ഇറുക്കമുള്ള വസ്ത്രം ധരിച്ചു, പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങി, സ്ത്രീയെ താലിബാൻ വെടിവച്ചുകൊന്നതായി റിപ്പോർട്ട്
21 വയസ്സുള്ള നസാനിൻ എന്ന പെൺകുട്ടിയെയാണ് ഓഗസ്റ്റ് നാലിന് താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് വക്താവ് ആദിൽ ഷാ ആദിൽ റേഡിയോ ആസാദിയോട് പറഞ്ഞു.
അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന താലിബാന്റെ കീഴിൽ നെഞ്ചിടിപ്പോടെ കഴിയുകയാണ് സ്ത്രീ സമൂഹം. താലിബാൻ അധികാരം പിടിച്ചെടുത്ത പ്രദേശങ്ങളിൽ സ്ത്രീകൾക്ക് കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ ഇറുകിയ വസ്ത്രം ധരിച്ചതിനും ഒരു പുരുഷന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങിയതിനും ഒരു സ്ത്രീയെ താലിബാൻ വെടിവച്ചു കൊന്നതായി അഫ്‌ഗാൻ മാധ്യമമായ ഗാന്ധാര റിപ്പോർട്ടു ചെയ്തു.
തീവ്രവാദ സംഘടനയുടെ നിയന്ത്രണത്തിലുള്ള സമർ ഖണ്ഡിയൻ ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുള്ള നസാനിൻ എന്ന പെൺകുട്ടിയെയാണ് ഓഗസ്റ്റ് നാലിന് താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് വക്താവ് ആദിൽ ഷാ ആദിൽ റേഡിയോ ആസാദിയോട് പറഞ്ഞു.
താലിബാൻ കീഴടക്കിയ പ്രദേശങ്ങളിൽ സ്ത്രീകളെ ഒറ്റയ്ക്ക് വീടുവിട്ടുപോകുന്നത് വിലക്കിയിരുന്നു. സ്ത്രീകൾ ബുർഖ ധരിക്കുകയും, ഒരു പുരുഷ ബന്ധുവിനോപ്പം മാത്രം പുറത്ത് പോവുകയും ചെയ്യണമെന്നുമാണ് അവരുടെ കല്പന. വീട്ടിൽ നിന്നിറങ്ങി ബാൽഖിന്റെ തലസ്ഥാനമായ മസാർ-ഇ ഷെരീഫിലേക്ക് പോകാൻ ആ സ്ത്രീ കാറിൽ കയറുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടതെന്നും ആദിൽ പറഞ്ഞു.
അതേസമയം ആരോപണം നിഷേധിച്ച താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് ആക്രമണത്തെക്കുറിച്ച് സംഘം അന്വേഷിക്കുകയാണെന്ന് പറഞ്ഞു. 1996-2001 ഭരണകാലത്ത്, താലിബാൻ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവകാശം നിഷേധിച്ചിരുന്നു. സ്ത്രീകൾക്ക് വീടിന് പുറത്ത് ജോലി ചെയ്യാനും അനുവാദമില്ലായിരുന്നു.