വന്‍തുക ടിപ്പായി ലഭിച്ചതിനെ തുടര്‍ന്ന് റസ്‌റ്റോറന്റ് ജീവനക്കാരിയെ പിരിച്ചുവിട്ടു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന്, റസ്‌റ്റോറന്റിനെതിരെ സൈബര്‍ ആക്രമണം കടുത്തു. തുടര്‍ന്ന്, ടിപ്പ് നല്‍കിയ ഉപഭോക്താക്കള്‍ ചേര്‍ന്ന് ഓണ്‍ലൈനില്‍ ഈ ജീവനക്കാരിക്കായി ധനസമാഹരണം നടത്തി. ജീവനക്കാരിക്ക് മറ്റൊരു സ്ഥാപനത്തില്‍ അവര്‍ ജോലിയും വാങ്ങിക്കൊടുത്തു. 

വന്‍തുക ടിപ്പായി ലഭിച്ചതിനെ തുടര്‍ന്ന് റസ്‌റ്റോറന്റ് ജീവനക്കാരിയെ പിരിച്ചുവിട്ടു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന്, റസ്‌റ്റോറന്റിനെതിരെ സൈബര്‍ ആക്രമണം കടുത്തു. തുടര്‍ന്ന്, ടിപ്പ് നല്‍കിയ ഉപഭോക്താക്കള്‍ ചേര്‍ന്ന് ഓണ്‍ലൈനില്‍ ഈ ജീവനക്കാരിക്കായി ധനസമാഹരണം നടത്തി. ജീവനക്കാരിക്ക് മറ്റൊരു സ്ഥാപനത്തില്‍ അവര്‍ ജോലിയും വാങ്ങിക്കൊടുത്തു. 

അമേരിക്കയിലെ അര്‍കന്‍സാസിലുള്ള റസ്‌റ്റോറന്റിലാണ് സംഭവം. ബെന്‍േറാവില്ലെയിലെ ഓവന്‍ ആന്റ് ടാപ്പ് റെസ്‌റ്റോറന്റിലെ വെയിറ്ററായ റയന്‍ ബ്രാന്റിനാണ് വന്‍ തുക ടിപ്പായി ലഭിച്ചതിനെ തുടര്‍ന്ന് ജോലി പോയത്. ഇവിടെയുള്ള ഒരു കമ്പനി ജീവനക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ സെര്‍വ് ചെയ്തത് റയന്‍ ആയിരുന്നു. പാര്‍ട്ടിക്കു ശേഷം, ജീവനക്കാരോരുത്തരുടെയും ടിപ്പുകള്‍ സമാഹരിച്ച് ഒന്നിച്ച് വെയിറ്റര്‍ക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചു. 4400 യു എസ് ഡോളര്‍ (3.3 ലക്ഷം രൂപ) ആണ് ഇങ്ങനെ ടിപ്പായി സമാഹരിച്ചത്. 

ഈ വിവരം പാര്‍ട്ടിയുടെ സംഘാടകര്‍ വെയിറ്ററെ അറിയിക്കുകയും ചെയ്തു. കൊവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന അവസ്ഥയിലായിരുന്ന അവര്‍ അത്യധികം സന്തോഷത്തോടെയാണ് ഈ വിവരം കേട്ടത്. തുടര്‍ന്ന്, അവര്‍ റസ്‌റ്റോറന്റ് മാനേജ്‌മെന്റിനെ ഈ വിവരം അറിയിച്ചു. എന്നാല്‍, പണം റയന്‍ എടുക്കുന്നതിനു പകരം എല്ലാ ജീവനക്കാര്‍ക്കും വീതിച്ചു നല്‍കാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍, ടിപ്പു കൊടുക്കാന്‍ തീരുമാനിച്ച സംഘാടകര്‍ ഇത് അംഗീകരിച്ചില്ല. തങ്ങളുടെ പാര്‍ട്ടിക്കായി കിനാധ്വാനം ചെയ്ത വെയിറ്റര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച പണം വമാറ്റാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രതികരിച്ചു. തുടര്‍ന്ന്, റസ്‌റ്റോറന്റിനു പുറത്തുവെച്ച് അവര്‍ വെയിറ്റര്‍ക്ക് നേരിട്ട് ഈ തുക കൈമാറി. ഇതിനെ തുടര്‍ന്ന്, മാനേജ്‌മെന്റ് തീരുമാനം ലംഘിച്ചു എന്നാരോപിച്ച് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. 

മാനേജ്‌മെന്റിന്റെ തീരുമാനം അറിഞ്ഞതോടെ, ടിപ്പ് നല്‍കിയ ഉപഭോക്താക്കള്‍ പ്രതിഷേധത്തിലായി. അവര്‍ ഒന്നിച്ചു ചേര്‍ന്ന് ഈ വെയിറ്ററെ സഹായിക്കാന്‍ ഓണ്‍ലൈന്‍ വഴി ധനസമാഹാരണം നടത്തി. ഒപ്പം, റസ്‌റ്റോറന്റ് മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കാമ്പെയിന്‍ ആരംഭിക്കുകയും ചെയ്തു. നിരവധി പേര്‍ റസ്‌റ്റോറന്റിനെതിരെ രംഗത്തുവന്നു. റസ്‌റ്റോറന്റിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഗൂഗിള്‍, യെല്‍പ് പേജുകളിലും ഉപഭോക്താക്കള്‍ കൂട്ടമായി നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയാ പേജുകളുടെ റേറ്റിംഗ് കുത്തനെ ഇടിയുകയും ചെയ്തു. അതിനിടെ, ഉപഭോക്താക്കള്‍ ചേര്‍ന്ന് മറ്റൊരു നല്ല റസ്‌റ്റോറന്റില്‍ ഈ വെയിറ്റര്‍ക്ക് ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു.

റസ്‌റ്റോറന്റ് ഉടമകള്‍ ഇതോടെ പെട്ടിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റസ്‌റ്റോറന്റിന്റെ ഫേസ്ബുക്ക് പേജ് വിമര്‍ശനങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.