'അന്നാണ് എനിക്ക് സമയത്ത് ആഹാരം കിട്ടുന്നുണ്ടോ എന്ന അന്വേഷണം വന്നത്'

Synopsis
അവളുടെ അമ്മ അവിടുത്തെ ജോലിക്കാരിയായിരുന്നു. അങ്ങനെയാവണം മഠത്തിൽ സ്നേഹത്തിന്റെ നിലാവെളിച്ചമുണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയതും
അച്ഛന്റെ മദ്യപാനം നിമിത്തം ജീവിതം ഇരുട്ടിലായി പോയ ഒരുവളെ എനിക്കറിയാമായിരുന്നു. ഇടയ്ക്കെപ്പഴോ, വാടിയ ചിരി ചുണ്ടിലൊട്ടിച്ച് പുത്തനുടുപ്പിൽ തൊട്ടു തലോടി അവൾ പറഞ്ഞു.
"ഇത് മഠത്തിലെ അമ്മമാർ വാങ്ങി തന്നതാണ്..."
അവളുടെ അമ്മ അവിടുത്തെ ജോലിക്കാരിയായിരുന്നു. അങ്ങനെയാവണം മഠത്തിൽ സ്നേഹത്തിന്റെ നിലാവെളിച്ചമുണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയതും ഒരു സുപ്രഭാതത്തിൽ അവിടുത്തെ ജോലിക്കാരിയായതും.
അവിടെ ഉണ്ടായിരുന്ന നാലുമാസങ്ങൾ വർണവെറിയുടെയും വംശീയതയുടെയും ആകെത്തുകകളായിരുന്നു. രണ്ടല്ല മൂന്നു പന്തിയിലായിരുന്നു അവിടുത്തെ വിളമ്പലുകൾ. എനിക്കെന്നും മൂന്നാം പന്തിയിലെ ആളൊഴിഞ്ഞ ഇരിപ്പിടം കിട്ടി. അതേസമയത്ത് തന്നെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾക്ക് ആവശ്യത്തിലധികം പരിഗണനയും കരുതലും ഉണ്ടായിരുന്നു...
അവരെ പ്രീതിപ്പെടുത്താൻ ഞാനൊന്നും ചെയ്തില്ല.... അവർ കുരിശ് വരയ്ക്കുമ്പോൾ, ഞാൻ ദേവി സ്തുതി ചൊല്ലി. അവർ പള്ളിയിൽ പോകാൻ നിർബന്ധിക്കുമ്പോൾ, അടുക്കള ജോലിയിൽ നിന്നും ഒരു മണിക്കൂർ വിശ്രമം കിട്ടാനുള്ള ഇടമായി മാറി....
തണുപ്പ് നിറഞ്ഞ നിലത്തിരുന്നു, ക്രൂശീതനായ ക്രിസ്തുവിന്റെ രൂപം കാണുമ്പോൾ എനിക്ക് കരച്ചിൽ വന്നു. ബൈബിളിൽ ഗാഗുൽത്താൽ മലയിരുന്ന് യേശു പ്രാർത്ഥിക്കുന്ന ആ ഭാഗം ഞാൻ തേടിപ്പിടിച്ച് വായിച്ചു.
"പിതാവേ...കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകറ്റണമേ..."
ആദ്യകാലത്ത് എനിക്ക് അടുക്കളയിൽ ആയിരുന്നു ചുമതല. പിന്നെ അത് പറമ്പിൽ പണിയായി. രണ്ടാൾപൊക്കമുള്ള മതിലും. വിജനമായ പറമ്പും എനിക്ക് പേടിയുടെ താവളങ്ങളായി...
അങ്ങനെ ഒരു ദിവസം പറമ്പിൽ തലചുറ്റി വീണു...വെയിലത്ത് ഉറുമ്പുകൾക്ക് തിന്നാൻ പാകത്തിന്....
ഊണു സമയമായിട്ടും എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചു വന്നൊരു കന്യാസ്ത്രീ ഞാൻ പറമ്പിൽ കിടക്കുന്നത് കണ്ടു. അവരുടനെ ആളെ വിളിച്ചു കൂട്ടി. അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു.
ശരീരത്തിലെ രക്തത്തിന്റെ അളവ് മൂന്നായിരുന്നു. അന്നാണ് എനിക്ക് സമയത്ത് ആഹാരം കിട്ടുന്നുണ്ടോ എന്ന അന്വേഷണം വന്നത്. മഠത്തിലെ പണിക്കാരികൾ ആഹാരം എനിക്ക് വേണ്ടിയുള്ളത് മാറ്റി വെച്ചിരുന്നില്ല. പന്നിക്കൂട്ടിലെ ജോലി കഴിഞ്ഞ് വരുന്ന എനിക്ക് ഒരുതരം ഗന്ധമുണ്ടെന്ന് പണിക്കാരികൾ പറഞ്ഞു ചിരിച്ചു.... ഞാൻ സുഗന്ധമുള്ള സോപ്പുകളിട്ട് കൈകൾ വൃത്തിയാക്കി...പലപ്പോഴും അടുക്കളയിൽ ഭക്ഷണത്തിന്റെ സമയം കഴിഞ്ഞായിരിക്കും ഞാൻ ചെല്ലുന്നത്.
നീതൂവിന്, ഇന്ന് മുതൽ ഒരു ഗ്ലാസ് പാലും ഒരു മുട്ടയും നൽകുവെന്ന് മദർ സൂപ്പിരിയർ ഓർഡർ ഇട്ടു.
അന്ന് ആരും പറയാതെ ഞാൻ പള്ളിയിൽ പോയി. തളർന്ന ദേഹത്തോടെ രക്തമിറ്റു വീഴുന്ന ക്രിസ്തുവിനെ നോക്കി പറഞ്ഞു.
"നോക്കൂ... എനിക്കിവിടെ നിന്നും പോകണം....വേറെ എവിടെയെങ്കിലും... അല്ലെങ്കിൽ ഞാൻ മരിക്കും...."
എനിക്ക് ചാച്ചനെ, വല്യമ്മയെ ഓർമ്മ വന്നു.... കുന്നിൻ മുകളിലെ വീട്....തണുത്ത കാറ്റ്... പുക നിറഞ്ഞ അടുക്കള, വല്യമ്മയുടെ ചായക്കലം...
വൈകുനേരങ്ങൾ...പാരിജാതമണം നിറഞ്ഞ രാത്രികൾ....
പിറ്റേന്ന് രാവിലെ, മഠത്തിലേയ്ക്കൊരു ഫോൺ കോൾ വന്നു....
"നീതുവിന്റെ അമ്മയുടെ അച്ഛന് സുഖമില്ല...വീട്ടിലേക്ക് അയക്കണം..."
അതൊരു ജൂൺമാസത്തിലെ അവസാനത്തെ ആഴ്ചയായിരുന്നു. അമ്മയ്ക്കും രണ്ടാനപ്പനും ഒപ്പം നടന്നു നീങ്ങുമ്പോൾ ഞാൻ വെറുതെ തിരിഞ്ഞു നോക്കി.
വെയിൽ വീണ പള്ളി മുറ്റം ഗ്ലാഡിയോലയും സൂര്യകാന്തി പൂക്കളും. റോസാപൂവുകളും ചന്തം തീർത്ത പൂന്തോട്ടം....
ഏതോ നോട്ടുബുക്കിലെ ഭംഗിയുള്ള പുറംചട്ട പോലെ ആ കാഴ്ച ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു....
അകംപേജുകൾ എത്രയോ നിറംകെട്ടതും മുഷിഞ്ഞതുമാണ്....എന്നാലും....