ഇതിലെ പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്ന് അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിത പരിശോധന നടത്തേണ്ടതുണ്ട്. 

ലണ്ടന്‍: പോണ്‍ കാണുന്നവര്‍ക്ക് വന്‍ കുരുക്കായി പുതിയ നിയമം ബ്രിട്ടണില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ഓണ്‍ലൈന്‍ സുരക്ഷ നിയമമാണ് പോണ്‍ കാണാന്‍ ഓണ്‍ലൈനില്‍ കയറുന്നവര്‍ക്കും, പോണ്‍ സൈറ്റുകള്‍ക്കും ഒരേ പോലെ കെണിയാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സെക്യൂരിറ്റി ബില്‍ (0SB) കരടിലെ നിര്‍ദേശങ്ങള്‍ പ്രകാരം വിവിധ മാധ്യമങ്ങളില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിലെ പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്ന് അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിത പരിശോധന നടത്തേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏതെല്ലാം രേഖകള്‍ ഉപയോക്താവില്‍ നിന്നും സൈറ്റിന് ആവശ്യപ്പെടാം, അത് വെരിഫൈ ചെയ്യേണ്ട മാര്‍ഗ്ഗം എന്ത് എന്നീ കാര്യങ്ങള്‍ വ്യക്തമല്ല. നിലവില്‍ ഇത്തരം സൈറ്റുകള്‍ നിങ്ങള്‍ 18 വയസ് തികഞ്ഞയാളാണോ എന്ന ചോദ്യം മാത്രമാണ് ചോദിക്കാറ്. ഇതിന് യെസ് നല്‍കിയാല്‍ ആ സൈറ്റില്‍ കയറാം. 

ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണരുത്. ഇതിൽ നിന്ന് തങ്ങളുടെ കുട്ടികൾ ഓൺലൈനിൽ സംരക്ഷിക്കപ്പെടണമെന്നും അതിനായി കൂടിയാണ് പുതിയ നിയമം എന്നതാണ് ഇത് സംബന്ധിച്ച് പ്രതികരിച്ച ബ്രിട്ടീഷ് ഡിജിറ്റല്‍ മന്ത്രി ക്രിസ് ഫിലിപ്പ് പറയുന്നത്. എല്ലാ പോണ്‍സൈറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും എന്നാണ് മന്ത്രി പറയുന്നത്. ഇത് പാലിച്ചില്ലങ്കില്‍ തങ്ങളുടെ വരുമാനത്തിന്‍റെ 10 ശതമാനം വരെ ഈ സൈറ്റുകള്‍ പിഴയൊടുക്കേണ്ടി വരും. ഇവര്‍ക്ക് പ്രവര്‍ത്തനം നടത്താനുള്ള അനുമതി പിന്‍വലിക്കാനും അധികൃതര്‍ക്ക് അധികാരം ലഭിക്കും. 

അതേ സമയം ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ 18 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയ കണ്ടന്‍റുകളെ പുതിയ നിയമം എങ്ങനെ ബാധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. 2017 സമാനമായി ബ്രിട്ടനില്‍ ഡിജിറ്റല്‍ ഇക്കോണമി ആക്ട് പ്രകാരം അശ്ലീല സൈറ്റുകളുടെ സാമ്പത്തിക മാര്‍ഗ്ഗങ്ങളെ തടസ്സപ്പെടുത്തി അവയെ ശുദ്ധികരിക്കാനുള്ള ശ്രമം ബ്രിട്ടനില്‍ നടന്നെങ്കിലും ആ ബില്ല് വിജയം കണ്ടിരുന്നില്ല. ഈ ബില്ല് 2019 പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഇതിനൊപ്പം പുതിയ സുരക്ഷനിയമത്തില്‍ തീവ്രവാദവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ഒരോ സ്ഥാപനവും കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട മുന്‍ഗണന വിഷയങ്ങളായി നിര്‍വചിച്ചിട്ടുണ്ട്. എന്തായാലും പുതിയ നിയമപ്രകാരം പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് പോണ്‍ഹബ്, യൂപോണ്‍ അടക്കം പ്രമുഖ സൈറ്റുകള്‍ അപ്രാപ്യമാകുന്ന രീതിയാണ് ഉടലെടുക്കുന്നത്. 

സൈറ്റുകള്‍ ഏജ് ഐഡി നടപ്പിലാക്കും

എന്തായാലും നിയമത്തിന് പിന്നാലെ സൈറ്റുകള്‍ തങ്ങളുടെ ലാന്‍റിംഗ് പേജില്‍ കാര്യമായ മാറ്റം വരുത്തുമെന്നാണ് വിവരം. അതിനായി ലാന്‍റിംഗ് പേജില്‍ പോണ്‍ കണ്ടന്‍റ് ഇല്ലാത്ത രീതിയില്‍ സൃഷ്ടിക്കും. ഇത് വഴി റജിസ്ട്രര്‍ ചെയ്ത് അത് ഇമെയില്‍‍ വഴി സ്ഥിരീകരിച്ച്, വയസ് തെളിയിക്കുന്ന രേഖ നല്‍കിയാല്‍ മാത്രമേ കണ്ടന്‍റ് ലഭിക്കൂ എന്ന അവസ്ഥയായിരിക്കും ഇനി. 

2018 മുതല്‍ ഇന്ത്യയില്‍ ഏതാണ്ട് പ്രമുഖ പോണ്‍ സൈറ്റുകള്‍ നിരോധനമാണ്. അതിനാല്‍ തന്നെ ബ്രിട്ടനില്‍ പരീക്ഷിക്കുന്ന രീതി സാങ്കേതികമായി വിജയം ആയാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഈ വഴി തേടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.