വാർഷിക പാസ്, ദൂരാധിഷ്ഠിത വിലനിർണ്ണയം തുടങ്ങി വലിയ മാറ്റങ്ങളാണ് ഫാസ്ടാഗിൽ വരാനിരിക്കുന്നത്. 

ദില്ലി: ദേശീയപാതകളിലൂടെയുള്ള യാത്ര ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ടോൾ പിരിവ് സംവിധാനമായ ഫാസ്ടാ​ഗിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാർഷിക പാസ്, രണ്ട് പേയ്‌മെന്റ് ഓപ്ഷനുകൾ, ദൂരാധിഷ്ഠിത വിലനിർണ്ണയം, സെൻസർ അധിഷ്ഠിത സംവിധാനങ്ങളോടു കൂടിയ ബാരിയർ-ഫ്രീ ടോളിംഗ് തുടങ്ങിയവയാണ് പുതിയ മാറ്റങ്ങളെന്ന് ഫാസ്റ്റ്ടാ​ഗ് അപ്ഡേറ്റ് പറയുന്നു. ഇവ എന്തൊക്കെയാണെന്ന് നോക്കാം. 

Add Asianetnews as a Preferred SourcegooglePreferred

രണ്ട് തരം പേയ്‌മെന്റ് ഓപ്ഷനുകൾ: വാർഷിക പാസ് അല്ലെങ്കിൽ ദൂരത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം.

വാർഷിക പാസ് സംവിധാനം : പുതിയ നയം അനുസരിച്ച് വാഹന ഉടമകൾക്ക് വാർഷിക പേയ്‌മെന്റ് ഒറ്റത്തവണയായി നൽകാൻ സാധിക്കും. 3,000 രൂപയാണ് ഈടാക്കുക. ഇതുവഴി എല്ലാ ദേശീയ പാതകളിലും, എക്സ്പ്രസ് വേകളിലും, സംസ്ഥാന എക്സ്പ്രസ് വേകളിലും വർഷം മുഴുവനും ദൂരപരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കും. ഇന്ത്യയിലുടനീളം യാത്ര ചെയ്യാൻ അനുവദിക്കുന്ന വാർഷിക പാസ് സംവിധാനത്തിന് ഫാസ്റ്റ്ടാഗ് റീചാർജുകൾ ആവശ്യമില്ല.

ദൂരത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം : 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കിൽ പണം നൽകി യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു ഓപ്ഷനാണിത്. സ്ഥിരമായി യാത്ര ചെയ്യാത്തവർക്ക് ഇത് അനുയോജ്യമായ മോഡലാണ്.

സെൻസർ അധിഷ്ഠിത ബാരിയർ-ഫ്രീ ടോളിംഗ് : ഫാസ്ടാ​ഗുമായി ബന്ധപ്പെട്ട് വരാൻ പോകുന്ന വലിയ മാറ്റങ്ങളിലൊന്നാണ് സെൻസർ അധിഷ്ഠിത ബാരിയർ-ഫ്രീ ടോളിം​ഗ്. ഇത് നടപ്പിലാകുന്നതോടെ ടോൾ ബൂത്തുകളിൽ തടസങ്ങളില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഇന്ധനം ലാഭിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, വാഹന ഉടമകൾക്ക് പുതിയ രേഖകളോ അക്കൗണ്ട് മാറ്റങ്ങളോ ഇല്ലാതെ തന്നെ പുതിയ മാറ്റങ്ങളുടെ ഭാ​ഗമാകാമെന്നതാണ് സവിശേഷത. നിലവിലുള്ള ഫാസ്റ്റ്ടാഗ് ഉപയോക്താക്കൾക്ക് അവരുടെ കറന്റ് അക്കൗണ്ടുകൾ ഉപയോഗിച്ച് പുതിയ പോളിസി തിരഞ്ഞെടുക്കാം. 15 വർഷത്തേക്ക് 30,000 രൂപ ഒറ്റത്തവണ ഫീസ് ഈടാക്കുന്ന ലൈഫ് ടൈം ഫാസ്റ്റ്ടാഗ് പദ്ധതിയും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.