Asianet News MalayalamAsianet News Malayalam

എന്താണ് ക്ലബ്ഹൗസ്? തരംഗമായി മാറുന്ന ആപ്പ്, അറിയേണ്ടതെല്ലാം

2021 മെയ് മാസത്തില്‍ ആന്‍ഡ്രോയ്ഡില്‍ ആപ്പ് എത്തിയതോടെയാണ് നമ്മുടെ നാട്ടില്‍ അടക്കം ഈ ആപ്പിന് ഇപ്പോള്‍ വലിയ പ്രചാരം നേടിയിരിക്കുന്നത്. മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. 

what is clubhouse app explainer all you want to know about
Author
New York, First Published May 28, 2021, 4:08 PM IST

ലോകത്ത് കൊറോണ പിടിമുറുക്കുന്ന കാലത്താണ് ക്ലബ്ഹൗസ് എന്ന ആപ്പിന്‍റെ ജനനം. പലപ്പോഴും കൂട്ടായ്മകള്‍ അന്യമായി വീട്ടിലൊതുങ്ങിപ്പോയവര്‍ക്ക് കൂട്ടം ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറയാന്‍ ഒരിടം സൃഷ്ടിച്ചുവെന്നതാണ് ഈ ആപ്പിനെ വ്യത്യസ്തമാക്കിയതും, അതിന് പ്രചുരപ്രചാരം ഉണ്ടാക്കിയതും. അതിനാല്‍ തന്നെ ഈ ആപ്പിനെ 'ലോക്ക്ഡൌണ്‍ ചൈല്‍ഡ്' എന്ന് വിശേഷിപ്പിച്ച ടെക് വിദഗ്ധരുമുണ്ട്. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്. ഈ ദിവസം വരെ 10 മില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്. 2020 മാര്‍ച്ചില്‍ ഐഒഎസ് പ്ലാറ്റ്ഫോമില്‍ തുടങ്ങിയ ആപ്പ് അമേരിക്കയില്‍ അതിവേഗമാണ് വന്‍ തരംഗമായത്. പിന്നീട് 2021 മെയ് മാസത്തില്‍ ആന്‍ഡ്രോയ്ഡില്‍ ആപ്പ് എത്തിയതോടെയാണ് നമ്മുടെ നാട്ടില്‍ അടക്കം ഈ ആപ്പിന് ഇപ്പോള്‍ വലിയ പ്രചാരം നേടിയിരിക്കുന്നത്. മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. 

ക്ലബ്ഹൗസിന്‍റെ പ്രവര്‍ത്തനം

നിങ്ങള്‍ ഒരു ചായക്കടയിലോ, സൗഹൃദ സദസിലോ, ഒരു സെമിനാര്‍ഹാളിലോ പോയാല്‍ എന്ത് തരത്തിലുള്ള സംസാരം നടക്കും അതിനുള്ള അവസരമാണ് ഈ ആപ്പ് ഒരുക്കുന്നത്.  താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, ആശയപ്രകാശനത്തിനും ഇത് വേദിയൊരുക്കുന്നു. റൂം എന്ന ആശയത്തിലാണ് ചര്‍ച്ച വേദി രൂപീകരിക്കുന്നത്. ആര്‍ക്കും റൂം സംഘടിപ്പിക്കാം. 5000 അംഗങ്ങളെവരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം. റൂം സംഘടിപ്പിക്കുന്നയാളായിരിക്കും  ആ റൂമിന്‍റെ മോഡറേറ്റര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമില്‍ കയറിയാല്‍ അയാള്‍ക്ക് അവിടെ നടക്കുന്ന എന്ത് സംസാരവും കേള്‍ക്കാം. 

മറ്റൊരു പ്രധാനകാര്യം, ശബ്ദം മാത്രമാണ് ഇവിടെ തമ്മിലുള്ള കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ഏക മാധ്യമം. അതായത് രണ്ട് പ്രൊഫൈലുകള്‍ തമ്മില്‍ വീഡിയോ, ഇമേജ്, ടെക്സ്റ്റ് ഇവയൊന്നും കൈമാറാന്‍ കഴിയില്ല. റൂം രൂപീകരിച്ചാല്‍ മാത്രമേ രണ്ടുപേര്‍‍ തമ്മില്‍ സംസാരിക്കാന്‍ സാധിക്കൂ. ഓപ്പണ്‍- ആര്‍ക്കും ചേരാവുന്ന രീതിയില്‍, സോഷ്യല്‍- നമ്മള്‍ ഫോളോ ചെയ്യുന്നവര്‍ക്കും അവരുടെ കമ്യൂണിറ്റിക്കും വേണ്ടി, പ്രൈവറ്റ്- തീര്‍ത്തും സ്വകാര്യമായുള്ള ഗ്രൂപ്പ് എന്നിങ്ങനെ റൂമുകള്‍ രൂപീകരിക്കാന്‍ സാധിക്കും. 

എങ്ങനെ ചേരാം

ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ കയറാൻ ഒരാളുടെ ഇന്‍വൈറ്റ് ആവശ്യമാണ്. ഒരു മെമ്പര്‍ക്ക് ആകെ 4 ഇന്‍വൈറ്റ് മാത്രമാണ് ലഭിക്കുക. ഇന്‍വൈറ്റ് ലഭിക്കാത്തവർക്ക് ആപ്പ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വൈറ്റിംഗ് ലിസ്റ്റില്‍ നിന്നാൽ ക്ലബ്ഹൗസിൽ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ ആഡ് ചെയ്യാർ സാധിക്കും. 

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പില്‍ റജിസ്ട്രര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്റ്റുള്ള ആപ്പില്‍ നിലവിലുള്ള സുഹൃത്തിന് നോട്ടിഫിക്കേഷന്‍ എത്തും. അയാള്‍ അനുവദിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആപ്പിലെത്താം.

ആന്‍ഡ്രോയ്ഡ് ആപ്പില്‍ ചേരുന്പോള്‍ നിങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ പേര് പിന്നീട് മാറ്റാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഒരുതവണ മാറ്റാം. പ്രൊഫൈല്‍ പിക്ചര്‍ എത്രവേണമെങ്കിലും മാറ്റാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഐഒഎസില്‍ ലഭിക്കുന്ന പല ഫീച്ചറുകളും ലഭ്യമാക്കിയിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക ടോപ്പിക്ക് ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയാണ് ക്ലബുകള്‍. അത് ഈ ആപ്പിന്‍റെ പ്രത്യേകതയാണ് ഈ ക്ലബുകള്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ചര്‍ച്ച റൂമുകള്‍ രൂപീകരിക്കാന്‍ സാധിക്കും.

ഇന്ത്യയിലെ പ്രചാരം

നേരത്തെ തന്നെ ഇന്ത്യയിലെ ഐഒഎസ് ഉപയോക്താക്കള്‍ക്കിടയില്‍ ഈ ആപ്പ് വളരെ പ്രചാരം നേടിയിരുന്നു. ഇന്ത്യയില്‍ ഈ ആപ്പ് വാര്‍ത്തകളില്‍ ആദ്യം ഇടം പിടിച്ചത് വിവാദത്തോടെയാണ്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ച പ്രശാന്ത് കിഷോറിന്‍റെ ചില ഓഡിയോ ക്ലിപ്പുകള്‍ വിവാദമായിരുന്നു. ഇത് ശരിക്കും ക്ലബ് ഹൌസില്‍ നിന്നും റെക്കോഡ് ചെയ്യപ്പെട്ടതായിരുന്നു. അതിന് പിന്നാലെയാണ് മെയ് 21ന് ഈ ആപ്പ് ആന്‍ഡ്രോയ്ഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനകം ദശലക്ഷത്തോളം ഡൌണ്‍ലോഡ് ഈ ആപ്പ് പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തന്നെ 4.3യാണ് ഈ ആപ്പിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റൈറ്റിംഗ്. ഇന്ത്യയില്‍ ഈ ലോക്ക്ഡൌണ്‍ കാലത്ത് ജനപ്രിയ ആപ്പ് എന്ന ഗണത്തിലേക്ക് കുതിക്കുകയാണ് ക്ലബ് ഹൌസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios