'ഈ ജീവിതകാലം മുഴുവനും നിനക്ക് ഇന്റർനെറ്റിൽ നിന്നും നിന്നെ കുറിച്ചുള്ള വിവരങ്ങൾ തുടച്ചുമാറ്റാൻ കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരും. നീ കാണുന്ന ഓരോരുത്തരും അതൊക്കെ കണ്ട് നിന്നെ നോക്കിക്കൊണ്ടിരിക്കും. ഹാപ്പി ഹണ്ടിങ്' എന്ന് അവൾക്ക് ഇയാൾ സന്ദേശവും അയച്ചു.
യുവതിയുടെ ദൃശ്യങ്ങൾ വിവിധ സൈറ്റുകളിൽ പ്രചരിപ്പിച്ച് അപമാനിച്ചു, യുവതിക്ക് 1.2 ബില്ല്യൺ ഡോളർ നൽകാൻ മുൻ കാമുകനോട് കോടതി. ടെക്സാസിലാണ് സംഭവം. 2022 -ലാണ് യുവതി തന്റെ മുൻ കാമുകനെതിരെ കേസ് കൊടുത്തത്. ഇരുവരും പിരിഞ്ഞതിന് ശേഷം യുവതിയുടെ ചില ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചിരുന്നു. അവളെ എല്ലായിടത്തും അപമാനിക്കുക എന്ന് ഉദ്ദേശിച്ചാണ് ഇയാൾ ഇത് ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു.
കോടതി രേഖകൾ പ്രകാരം യുവതിയും മുൻ കാമുകനും പ്രണയിച്ച് തുടങ്ങിയത് 2016 -ലാണ്. പ്രണയത്തിലായിരിക്കുന്ന സമയത്ത് തന്റെ ചില ചിത്രങ്ങൾ യുവതി ഇയാൾക്ക് അയച്ച് കൊടുത്തിരുന്നു. എന്നാൽ, 2021 -ൽ ഇരുവരും പിരിഞ്ഞു. ഇതിന് പിന്നാലെ ഇയാൾ യുവതിയുടെ അനുമതി ഇല്ലാതെ അവളുടെ ആ ചിത്രങ്ങൾ ഓൺലൈനിലും ചില അഡൽറ്റ് ഒൺലി സൈറ്റുകളിലും പോസ്റ്റ് ചെയ്യുകയായിരുന്നു.
പിന്നീട് അതിന്റെ ലിങ്കുകൾ അവളുടെ കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം അയച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ അവളുടെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ മെയിൽ എല്ലാം അയാൾ പലവിധത്തിൽ പരിശോധിച്ചിരുന്നു. അവളെ നിരീക്ഷിക്കാനായി ഇയാൾ യുവതിയുടെ അമ്മയുടെ വീട്ടിൽ ആരും അറിയാതെ ക്യാമറയും വച്ചിരുന്നു.
'ഈ ജീവിതകാലം മുഴുവനും നിനക്ക് ഇന്റർനെറ്റിൽ നിന്നും നിന്നെ കുറിച്ചുള്ള വിവരങ്ങൾ തുടച്ചുമാറ്റാൻ കഷ്ടപ്പെട്ട് ജീവിക്കേണ്ടി വരും. നീ കാണുന്ന ഓരോരുത്തരും അതൊക്കെ കണ്ട് നിന്നെ നോക്കിക്കൊണ്ടിരിക്കും. ഹാപ്പി ഹണ്ടിങ്' എന്ന് അവൾക്ക് ഇയാൾ സന്ദേശവും അയച്ചു. പിന്നാലെ, യുവതി കേസ് കൊടുക്കുകയായിരുന്നു. പൊലീസും നിയമവും തന്നെ സഹായിച്ചു എന്ന് യുവതി പിന്നീട് പറഞ്ഞു.
'ചിത്രങ്ങൾ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമണം' എന്നാണ് അവളുടെ അഭിഭാഷകൻ ഇതിനെ വിശേഷിപ്പിച്ചത്. 'യുവതി വിജയിച്ചു എന്നതിന് തെളിവാണ് ഈ കോടതിവിധി' എന്നും വിധിക്ക് ശേഷം അഭിഭാഷകൻ പ്രതികരിച്ചു. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ മാനസിക പീഡനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം ഇവ മൂന്നുമാണ് ഇയാൾ യുവതിയോട് കാണിച്ചത് എന്നും യുവതിക്ക് ലഭിക്കുന്ന തുക ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് അത് ചെയ്യാതിരിക്കാനുള്ള കാരണമായിത്തീരുമെന്ന് കരുതുന്നു എന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം 2016 ൽ, ഏകദേശം 10 ദശലക്ഷം അമേരിക്കക്കാർ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായതായി റിപ്പോർട്ടുകൾ പറയുന്നു. ഡാറ്റ ആൻഡ് സൊസൈറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് ആ സ്ത്രീകളിൽ ഏറെയും 18 മുതൽ 29 വരെ പ്രായമുള്ള സ്ത്രീകളാണ്.
