ഫേസ്ബുക്ക് കറന്‍സി 'ലിബ്രയ്ക്ക്' വന്‍ തിരിച്ചടി; ഫേസ്ബുക്കിന് പണി പാളുന്നോ.!
ലിബ്രയുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെ യുഎസ് ഹൗസ് ഫിനാൻഷ്യൽ സർവീസ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്.
സന്‍ഫ്രാന്‍സിസ്കോ: പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും മുന്‍പേ പ്രതിസന്ധിയില്‍പ്പെട്ട് ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി പദ്ധതി ലിബ്ര. ലിബ്രയുമായുള്ള സഹകരണം അവസാനിപ്പിച്ചിരിക്കുകയാണ് ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ അതികായന്മാരായ വീസയും മാസ്റ്റർ കാർഡും. ഫേസ്ബുക്കിന്റെ ചുമതലയുള്ള ലിബ്ര അസോസിയേഷന്റെ യോഗം ജനീവയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണു പ്രധാന പങ്കാളികളുടെ വിടവാങ്ങൽ പ്രഖ്യാപനം.
നേരത്തേ പെയ്പാൽ, ഇബെ, സ്ട്രൈപ് എന്നീ കമ്പനികളും ലിബ്ര വിടുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ലിബ്രയ്ക്കെതിരേ അമേരിക്കയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണു ഈ കമ്പനികളുടെ പിന്മാറ്റം. ലിബ്രയിൽ തുടരേണ്ടതില്ല എന്ന തീരുമാനത്തെ മാനിക്കുന്നുവെന്നും പദ്ധതി തടസമില്ലാതെതന്നെ മുന്നോട്ടു പോകുമെന്നും ലിബ്രയുടെ ചുമതലയുള്ള ഫേസ്ബുക്ക് എക്സിക്യൂട്ടീവ് ഡേവിഡ് മാർക്കസ് പറഞ്ഞു.
ലിബ്രയുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെ യുഎസ് ഹൗസ് ഫിനാൻഷ്യൽ സർവീസ് കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്. ഈ മാസം ഒടുവിലാകും സക്കർബർഗുമായുള്ള കൂടിക്കാഴ്ച നടക്കുക. അതേസമയം, യൂബര്‍, സ്പോട്ടിഫൈ, ലിഫ്റ്റ്, വോഡാഫോണ്‍ തുടങ്ങിയ കന്പനികൾ ലിബ്രയുടെ ചുമതലയുള്ള ലിബ്ര അസോസിയേഷനിൽ തുടരുകയാണ്.
ജനീവയിൽ നടക്കുന്ന ലിബ്ര അസോസിയേഷൻ യോഗത്തിനു ശേഷം ലിബ്രയുടെ പങ്കാളികളുടെ ഔദ്യോഗിക പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് ലിബ്ര അസോസിയേഷൻ വക്താവ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്റ്റോ കറൻസിയായ ലിബ്ര പ്രഖ്യാപിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്ലാത്തവർക്കു പോലും ആശ്രയിക്കാവുന്ന ധനകാര്യ സേവനമെന്നാണ് ലിബ്രയെക്കുറിച്ചു ഫേസ്ബുക്ക് പറഞ്ഞത്.
സോഷ്യൽ മീഡിയ രംഗത്തു തങ്ങൾക്കുള്ള വലിയ സ്വീകാര്യത ലിബ്രയ്ക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലും ഫേസ്ബുക്കിനുണ്ടായിരുന്നു. എന്നാൽ, വിമർശനശരങ്ങളാണ് ലിബ്രയെ വരവേറ്റത്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ലിബ്ര നിയമ വിധേയമാകില്ല എന്നതാണ് ഏറ്റവും ഒടുവിലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.