എന്നാലിപ്പോള്‍, 28 വര്‍ഷത്തിനു ശേഷം ആ ബലാല്‍സംഗ കേസ് തെളിഞ്ഞിരിക്കുകയാണ്. ഡി എന്‍ എ പരിശോധനയിലാണ്, പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത രണ്ട് പേര്‍ കുടുങ്ങിയത്. 

28 വര്‍ഷം മുമ്പായിരുന്നു ആ കൂട്ടബലാല്‍സംഗം നടന്നത്. യു പിയിലെ ഷാജഹാന്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന ഒരു 12 വയസ്സുകാരിയാണ് ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പല തവണയാണ് ഈ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അതിനു ശേഷം ആ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്‍മം നല്‍കി. പൊലീസില്‍ കേസ് നല്‍കിയെങ്കിലും അന്ന് കാര്യമായ അന്വേഷണമൊന്നും നടന്നില്ല. 

എന്നാലിപ്പോള്‍, 28 വര്‍ഷത്തിനു ശേഷം ആ ബലാല്‍സംഗ കേസ് തെളിഞ്ഞിരിക്കുകയാണ്. ഡി എന്‍ എ പരിശോധനയിലാണ്, പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത രണ്ട് പേര്‍ കുടുങ്ങിയത്. പെണ്‍കുട്ടി ജന്‍മം നല്‍കിയ കുട്ടിയുടെ ഡി എന്‍ എ പരിശോധന നടത്തിയപ്പോള്‍ പ്രതികളിലൊരാളുടെ കുട്ടിയാണ് അതെന്നാണ് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. അയാളുടെ സേഹാദരന്‍ കൂടിയായ കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്്തു. 

1994-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് 12 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായത്. ബലാല്‍സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു കുട്ടിക്ക് ജന്‍മം നല്‍കി. ആദ്യം കേസ് നല്‍കിയെങ്കിലും പൊലീസ് അതു പരിഗണിച്ചില്ല. തുടര്‍ന്ന് കുട്ടിയെ മക്കളില്ലാത്ത ഒരു ബന്ധുവിന് കൈമാറി. അതിനു ശേഷം സമീപപ്രദേശത്തുള്ള ഒരാള്‍ക്ക് കുട്ടിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം 2020-ല്‍ കുട്ടിയുടെ ഭര്‍ത്താവ് പഴയ ബലാല്‍സംഗത്തിന്റെ കഥയറിഞ്ഞു. അതോടെ കഥയാകെ മാറി. അയാള്‍ ഭാര്യയെ ഉപേക്ഷിച്ചു. 

തുടര്‍ന്നാണ് യുവതി വീണ്ടും പൊലീസിനെ സമീപിച്ചത്. 2021-ലാണ് ഇവര്‍ വീണ്ടും സദര്‍ ബസാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സമീപപ്രദശേത്തു താമസിക്കുന്ന രണ്ട് സഹോദരന്‍മാരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നാണ് അവര്‍ പരാതിയില്‍ പറഞ്ഞത്. ഗുഡ്ഡു, നാകി ഹസന്‍ എന്നിവരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമായി പറഞ്ഞു. 

തുടര്‍ന്ന്, ഇവര്‍ ജന്‍മം നല്‍കിയ കുട്ടിയുടെ ഡി എന്‍ എ പരിശോധന നടത്തി. അതിന്റെ റിസല്‍റ്റ് പുറത്തുവന്നതോടെയാണ്, ഗുഡ്ഡുവാണ് കുട്ടിയുടെ പിതാവ് എന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് പൊലീസ് ഗുഡ്ഡുവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനായ നാകി ഹുസൈന്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി പൊലീസ് ഊജിതമായ തെരച്ചില്‍ നടത്തുന്നതായി ഷാജഹാന്‍പൂര്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പി ടി ഐയോട് പറഞ്ഞു.