നാലാഴ്ച ബ്രി കോമയിലായിരുന്നു. ഇത് തരണം ചെയ്യാനും അതിജീവിക്കാനും അവൾക്ക് 10% സാധ്യത മാത്രമേ ഉള്ളൂവെന്ന് ഡോക്ടർമാർ അമ്മയോട് പറഞ്ഞു. ഭാഗ്യവശാൽ, ലൈഫ് സപ്പോർട്ട് ഓഫാക്കാൻ അവളുടെ മാതാപിതാക്കൾ വിസമ്മതിച്ചു, മൂന്നാഴ്ചയ്ക്കുള്ളിൽ അവൾ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി.
മനുഷ്യരുടെ ജീവിതം എങ്ങനെ മാറിമറിയും എന്ന് പറയാനാവില്ല. ഇവിടെ ഒരു യുവതിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. അപ്രതീക്ഷിതമായൊരു നേരത്ത് യുവതി കോമ(coma)യിലായി. ഉണർന്നപ്പോഴാവട്ടെ കാമുകനെയും നഷ്ടപ്പെട്ടു. ബ്രീ ഡുവലി(Brie Duval)ന് 25 വയസ്സായിരുന്നു, അവളുടെ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു അവൾ. ഓസ്‌ട്രേലിയയിൽ നിന്ന് കാനഡയിലേക്ക് മാറി ഒരു വലിയ കമ്പനിയിലാണ് അവൾ ജോലി ചെയ്തിരുന്നത്. അതുപോലെ, നാല് വർഷമായി അവൾ ഒരു യുവാവുമായി പ്രണയത്തിലുമായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവളുടെ ലോകം കീഴ്മേൽ മറിഞ്ഞത്. അവളുടെ സുഹൃത്തുക്കളുമൊത്തുള്ള ഒരു രാത്രി യാത്രയ്ക്കിടെ, അവൾ ഒരു നടപ്പാതയിൽ നിന്ന് വീഴുകയായിരുന്നു. അവിടെ ചില നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. അവളത് കാണാതെ അവിടെയുണ്ടായിരുന്ന ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. രാത്രിയായിരുന്നു. അവളെ എയർലിഫ്റ്റ് ചെയ്ത് ആൽബെർട്ട യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, മസ്തിഷ്ക ക്ഷതമേറ്റിരുന്നു അവൾക്ക്. കൂടാതെ നിരവധി എല്ലുകളും ഒടിഞ്ഞിരുന്നു. അങ്ങനെ അവളെ ഐസിയുവിൽ ലൈഫ് സപ്പോർട്ടിൽ കിടത്തി.
നാലാഴ്ച ബ്രി കോമയിലായിരുന്നു. ഇത് തരണം ചെയ്യാനും അതിജീവിക്കാനും അവൾക്ക് 10% സാധ്യത മാത്രമേ ഉള്ളൂവെന്ന് ഡോക്ടർമാർ അമ്മയോട് പറഞ്ഞു. ഭാഗ്യവശാൽ, ലൈഫ് സപ്പോർട്ട് ഓഫാക്കാൻ അവളുടെ മാതാപിതാക്കൾ വിസമ്മതിച്ചു, മൂന്നാഴ്ചയ്ക്കുള്ളിൽ അവൾ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഒടുവിൽ ബ്രീ ഉണർന്നപ്പോൾ അവൾക്ക് ചെറിയ ഓർമ്മക്കുറവ് ഉണ്ടായിരുന്നു. എന്നാലും മെല്ലെ മെല്ലെ അവൾ എല്ലാം ഓർത്തെടുത്തു. അവളുടെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ അവളൊരു കാര്യം മനസിലാക്കി തകർന്നുപോയി. നാല് വർഷമായി പ്രണയത്തിലായിരുന്ന, അപകടത്തിന് മുമ്പ് ഒരുമിച്ച് താമസിച്ചിരുന്ന അവളുടെ കാമുകൻ അവളെ എല്ലാ സാമൂഹികമാധ്യമങ്ങളിലും ബ്ലോക്ക് ചെയ്തിരിക്കുന്നു. കൂടാതെ മറ്റൊരാളുമായി പ്രണയത്തിലായിരിക്കുന്നു.
'അവസാനം എനിക്കെന്റെ ഫോൺ തിരികെ കിട്ടി. ആദ്യത്തെ തോന്നൽ അവനെ വിളിക്കണമല്ലോ എന്നായിരുന്നു. എനിക്ക് സംഭവിച്ചത് അവനറിഞ്ഞിരുന്നോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അവന് ഞാൻ മെസേജ് അയച്ചു. അപ്പോഴാണ് ഒരു മെസേജ് തിരികെ വന്നത്, അതിലെഴുതിയത് ഇങ്ങനെയായിരുന്നു- ഞാനവന്റെ പങ്കാളിയാണ്. ഞാനും മകനും ഇപ്പോൾ അവനൊപ്പമാണ് താമസിക്കുന്നത്. ദയവായി ഇനി ഇങ്ങോട്ട് കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നായിരുന്നു അത്' ബ്രി മിററിനോട് പറഞ്ഞു.
തീർന്നില്ല, അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾക്കും രാജ്യം വിട്ട് മകളുടെ അടുത്തെത്താനായില്ല. കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലായിരുന്നു അത്. അവസാനം ഫോണിലൂടെയാണ് അവളുടെ മാതാപിതാക്കൾ അവളുടെ ലൈഫ് സപ്പോർട്ട് സിസ്റ്റം എടുത്ത് മാറ്റരുത് എന്ന് അപേക്ഷിച്ചത്. പ്രിയപ്പെട്ടവരാരും അടുത്തില്ലാതെ വലിയ വേദന അനുഭവിച്ചു ബ്രി. ട്രൊമാറ്റിക് ബ്രെയിൻ ഇൻജ്വറി എന്ന അവസ്ഥയിലൂടെ കടന്നുപോവുക കൂടി ചെയ്യുന്ന അവൾ ഈ അവസ്ഥയെ കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കണം എന്ന ചിന്തയിലും കൂടിയാണ് ഇന്ന് ജീവിക്കുന്നത്.
