ കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലൂസിയാന ഡയസ് അൽബദാൻ എന്ന യുവതിയാണ് താൻ അപേക്ഷിക്കുന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയായ 'ടെനെക്സിൽ' ഒരു സ്ത്രീ ജീവനക്കാരി പോലും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് അപേക്ഷ അയച്ചത്. ആ കമ്പനിയിലെ ആദ്യ സ്ത്രീ ജീവനക്കാരിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഇമെയിലിൽ ലൂസിയാന പറഞ്ഞത്. ഈ ബോൾഡ് ആയ ഇമെയിലാണ് ടെനെക്സിൽ സ്ട്രാറ്റജിസ്റ്റ് തസ്തികയിൽ ജോലി നേടാൻ ലൂസിയാനയെ സഹായിച്ചത്.

സിഎൻബിസി മേക്കിറ്റ് റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരിയിലാണ് ലൂസിയാന ടെനെക്സിൽ ചേർന്നത്. 2024 -ൽ ബിരുദം നേടിയ ശേഷം എല്ലാവരും അയക്കുന്നതുപോലെയുള്ള അപേക്ഷകൾ അയച്ചിരുന്നെങ്കിലും ജോലി കിട്ടിയില്ല. തുടർന്നാണ് ഈ പുതിയ വഴി തിരഞ്ഞെടുത്തത്. പന്ത്രണ്ടോളം ജീവനക്കാരുള്ള ടെനെക്സിൽ പുരുഷന്മാർ മാത്രമാണുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ, ടെനക്സിൽ ഇതുവരേയും ഒരു സ്ത്രീ ജീവനക്കാരുണ്ടായിട്ടില്ല എന്ന് സബ്ജക്റ്റ് ലൈനിൽ വച്ചാണ് ലൂസിയാന ഇമെയിൽ അയച്ചത്. 'എന്റെ പേര് ലൂസിയാന, ടെനെക്സ് നിയമിക്കുന്ന ആദ്യത്തെ സ്ത്രീയാകാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു തുടക്കം.

വെറും യോഗ്യതകൾ പട്ടികപ്പെടുത്തുന്നതിന് പകരം ലൂസിയാനയുടെ വ്യക്തിത്വവും കഴിവുകളും വ്യക്തമാക്കുന്നതായിരുന്നു ആ ഇമെയിൽ എന്ന് ടെനെക്സ് സഹസ്ഥാപകൻ അലക്സ് ലീബർമാൻ പറഞ്ഞു. ഇത് പെട്ടെന്ന് തന്നെ തങ്ങളുടെ ശ്രദ്ധ ആകർഷിച്ചെന്നും ഇന്റർവ്യൂവിന് വഴിയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രീനിംഗ് കോൾ, അസസ്മെന്റ്, പാനൽ ഇന്റർവ്യൂ എന്നിവയ്ക്ക് ശേഷമാണ് ലൂസിയാനയ്ക്ക് ജോലി ലഭിച്ചത്.

ഒരു എഐ കമ്പനിയിലേക്ക് അപേക്ഷിക്കുമ്പോഴും ഇമെയിൽ എഴുതാൻ എഐ ഉപയോഗിച്ചില്ലെന്ന് ലൂസിയാന പറഞ്ഞു. അപേക്ഷകൾ കൃത്യമായി പഠിച്ച്, തികച്ചും വ്യക്തിഗതമായ രീതിയിൽ തയ്യാറാക്കിയതാണ് ലൂസിയാനയ്ക്ക് തുണയായതെന്ന് കരിയർ കോച്ച് കൈൽ എലിയറ്റ് പറഞ്ഞു. തന്റെ വിജയം കണ്ട് പലരും ഇതേ തന്ത്രം അനുകരിക്കാൻ ശ്രമിച്ചെങ്കിലും, മറ്റൊരാളുടെ വഴി പകർപ്പടിക്കുന്നതല്ല കാര്യമെന്ന് ലൂസിയാന പറയുന്നു. പകരം സ്വന്തം വ്യക്തിത്വവും അനുഭവങ്ങളും വ്യക്തമാക്കുന്ന രീതിയിൽ അപേക്ഷകൾ തയ്യാറാക്കുകയാണ് ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടത്.