1993-നും 2010-നും ഇടയിൽ ഏഴ് തവണ ലോട്ടറി നേടി ലോകത്തെ അമ്പരപ്പിച്ച മനുഷ്യന്‍ അതാണ് ഫ്ലോറിഡ സ്വദേശിയായ റിച്ചാർഡ് ലസ്റ്റിഗ്. ഈ അനുഭവങ്ങൾ അടിസ്ഥാനമാക്കി അദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
ലോട്ടറി അടിക്കുക എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഭാഗ്യമായിട്ടാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. അപൂർവം ആളുകൾക്കേ ഈ ഭാഗ്യം കൈവരാറുള്ളൂ. എന്നാൽ, ഫ്ലോറിഡ സ്വദേശിയായ റിച്ചാർഡ് ലസ്റ്റിഗിന്റെ കാര്യത്തിൽ അത് തെറ്റാണ്. 1993-നും 2010 -നും ഇടയിൽ പ്രധാനപ്പെട്ട ഏഴ് ലോട്ടറി സമ്മാനങ്ങളാണ് അദ്ദേഹം നേടിയത്.1993 -ൽ ഒരു സ്ക്രാച്ച്-ഓഫ് ലോട്ടറിയിലൂടെ ലോസ് ഏഞ്ചൽസിലേക്കുള്ള ഒരു വിനോദയാത്രയും പണവും സമ്മാനമായി ലഭിച്ചതോടെയാണ് ഈ ഭാഗ്യയാത്രകളുടെ തുടക്കം. പിന്നീട്, 1999 -ൽ ഫ്ലോറിഡ ലോട്ടറിയിലൂടെ 840,000 ഡോളറിലധികം (ഏകദേശം 7 കോടി രൂപ) അദ്ദേഹം സ്വന്തമാക്കി. 2002 -ലും അദ്ദേഹം ലക്ഷക്കണക്കിന് ഡോളർ വീണ്ടും സമ്മാനമായി നേടി ലോകത്തെ അമ്പരപ്പിച്ചു.
തുടർച്ചയായ വിജയങ്ങൾ കണ്ടതോടെ റിച്ചാർഡ് ലസ്റ്റിഗ് തന്റെ തന്ത്രങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. അദ്ദേഹം ലോട്ടറിയെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്ന കാര്യങ്ങൾ ഇവയായിരുന്നു; മെഷീൻ തിരഞ്ഞെടുക്കുന്ന നമ്പറുകൾക്ക് പകരം സ്വന്തമായി നമ്പറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിച്ചു. ഒരേസമയം വൻതോതിൽ ടിക്കറ്റുകൾ വാങ്ങുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. താൻ തിരഞ്ഞെടുത്ത നമ്പറുകളിൽ അദ്ദേഹം ഉറച്ചുനിൽക്കുകയും അവ വീണ്ടും പരീക്ഷിക്കുകയും ചെയ്തിരുന്നു.
ലോട്ടറി നറുക്കെടുപ്പുകൾ പൂർണ്ണമായും യാദൃശ്ചികമാണെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, ലസ്റ്റിഗിന്റെ വിജയം ഗണിതശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തി. മില്ല്യൺ കണക്കിന് ആളുകൾ ലോട്ടറി എടുക്കുമ്പോൾ, അപൂർവ്വങ്ങളിൽ അപൂർവ്വമായി ഇത്തരത്തിലുള്ള തുടർച്ചയായ വിജയങ്ങൾ സംഭവിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. തന്റെ അനുഭവങ്ങളെയും തന്ത്രങ്ങളെയും ആസ്പദമാക്കി അദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. റിച്ചാർഡ് ലസ്റ്റിഗ് നേടിയ വിജയങ്ങൾ ഇന്നും ലോട്ടറി പ്രേമികൾക്കിടയിൽ ഒരു വലിയ ചർച്ചാവിഷയമാണ്.
