Asianet News MalayalamAsianet News Malayalam

എകെജി സെന്‍റര്‍ ആക്രമണം; പ്രതിയെ 'കിട്ടിയോ?'; ഒരോ ദിവസത്തെ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജ്.!

എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലാണ് പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

comedy facebook page on Akg centre cracker attack update
Author
Thiruvananthapuram, First Published Aug 6, 2022, 12:16 PM IST

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം കഴിഞ്ഞിരിക്കുന്നു. വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സർക്കാരിനും നാണക്കേടായിരിക്കുകയാണ്. ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അതേ സമയം സംഭവത്തെ ഹാസ്യാത്കമായി ഫേസ്ബുക്കില്‍ പേജ് പ്രത്യക്ഷപ്പെട്ടു. എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലാണ് പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

@akgbombblast എന്ന ഐഡിയിലാണ് പേജ്. Daily updates on the AKG Center cracker case എന്നാണ് പേജിന്‍റെ പേരായി നല്‍കിയിരിക്കുന്നത്. എകെജി സെന്‍ററിനെതിരെ ആക്രമണം നടന്ന് ഒരു മാസം തികഞ്ഞ സമയത്താണ് ഈ പേജ് രൂപീകരിച്ചത് എന്നാണ് പേജിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കി. ദിവസവും പേജില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. അയിരത്തിനടത്തു പേര്‍ ഈ പേജ് ഇപ്പോള്‍ പിന്തുടരുന്നുണ്ട്.

ജൂണ്‍ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കം ഏറിഞ്ഞത്. സിപിഎം കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വലിയ രാഷ്ട്രീയ വിവാദമായി തന്നെ മാറുകയായിരുന്നു പിന്നീട്. എകെജി സെന്‍ററില്‍ ഉണ്ടായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ പ്രതികരണമടക്കം സേഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍ കോണ്‍ഗ്രസിന്‍റെ പങ്ക് സൂചിപ്പിച്ചതോടെ രാഷ്ട്രീയമായ നിറം ആക്രമണത്തിന് വന്നു. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് തുടക്കത്തില്‍ അതിവേഗം നടപടി ആരംഭിച്ചിരുന്നു. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. 

തിരുവനന്തപുരത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തന്നെ അന്വേഷണ സംഘവും രൂപീകരിച്ചു. എകെജി സെന്‍ററിലെ സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം എന്തെങ്കിലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. നഗരത്തിലെ നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി മാത്രം ഇരുട്ടത്തായി. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ ചോദ്യം ചെയ്തു.  പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. 

ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിവാദമായതോടെ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴു പൊലീസുകാരിൽ അഞ്ചുപേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു എന്നായിരുന്നു വിവരം. ഈ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ല. പടക്കത്തിന്‍റെ സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി. 

അതേ സമയം അന്വേഷണം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെും കൂടുതൽ വെട്ടിലാക്കുന്നു. സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചത് വിവാദമായി. തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇപ്പോള്‍ അന്വേഷിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

'കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം'; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർ‍ജി

എകെജി സെന്‍റര്‍ ആക്രമണക്കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിച്ചു

Follow Us:
Download App:
  • android
  • ios