ഒരു മനുഷ്യന് മരിക്കാന്‍ പോകുന്നു എന്നറിഞ്ഞിട്ടും മുഖം തിരിച്ച മലയാളികള്‍..
"ഞാന്‍ ഇപ്പോള്‍ ചാകും.. നിങ്ങടെ മകനെ പോലെ വിചാരിച്ചു തുറക്ക്. ടി ടി യെ വിളിച്ചോണ്ട് വാ.. അയ്യോ.. ഒന്ന് തുറക്ക് പ്ലീസ്.. ഒന്നുമില്ലെങ്കില്‍ നമ്മള്‍ മലയാളികളല്ലേ.. എന്നെ കൊല്ലല്ലേ അയ്യോ..'' അപ്പോഴേക്കും എന്റെ ശബ്ടം ഇടറിത്തുടങ്ങിയിരുന്നു..
ഇത് 2006 ഓഗസ്റ്റിലെ എന്റെ ഒരു ഡയറികുറിപ്പാണ്. ബാംഗ്ലൂർ -തൃശൂർ ട്രെയിൻ യാത്ര അനുഭവം.13 വർഷം പഴക്കമുള്ളത്. പക്ഷെ.. ഇപ്പോഴും കാലികമായ വിഷയമായതുകൊണ്ട് എഴുതുന്നു. ഇപ്പോഴും നാട്ടിലേക്കുള്ള ട്രെയിൻ, ബസ് ഗതാഗത സൗകര്യം പഴയപോലെ ദുരിതം തന്നെ..
നാലഞ്ചു വര്‍ഷമായി മാസത്തില്‍ രണ്ടും മൂന്നും പ്രാവശ്യം തീവണ്ടിയില്‍ യാത്ര നടത്തുന്ന എനിക്ക് മലയാളികളുടെ യാത്രാ ദുരിതം പരിചിതമായിരുന്നു. ഈ യാത്രകള്‍ കൂടുതലും ജനറല്‍ കമ്പാർട്ടുമെന്‍റിലുമായിരുന്നു. ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ സ്വപ്നങ്ങളുടെ മാറാപ്പ് ധരിപ്പിക്കുന്ന മലയാളി തലമുറയുടെ പ്രവാസിവാസവും പരദേശി വാസവും അനിതസാധാരണമാണ്. കേരളത്തിന് പുറത്തു പോയി താമസിക്കാനും ജോലിനേടാനും, സംമ്പാദിക്കാനും മലയാളികുള്ള കഴിവ് എല്ലാവര്‍ക്കും അറിയവുന്നത് തന്നെ..
ഒരു കരാര്‍ ഐ ടി 'തൊഴിലാളി' ആയ എനിക്ക് മാസം ഞായറാഴ്ച്ചയടക്കം ലീവ് വെറും നാലു ദിവസം. അതും ചില്ലപ്പോള്‍ കിട്ടാറില്ല. പറയുന്ന ശമ്പളം പകുതിയേ ലഭിക്കൂ. അതും മാസത്തിലെ അവസാന വാരത്തില്‍. കളഞ്ഞുപോകാന്‍ സാധിക്കില്ല കാരണം പോയാല്‍ ആ മാസത്തെ ശമ്പളം കിട്ടില്ല. ജോലി ചെയ്ത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. പിന്നെ, വേറെ ജോലി കിട്ടാന്‍ വളരെ കഷ്ടം. ജോലി സ്ഥലത്തുള്ള അവഗണനയും ഒറ്റപ്പെടലും വേണ്ടുവോളം.
കൻഡോവ്മെന്‍റെ് സ്റ്റേഷനില്‍ നിന്നും ഒമ്പതേമുക്കാലിനാണ് ട്രെയിന്‍. പാതിരാവരെ ജോലിയുള്ള ഞാന്‍ ടീം ലീഡറിനോട് ചോദിച്ച് നേരത്തെ ഇറങ്ങി.. ബസ്റ്റ് സ്റ്റോപ്പില്‍ നിന്ന് ബസ് ലഭിക്കാതിരുന്ന രണ്ടുപേരെയും കൂട്ടി ഷെയര്‍ ഓട്ടോയില്‍ സ്റ്റേഷനില്‍ എത്തി. ആദ്യമായാണ് രണ്ടു മാസം ഇടവേളക്കപ്പുറം നാട്ടില്‍ പോകുന്നത്. എല്ലാ മാസവും പോകുമായിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചു ദിവസം തുടര്‍ച്ചയായി ജോലി ചെയ്തു കിട്ടിയ ഒരു ഓഫും ഒരു ഹര്‍ത്താലും ( കാവേരി പ്രശ്നത്തില്‍ ഉള്ള ഹര്‍ത്താല്‍) ചേര്‍ത്ത് രണ്ടു ദിവസത്തെ ലീവിനെ നാട്ടിലേക്ക്. എന്തോ ഉച്ചക്ക് പോലും ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പ് ഇല്ലായിരുന്നു. ഒരു ചായയും പഫ്സും വിശപ്പ് അടക്കിയിരുന്നു.
പ്രതീക്ഷിച്ച തിരക്ക് അനുഭവപ്പെടുന്നുണ്ട്. കാരണം അന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും തിരക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിയിനുകളില്‍ ഒന്നായ ബാംഗ്ലൂര്‍-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് ബംഗളൂരുവിലെ മലയാളികളുടെ യാത്രാദുരിതത്തിന്റെ ഉത്തമ ഉദാഹരണം ആണ്.
അഞ്ചു പത്തു കിലോ വരുന്ന യാത്രാ ബാഗും തോളില്‍ ഇട്ട് ജനറല്‍ കമ്പാർട്ടുമെന്‍റിന്റെ മുന്നിലെത്തിയപ്പോള്‍ അവര്‍ വാതില്‍ തുറക്കുന്നില്ല. കാരണം, അതില്‍ ഇനി സൂചി കുത്താന്‍ ഇടം ഇല്ലായിരുന്നു.. ഒരുപാടു പേരുടെ എതിര്‍പ്പ് മുഖേന വാതില്‍ തുറക്കപ്പെട്ടു.. ഒരു കാല് വെക്കാന്‍ ഇടം ഇല്ലാ.. ഞാന്‍ കയറേണ്ട ബോഗിയില്‍ തന്നെ ഇനിയും പത്തു മുപ്പതു പേര്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്നു.
ഒരുമയുണ്ടെങ്കിൽ എങ്ങനെയും യാത്ര ചെയ്യാം. ട്രെയിന്‍ നീങ്ങി തുടങ്ങുന്നതിനു മുമ്പേ എങ്ങനെയോ എല്ലാവരും അകത്തു കയറി. എനിക്ക് ഒരു കാല് മാത്രമേ നിലത്തു വെയ്ക്കാന്‍ സാധിക്കുന്നുള്ളൂ. ഏതാണ്ട് വാതിലിന്‍റെ തൊട്ടടുത്ത്. ഇങ്ങനെയുള്ള യാത്രകള്‍ പരിചിതമായ എനിക്ക് അത്ഭുതം തോന്നിയില്ല. ബാഗ് വെക്കാന്‍ ഇടം കിട്ടാതെ വളരെ നേരം തോളത്തും തലയിലും വെച്ചു. പിന്നെ, ഭാരം തങ്ങാനാവാതായപ്പോള്‍ ഒരു കമ്പിയില്‍ തൂക്കിയിട്ടു. പകുതി ആശ്വാസം. ഞങ്ങളോടൊപ്പം കയറിയ രണ്ടു മലയാളി കുടുംബത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു. ഒരു സ്ത്രീ ഒരു വയസുകാരന്‍ മകനെ ഒക്കത്തിരുത്തിയാണ് നില്‍ക്കുന്നത്. ഭാഗ്യത്തിന് ഒറ്റക്കാലില്‍ അല്ല. കൊച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ ചേട്ടന്‍ എടുത്ത് ഇരിക്കുന്നവരുടെ കയ്യില്‍ കൊടുത്തു. സമ്മതിക്കുന്നില്ല, അമ്മയുടെ തോളത്ത് തന്നെ ഇരിക്കണം. പിന്നെ ഒന്നര വയസുകാരന് മനസിലായി ട്രെയിനിലെ സ്ഥിതി. ഗവൺമെന്റിന് അറിയില്ലെങ്കിലും.
തീവണ്ടി അടുത്ത സ്റ്റേഷനിൽ എത്തിയപ്പോള്‍ കുറച്ചു പേര്‍ കൂടി കയറി. ഇപ്പോൾ നിലത്തു ഇരിക്കുന്ന രണ്ടുപേര്‍ക്കും എഴുന്നേൽക്കേണ്ടി വന്നു. ഇതിനിടയില്‍ ഒരു തമിഴ്‌നാട്ടുക്കാരൻ കക്കൂസ് എങ്ങനെയോ വെള്ളമൊഴിച്ചു വൃത്തിയാക്കി. "ക്ലീന്‍ പണ്ണിയാച്ച് ഇങ്കെ മൂന്ന് നാലു പേര്‍ക്ക് ഉക്കാരലാം" അത് വലിയ തമാശയായി അവിടെ നിന്ന മലയാളികൾ കൊട്ടിഘോഷിച്ചു. 'വാതില്‍ അടച്ചിരിക്കണം, അണ്ണാ നിങ്ങള്‍ ഇരുന്നോ അണ്ണന്മാരെ..., നിങ്ങളുടെ സ്ഥലം റെഡി ആയിട്ടുണ്ടേ ഉള്ളിലേക്ക് പോയിക്കോ'
അഭിമാനികളായ മലയാളികള്‍ കളിയാക്കി പറഞ്ഞു. രണ്ടു തമിഴന്മാര്‍ കക്കൂസില്‍ പത്രം വിരിച്ച് ഇരിപ്പായി. ഒറ്റക്കാലില്‍ ഞാന്‍ ഇതു നോക്കിനിന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കക്കൂസിൽ തമിഴൻമാരേക്കാൾ മലയാളികള്‍ നിറഞ്ഞു. തമിഴന്‍മാര്‍ കളിയാക്കാനും ഒന്നും നിന്നില്ല.. അവര്‍ക്കിടയില്‍ ഇരുന്നുറങ്ങി. 'അഭിമാനികളായ' മലയാളികള്‍ ഇപ്പൊ കക്കൂസില്‍ ആണ് നിൽക്കുന്നത്. അതിനിടയില്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന കോട്ടയംകാരായ രണ്ടു പയ്യന്മാര്‍, ജനറല്‍ ക്ലാസ്സില്‍ അവര്‍ കടിഞ്ഞൂൽ യാത്ര ആണ്. അവര്‍ മൊബൈലിലെ മലയാളം പാട്ട് ഓണ്‍ചെയ്തു..
"എന്റെ ഗല്ബിലെ..." അവരില്‍ ഒരുവന്‍ തടിച്ചു കൊഴുത്ത് സുമുഖൻ
"ഓ ഇ പണ്ടാരത്തിന്റെ ചാര്‍ജ് തീര്‍ന്നു.. ഞാന്‍ നിന്നോട് പറഞ്ഞതല്ലേടാ ചാര്‍ജ് ചെയ്യാന്‍... ചേട്ടോ എങ്ങോട്ടാ?"
''ഞാന്‍ തൃശൂര്‍ക്കാ നിങ്ങളോ?''
"കോട്ടയത്തേക്കാ.. ബസില്‍ ടിക്കറ്റ് കിട്ടിയില്ല ദുരിതം തന്നെ.. നമുക്ക് സ്ലീപ്പറില്‍ കേറിയാലോ? ടി ടി -ക്ക് എക്സ്ട്രാ കാശ് കൊടുത്താല്‍ മതി.." ഒറ്റക്കാലില്‍ നില്‍ക്കുന്ന എന്നോട് പയ്യന്‍ ചോദിച്ചു.
"അല്ലെങ്ങില്‍ ഞാന്‍ ഇപ്പോ ചാവും എനിക്കിങ്ങനെ നില്‍ക്കാന്‍ മേല ഉറക്കം വന്നു ചാവുന്നു.."
പയ്യന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഇങ്ങനെ നിന്നാല്‍ രണ്ടു ദിവസം അവധിയുമായി പോകുന്ന എന്റെ ഒന്നാം ദിവസം ഉറങ്ങിത്തീരും. എന്റെ ചെറിയ സ്വാര്‍ത്ഥ ചിന്ത കാടു കയറി. തീവണ്ടി തിരുപ്പത്തൂർ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബാഗും തോളിലിട്ട് റിസർവേഷൻ ലക്ഷ്യമാക്കി ഞങ്ങള്‍ ഓടി. ചെറിയ സ്റ്റേഷന്‍ ആണ്. ഏതാനും മിനിട്ടേ അവിടെ നിര്‍ത്തുകയുള്ളൂ.. എ സി കോച്ചിന് ശേഷം കണ്ട ആദ്യ റിസര്‍വേഷന്‍ കൊച്ചിന്റെ വാതിലിൽ തട്ടി. ഉള്ളില്‍ മൂന്നാലുപേര്‍ നിലത്തിരിക്കുന്നു. ഒരുപാടു സ്ഥലം ഉള്ളില്‍ കണ്ട് എനിക്ക് കൊതിയായി. തട്ടിയിട്ടും തുറക്കുന്നില്ല. "ടി ടി ആര്‍ തുറക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ട് "
''ചേട്ടാ ഒന്ന് തുറക്ക് പ്ലീസ്, അവിടെ നില്ക്കാന്‍ സ്ഥലമില്ല'' ഞാന്‍ വാതിലില്‍ തൂങ്ങി കെഞ്ചി. വിണ്ടും വാതിലിൽ തട്ടി തുറക്കാന്‍ ഞങ്ങള്‍ കേണപേക്ഷിച്ചു .
അവര്‍ വാതില്‍ തുറക്കുനില്ല. ഇതിനിടയില്‍ വണ്ടി ചലിക്കാന്‍ തുടങ്ങി. വാതില്‍ തുറക്കാന്‍ അവശ്യപ്പെടുന്നതിനിടയില്‍ ചെരുതായുള്ള ചലനം പടിയില്‍ തൂങ്ങി കിടക്കുന്ന ഞാന്‍ അറിഞ്ഞില്ല. അറിഞ്ഞപ്പോള്‍ അത്യാവശ്യം വേഗത്തിലും ആയി തീവണ്ടി. ഇതിനിടയില്‍ നിലത്തു നിന്നിരുന്ന സുഹൃത്ത് ഓടി വെറെയെവിടെയോ കയറിപ്പറ്റി. അവിടെ നിന്നിറങ്ങിയാല്‍ വീഴുമെന്നുറപ്പുള്ള ഞാന്‍ അവിടെ തന്നെ തൂങ്ങി നിന്ന് വിണ്ടും കെഞ്ചി തുടങ്ങി.
''ചേട്ടാ ഒന്ന് തുറക്ക് ട്രെയിന്‍ മൂവായി, ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി പൊയ്ക്കോളാം'' അവര്‍, ആ മലയാളി സഹയാത്രികര്‍ തുറക്കും എന്ന ഉറപ്പില്‍ ഞാന്‍ ഉള്ളിലോട്ട് വിളിച്ചു പറഞ്ഞു. എന്റെ മനസിനെ ഭയപ്പെടുത്തുന്ന യഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അവര്‍ കേട്ട ഭാവം ഇല്ല.
''ഹലോ ഒന്ന് തുറക്ക് ഞാന്‍ എന്റെ കയ്യിൽ ഉള്ള കാശ് എല്ലാം ടി ടി ആര്‍ക്കു കൊടുക്കാം. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പൊയ്‌ക്കോളാം'' അവിടെ ഉള്ളില്‍ 'മനോരമ' പത്രം വായിച്ചു കൊണ്ടിരിക്കുന്ന വൃദ്ധന്‍ എന്നെ വന്നു നോക്കി പോയി. എന്തോ കാഴ്ച ബംഗ്ലാവില്‍ മൃഗങ്ങളെ കാണുന്ന പോലെ. ഇതിനുള്ളില്‍ തീവണ്ടി വളരെ വേഗത്തിലായി. സമയം ഒന്നേ മുക്കാല്‍.. തണുത്ത് വിറക്കുന്നു. അഞ്ചെട്ട് കിലോയുള്ള ബാഗ് തോളത്തും മരണ വെപ്രാളത്തില്‍ ഞാന്‍ വാതിലില്‍ തട്ടി. ആരും കേട്ട ഭാവം ഇല്ല. വേഗത കുടും തോറും ഞാന്‍ എന്തൊക്കെയോ പുലമ്പി.
"ഞാന്‍ ഇപ്പോള്‍ ചാകും.. നിങ്ങടെ മകനെ പോലെ വിചാരിച്ചു തുറക്ക്. ടി ടി യെ വിളിച്ചോണ്ട് വാ.. അയ്യോ.. ഒന്ന് തുറക്ക് പ്ലീസ്.. ഒന്നുമില്ലെങ്കില്‍ നമ്മള്‍ മലയാളികളല്ലേ.. എന്നെ കൊല്ലല്ലേ അയ്യോ..'' അപ്പോഴേക്കും എന്റെ ശബ്ടം ഇടറിത്തുടങ്ങിയിരുന്നു.. തീവണ്ടി പുറപ്പെട്ടതിൽ ഏറ്റവും വേഗത്തിലും. എനിക്ക് പുറത്തേക്കു നോക്കാന്‍ ഭയമായിരുന്നു. ഞാന്‍ വാതിലിന്റെ ജനലില്‍ കയ്യിട്ട് പിടിച്ച് തീവണ്ടിയോടു ചേര്‍ന്ന് നിന്നു. ദൈവത്തെ വിളിച്ചു.. ഇതിനിടയില്‍ കക്കൂസില്‍ പോകുന്ന യാത്രക്കാര്‍ എന്നെ ജനലില്‍ കൂടി നോക്കിപ്പോകുന്നു. ഞാന്‍ വിണ്ടും കെഞ്ചിക്കൊണ്ടിരുന്നു. ഒരു വിദ്വാന്‍ രണ്ടു പായ പത്രവുമായി ഞാന്‍ കിടക്കുന്ന വാതിലിനുള്‍വശം നേരെ ഉറങ്ങാന്‍ കിടന്നു. ഞാന്‍ അവനെയും തട്ടി വിളിച്ചു, തുറക്കുന്നില്ല..
ട്രെയിൻ നല്ല വേഗതയിലാണ്.. എന്തൊക്കെയോ എന്‍റെ ദേഹത്ത് വന്നു തട്ടുന്നു.. വെള്ളം.. ആരൊക്കെയോ തുപ്പുന്നതാകാം.. കാലുകൾ മരവിച്ചു തുടങ്ങി. കൈകൾ കഴച്ചു തുടങ്ങി. ശരിക്കും നില്‍ക്കാൻ സ്ഥലമില്ല. പടികളിൽ പോരാത്തതിന് കുത്തുന്ന തണുത്ത കാറ്റും.. എന്റെ പിറകിലുള്ള ബാഗ് ഇടക്ക് പോസ്റ്റുകളിൽ ഉരസുന്നു. ഒരു രക്ഷയുമില്ലാ.. പച്ചയും ചുവപ്പും സിഗ്നലുകൾ.. ട്രെയിൻ എവിടെയും നിര്‍ത്തുന്നില്ല. പ്രതീക്ഷകൾ അസ്ഥാനത്താണ്. ചുവപ്പു സിഗ്നലുകൾ വെറുതെയാണ്. അത് നമ്മളെ പ്രതീക്ഷ നൽകി പറ്റിക്കുകയാണ്. വിജനമായ പ്രദേശത്തുകൂടി ട്രെയിൻ ചീറിപ്പായുന്നു. ഇവിടെയെങ്ങാനും ഞാൻ വീണാൽ ആരും ഉണ്ടാവില്ല രക്ഷിക്കാൻ. വീണ് മരിച്ചാൽ ആരറിയാൻ?? ചിന്തകൾ കാട് കയറി തുടങ്ങി..
രാവിലെ ദോശയും ഉണ്ടാക്കി ഞാൻ വരുന്നതും കാത്ത് ഇരിക്കുന്ന അമ്മ. ഞാൻ എത്രത്തോളം ക്ഷീണിച്ചു എന്നറിയാൻ തലമുതൽ ഉടൽ വരെ വാത്സല്യത്തോടെ തഴുകി നോക്കുന്ന അച്ഛൻ. അങ്ങനെ ചിന്തകൾ കാട് കയറുന്നു. ജീവൻ മാത്രമേ എനിക്ക് വേണ്ടൂ. കയ്യും കാലും മരവിച്ചു.. ഞാൻ എന്റെ രണ്ടു കയ്യും വാതിലിന്റെ കമ്പികൾക്കിടയിൽ ഇറക്കി വെച്ച് തൂങ്ങി കിടന്നു. വയ്യ.. ഇനി ഇങ്ങനെ തൂങ്ങിക്കിടക്കാൻ വയ്യ. വണ്ടി എവിടെയും നിര്‍ത്തുന്നില്ല. അതിനിടയിൽ മുമ്പ് പത്രം വായിച്ചിരുന്ന വൃദ്ധൻ വന്നു നോക്കിപോയി.. "ഇല്ല ചെക്കൻ ചത്തിട്ടില്ല" അതുറപ്പിക്കാൻ വന്നതാണയാള്‍.. ഞാൻ ഒന്നും മിണ്ടിയില്ല. നിർവികാരമായി തൂങ്ങി നിന്നു. മൂന്ന് മണിക്കൂറോളം ആകുന്നു. എന്റെ വായിൽ നിന്നും മൂക്കിൽ നിന്നും എന്തൊക്കെയോ ദ്രാവകം വരുന്നു.. എനിക്ക് മടുത്തു.. വയ്യാ.. മരണത്തെ മുന്നിൽ കാണുന്നു. ട്രെയിൻ ഇപ്പോൾ കുറച്ചു സ്പീഡ് കുറവാണ്. കൈ വിട്ടാലോ ചവണമെങ്കിൽ ചാകട്ടെ. അങ്ങനെ കണ്ണടച്ച് തുറക്കുമ്പോൾ പ്രതീക്ഷയുടെ വലിയ വെളിച്ചം.."സേലം ജംഗ്ഷൻ" ബോർഡ്..
"ഏയ് തമ്പി.. എന്ന ഇത്.. വീഴാതെ.. കാല് ഉടഞ്ഞിടും.. ചാടിട് ..." സേലം റെയിൽവേ സ്റ്റേഷനിൽ ചായ വില്‍ക്കുന്ന തമിഴ് അണ്ണന്മാർ.
"എങ്കരുന്തു തൂങ്ങി വരതു.. കടവുളേ തിരുപ്പത്തൂരിലിരുന്താ. രണ്ടരമണി നേരം!!! വീഴ്ന്തു സാകിടുമേ?"ഞാൻ ട്രെയിൻ വേഗത കുറഞ്ഞപ്പോൾ ചാടി ഇറങ്ങി.. മരവിച്ച കാലായതുകൊണ്ടു ചെറുതായി വീണു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷവും.. അകെ ഒരു വല്ലാത്ത അവ. ചുറ്റും ചായ വില്പനക്കാരായ തമിഴ് ചേട്ടന്മാർ എന്നോട് വീണ്ടും എന്തൊക്കെയോ ചോദിക്കുന്നു. അവർക്കു ചായ വിൽക്കാൻ ലഭിക്കുന്ന ഏതാനും മിനിറ്റുകൾ ആണ് അത്. ഒരാൾ എന്റെ മുഖവും രൂപവും കണ്ടു ഞാൻ ചോദിക്കാതെ തന്നെ ചൂട് ചായ ഊറ്റി എനിക്ക് തന്നു ചോദിച്ചു.
"സൂടാ കുടി... ഏയ് എപ്പടി ഇവളോ ദൂരം തൂങ്ങി വന്തേൻ യാരും ഡോർ തുറക്കലിയാ? ഉങ്ക ആളുകൾ താനെ"
എന്നിട്ടു അയാൾ ആ കമ്പാർട്മെന്റിലെ ആളുകളെ നോക്കി ചീത്ത വിളിച്ചു.. ഞാൻ ഒന്നും പറയാതെ ജനറൽ കമ്പാർട്ടുമെന്റിലേക്കു നടന്നു.. എന്റെ പഴയ കമ്പാർട്ടുമെന്റ്.. അവിടെ ചെന്നപ്പോൾ ആളുകൾ ചോദിച്ചു, ഞാൻ നടന്നതെല്ലാം പറഞ്ഞു. എനിക്ക് പടിയിൽ ഇരിക്കാൻ സ്ഥലം കിട്ടി. ഒരാൾ എനിക്ക് ഒരു സിഗരറ്റു തന്നു.. വലിച്ചോ. പുകവലി ശീലമില്ലാത്ത ഞാൻ കത്തിച്ചു വലിച്ചു. ചുമച്ചു. എന്നാലും വീണ്ടും വലിച്ചു.
തൃശൂർ എത്തുന്നതിനു മുമ്പ് ഒന്ന് രണ്ടുപേർ എന്നോട് പറഞ്ഞു എന്തായാലും നമുക്ക് ആ കംപാർട്മെന്റിൽ ഉള്ളവരോട് ചോദിക്കണം. ഞാൻ അതൊന്നും വേണ്ട എന്നുപറഞ്ഞു. അവർ വിട്ടി. രാവിലെ തൃശൂർ സ്റ്റേഷനിൽ എത്തിയപ്പോൾ അതേ കിളവനും മറ്റാളുകളും അവിടെ ഉണ്ടായിരുന്നു. ഞാൻ പോയി ബഹളം വച്ചു. "തനിക്കൊക്കെ മനുഷ്യപ്പറ്റ് ഉണ്ടോടോ? ചാവാൻ നേരത്ത് ഒന്ന് രക്ഷിക്കാൻ തോന്നിയില്ലല്ലോ.. എന്റെ പേടി കൂടെയുള്ള ചേട്ടന്മാരെങ്ങാനും അവരെ കൈ വെക്കുമോ എന്നായിരുന്നു. ആ കിളവനും മറ്റുള്ളവർക്കും ഒരു ഭാവ വ്യത്യാസവും ഇല്ല.... ബഹളം കേട്ട് റെയിൽവേ പോലീസ് വരുന്നു. പിന്നെ, ഞങ്ങൾ അവിടെ നിന്നില്ല. ഇനി ഒരു കേസും കൂടി ആകും. രണ്ട് ദിവസം ലീവിന് വന്നിട്ട്..
അവിടെനിന്നു നടന്നു ബസിൽ കയറി. അന്ന് തൃശൂർ -ആമ്പല്ലൂർ ആറ് രൂപയോ മറ്റോ ആണ്. ഞാൻ പത്തു രൂപ കൊടുത്തു. ബാക്കിയില്ല.. കണ്ടക്ക്ടർ എന്നെ കുറെ ചീത്ത വിളിച്ചു. ബസ് പാലിയേക്കര കഴിഞ്ഞപ്പോൾ ഞാൻ പോയി വീണ്ടും ബാക്കി ചോദിച്ചു.. കുറെ പ്രാകി തെറി വിളിച്ചു കൊണ്ട് കണ്ടക്ക്ടർ ബാക്കി തന്നു.
"ഓരോ....കൾ രാവിലെ തന്നെ കേറും ചില്ലറ ഇല്ലാതെ "
അങ്ങനെ ആ തെറിവിളിയും കേട്ട് നാട്ടിൽ എത്തി.