അർബുദരോഗത്തോട് പൊരുതിജയിച്ച സോണാലി ബിന്ദ്രെ തന്‍റെ അതിജീവനത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു.
അർബുദരോഗത്തോട് പൊരുതിജയിച്ച സോണാലി ബിന്ദ്രെ തന്‍റെ അതിജീവനത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. "എന്‍റെ അടിവയറുമുഴുവനും ക്യാന്‍സര്‍ പടര്‍ന്നിരുന്നു. രക്ഷപ്പെടാന്‍ 30 ശതമാനം മാത്രമേ സാധ്യതയുളളൂവെന്ന് ന്യൂയോര്‍ക്കിലെ എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ പോലും മരണത്തെ കുറിച്ചൊരു ചിന്തയോ താന്‍ മരിക്കുമെന്ന തോന്നലോ എന്നില്‍ ഉണ്ടായിട്ടില്ല"- സോണാലി പറഞ്ഞു.

ഹാര്‍പേര്‍സ് ബാസാര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്. മാഗസിനിന്‍റെ കവര്‍ ഗേളും സോണാലി തന്നെയാണ്. ഇളം നീല വസ്ത്രവും ഷോട്ട് ഹെയര്‍ ഒരു ചെറുപുഞ്ചിരിയുമായി സോണാലി.
തന്‍റെ നീളന്‍ തലമുടി തിരിച്ചുവേണമെന്നും താരം പറഞ്ഞു. അർബുദരോഗമാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുകയാണെന്നും സോണാലി തന്നെ നേരത്തേ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് താരത്തെ രോഗംപിടിപ്പെട്ടത്.

‘‘രോഗത്തെ നിയന്ത്രിക്കാൻ പ്രതിവിധികൾ ചെയ്യുക എന്നതിനേക്കാൾ നല്ല മാർഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ ഇപ്പോൾ ന്യൂയോർക്കിൽ ചികിത്സയിലാണ്. അർബുദത്തെ യുദ്ധംചെയ്ത് കീഴടക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാൻ’’ -എന്ന് സോണാലി നേരത്തേ ട്വിറ്ററിൽ കുറിച്ചിരുന്നു.
തല മുണ്ഡനംചെയ്ത ചിത്രവും കുറിപ്പും സോണാലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘ഇത് ഞാനാണ്, ഈ നിമിഷം ഞാൻ അതി സന്തോഷവതിയുമാണ്. ഞാനതുപറയുമ്പോൾ ആളുകൾ എന്നെ വിചിത്രമായി നോക്കും. പക്ഷേ, എന്റെ സന്തോഷം സത്യമാണ്. എന്തുകൊണ്ടാണെന്നും ഞാൻ പറയാം. ഇപ്പോൾ ഞാൻ കഴിഞ്ഞുപോകുന്ന ഒാരോ നിമിഷത്തെയും ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു. സന്തോഷം കണ്ടെത്താൻ പറ്റുന്ന ഒരവസരം നോക്കിനടക്കുകയാണ് ഞാൻ. പക്ഷേ, എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. ഞാൻ സ്നേഹിക്കുന്നവർക്കൊപ്പം സമയം ചെലവിടാനും സ്നേഹിക്കപ്പെടുന്നത് അനുഭവിക്കാനും അതിൽ സന്തോഷിക്കാനും ആഗ്രഹിക്കുന്നുവെന്നും’ സോണാലി നേരത്തേ കുറിച്ചിരുന്നു.

