സ്കൂൾ കഴിഞ്ഞാൽ ട്യൂഷൻ, സമ്മർദ്ദം സഹിക്കാൻ വയ്യ; പരാതിയുമായി വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ
കിന്റർഗാർട്ടൻ, പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സ്വകാര്യ ട്യൂഷനുകൾ എന്നിവ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിരോധിച്ചിരുന്നു.
![tuition after school boy filed complaint against parents in china rlp tuition after school boy filed complaint against parents in china rlp](https://static-ai.asianetnews.com/images/01hm3twb6pdr6bra5yrarcrevx/new-project--8-_363x203xt.jpg)
സ്കൂൾ സമയം കഴിഞ്ഞാൽ ട്യൂഷൻ ക്ലാസ്സിൽ പോകാൻ വീട്ടുകാരും അധ്യാപകരും നിർബന്ധിക്കുന്നതായി സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുടെ പരാതി. മാതാപിതാക്കളും അധ്യാപകരും പഠനകാര്യങ്ങളിൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ തനിക്ക് താങ്ങാൻ ആകുന്നില്ലെന്നും കൗമാരക്കാരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം അവസാനമാണ്, മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ സിയാങ്‌യാങ്ങിലെ ഒരു കൗമാരക്കാരൻ സ്‌കൂളിന് ശേഷമുള്ള ക്ലാസിൽ പങ്കെടുക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചതായി പൊലീസിൽ പരാതി നൽകിയത്.
വാരാന്ത്യങ്ങളിൽ രാവിലെ ഗൃഹപാഠവും ഉച്ചതിരിഞ്ഞ് ട്യൂഷൻ സെഷനുകളും നൽകി മാതാപിതാക്കൾ തന്നെ സമ്മർദ്ദിലാക്കുകയാണെന്നാണ് വിദ്യാർത്ഥി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. താൻ വളരെയധികം സമ്മർദ്ദത്തിലാണെന്നും ഇനി ആ ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസിനോട് പരാതി പറയുമ്പോൾ കുട്ടി കരയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തനിക്ക് ക്ലാസിൽ എട്ടാം റാങ്കും സ്‌കൂളിൽ 25-ാം റാങ്കുമാണുള്ളതെന്നും ഇനിയും തന്റെ ഗ്രേഡ് നില ഉയർത്തണമെന്ന് മാതാപിതാക്കൾ നിരന്തരമായി സമ്മർദ്ദം ചെലുത്തുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവം വാർത്തായയതോടെ രാജ്യത്തെ കുട്ടികൾ അഭിമുഖീകരിക്കുന്ന അക്കാദമിക് സമ്മർദ്ദത്തെക്കുറിച്ച് ചൂടേറിയ ചർച്ചകൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നത്.
കിന്റർഗാർട്ടൻ, പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സ്വകാര്യ ട്യൂഷനുകൾ എന്നിവ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിരോധിച്ചിരുന്നു. ഇത് ഗൃഹപാഠത്തിനും സ്കൂൾ കഴിഞ്ഞ് നടത്തുന്ന ട്യൂഷനുകൾക്കും കർശനമായ പരിമിതികൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, തങ്ങളുടെ കുട്ടികൾ അക്കാദമിക്ക് കാര്യങ്ങളിൽ പിന്നോക്കം പോകുമെന്ന് ഭയപ്പെടുന്ന ഒരു വിഭാഗം മാതാപിതാക്കൾ ഉയർന്ന ഫീസ് നൽകി അതീവ രഹസ്യമായി ഇപ്പോഴും കുട്ടികൾക്ക് ട്യൂഷനുകൾ നൽകുന്നുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം