ഉത്ര കൊലപാതകം: മകനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജിന്റെ അമ്മ
സൂരജിനെതിരെയുള്ളത് കള്ളകേസാണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റംസമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്‍റെ അമ്മ രേണുക.
പത്തനംതിട്ട: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ സൂരജിന്റെ അമ്മ. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂരജിന്‍റെ മാതാപിതാക്കളുടെ ആരോപണം. സൂരജിനെതിരെയുള്ളത് കള്ളകേസാണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റംസമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്‍റെ അമ്മ രേണുക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുട്ടിയെ നിയമപരമായാണ് ലഭിച്ചതെന്നും കുഞ്ഞിനെ നോക്കിയത് തങ്ങൾ ആണെന്നും സൂരജിന്‍റെ അമ്മ പറഞ്ഞു. കോടതി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സൂരജിനെ കേസിൽ കുടുക്കുമെന്ന് ഉത്രയുടെ അച്ഛൻ നേരത്തെ പറഞ്ഞിരുന്നുവെന്നും രേണുക ആരോപിച്ചു. അതേസമയം, ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉത്രയുടെ കുടുംബം. സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നും അച്ഛൻ വിജയസേനന്‍ പ്രതികരിച്ചു.
Also Read: 'സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവമുള്ളവര്‍'; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍
അതേസമയം, അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലെ ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം പൊലീസ് കണ്ടെടുത്തു. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെത്തിയത്. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. തെളിവെടുപ്പിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
Also Read: ഉത്രയുടെ കൊലപാതകം: തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്; പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി