Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

deshantharam deepa narayanan
Author
Thiruvananthapuram, First Published Sep 16, 2017, 7:25 PM IST

deshantharam deepa narayanan

2008 ലാണ് ഞാന്‍ അമേരിക്കയില്‍ എത്തിപ്പെടുന്നത്. പ്രവാസം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അത് ഒരിക്കലും അനുഭവിക്കേണ്ടി വരില്ല എന്ന പൂര്‍ണ ബോധ്യമുണ്ടായിരുന്നതിനാല്‍ അതുളവാക്കുന്ന വേദനയോ ഒറ്റപ്പെടലോ  ഒന്നും എന്നെ  അലട്ടിയിരുന്നില്ല.  ബാംഗ്‌ളൂരിലെ ഒരു പ്രസിദ്ധമായ കോളേജില്‍ കുട്ടികളെ പഠിപ്പിച്ചു സമാധാനമായി കഴിഞ്ഞിരുന്ന എനിക്ക്, ഒരു കുഞ്ഞുണ്ടായപ്പോള്‍ കുറച്ചു ദിവസം  ജോലിയില്‍  നിന്നു വിട്ടുനില്‍ക്കണം എന്നു  തോന്നി. ഭര്‍ത്താവിന് അമേരിക്കയില്‍  രണ്ടു കൊല്ലത്തേക്കുള്ള ഓണ്‍സൈറ്റ് പ്രൊജക്റ്റ് കിട്ടിയപ്പോള്‍, കുഞ്ഞിന്റെ കൂടെ സമയം ചിലവിടാന്‍ മറ്റൊരു രാജ്യം എന്നല്ലാതെ വേറേ ഒന്നും ചിന്തിച്ചില്ല. സന്തോഷം കൊണ്ട് തുള്ളിച്ചാടി നാല് മാസം മാത്രം പ്രായമുള്ള മകളെയും കൊണ്ട് വിമാനം കയറി. ഭര്‍ത്താവു നേരത്തെ തന്നെ അമേരിക്കയില്‍ എത്തി വീടും മറ്റും ശരിയാക്കിയിരുന്നു. തിരുവനന്തപുരത്തെ  പുത്തരിക്കണ്ടം മൈതാനം വരെ ഒറ്റയ്ക്ക് പോകാത്ത ഞാന്‍ ലണ്ടന്‍ വഴി അമേരിക്കയിലേക്ക് കുഞ്ഞിനേം കൊണ്ട്.

വസ്ത്രധാരണത്തെ കുറിച്ചൊന്നും വലിയ  പിടിയില്ലാത്ത കാലമായിരുന്നു. കുഞ്ഞിന് പാല് കൊടുക്കാന്‍ പാകത്തില്‍, എന്റെ വീടിനടുത്തുള്ള 'അബ്ദുല്ല ടൈലേഴ്‌സ് ' പ്രത്യേകം രൂപകല്‍പന ചെയ്ത നീല ചൂരിദാര്‍  ഇട്ടാണ് യാത്ര. ലണ്ടനില്‍ വിമാനം മാറി  കേറണം. ചുറ്റും അതിസുന്ദരികളായ മദാമ്മമാര്‍. അവരുടെ ഡ്രസിങ് കാണണം. ചുളുക്കു വീഴാത്ത ഉടുപ്പുകള്‍, ചീകി  വെച്ചത് ഒരു അണുവിട  മാറാതെ അനുസരണയോടെ  നില്‍ക്കുന്ന മുടിയിഴകള്‍. എന്റെ നീല  ചൂരിദാറും,  സിഗ്‌നല്‍ പിടിക്കാന്‍ നില്‍ക്കുന്ന ആന്റീന പോലത്തെ മുടിയും!! കുറച്ചു കൂടി ഭംഗീല് വരാമായിരുന്നു എന്ന് നെടുവീര്‍പ്പിട്ടുകൊണ്ടു ഞാന്‍ അടുത്ത വിമാനം കയറി. 

ആദ്യ ഒരു വര്‍ഷം തടവറയായിരുന്നു. ഓര്‍മ്മ വച്ച  നാളു  മുതല്‍ വീട്ടില്‍ വെറുതെ ഇരുന്നിട്ടില്ല.  പഠിത്തം കഴിഞ്ഞ ഉടന്‍ തന്നെ ജോലികിട്ടി. ആ പേരും പറഞ്ഞു വീട് വിട്ടു. ഞാന്‍ വീട്ടിലുള്ളപ്പോള്‍ എന്റെ വീട്ടില്‍ മാത്രമല്ല അയല്‍പക്കങ്ങളിലും ഞാന്‍ ഒച്ചയും അനക്കവും ഉണ്ടാക്കുമായിരുന്നു. ആ എനിക്ക് അമേരിക്കയിലെ ഫുള്‍ എ സി വീട് പൂജപ്പുര സെന്‍ട്രല്‍ ജയില്‍  ആയിരുന്നു. ഡിപ്രെഷന്‍ കയറി ഞാന്‍ വല്ലാത്ത ഒരു  മാനസികാവസ്ഥയിലായി. ജോലി കളഞ്ഞ് കുളിച്ചു  ത്യാഗമയിയായ 'അമ്മ വേഷം കെട്ടേണ്ടി ഇരുന്നില്ല എന്ന് തോന്നിത്തുടങ്ങി. സ്മാര്‍ട്ട് ഫോണും വാട്ട്‌സാപ്പും ഫേസ് ബുക്കും ഒന്നും ഇല്ലാത്ത  കാലമാണ്. നാട്ടിലുള്ള വീട്ടുകാരെയും സുഹൃത്തുക്കളെയും ഒന്ന് കാണാനോ എളുപ്പത്തില്‍ മിണ്ടാനോ പറ്റാത്ത അവസ്ഥ. തീര്‍ത്തും ഒറ്റപ്പെട്ടു.

നടന്നു പോകാന്‍ ദൂരത്തില്‍ ഒരു കട പോലുമില്ലാത്ത സിറ്റിയിലാണ് ഞാന്‍ എത്തിപ്പെട്ടത്. കുറച്ചു തേയിലപ്പൊടി വാങ്ങണമെങ്കില്‍ പോലും കാറോടിച്ചു പോണം. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വയ്യ. ഡ്രൈവിംഗ് അറിയാത്തത് വലിയ ഒരു വെല്ലുവിളിയായി മാറുകയായിരുന്നു. 'ഓഫീസില്‍ നിന്ന് വരുമ്പോള്‍  കുറച്ചു പച്ചക്കറി, രണ്ട് കിലോ പഞ്ചസാര' എന്നൊക്കെ ഭര്‍ത്താവിനോട് പറഞ്ഞു ഞാന്‍ മടുത്തു തുടങ്ങിയിരുന്നു. ഈ രാജ്യത്തു സ്വാശ്രയശീലം വളര്‍ത്തി എടുത്തേ മതിയാകൂ എന്നും, അതിന്റെആദ്യ പടിയായി ഡ്രൈവിംഗ് പഠിക്കണമെന്നും ഞാന്‍ വളരെ വേദനയോടെ മനസ്സിലാക്കി. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയാത്ത വീരാംഗനയാണ് . നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീണു വഴിവക്കില്‍ നിക്കണ ചെക്കന്മാര്‍ 'തോം തോം തോം' എന്ന് പാടി പുകഴ്ത്തിയ എനിക്ക് മര്യാദക്ക് വീഴാതെ നടക്കുന്നത് തന്നെ പ്രയാസമുള്ള കാര്യമായിരുന്നു. 

'വാട്ട് ദി ഹെല്‍ ആര്‍ യു ഡൂയിങ്?'- ഇന്‍സ്‌പെക്ടര്‍ മദാമ്മ പേടിച്ചരണ്ട് നിലവിളിക്കുകയാണ്

ഒരു രൂപ പോലും കൂട്ടി കൊടുക്കാന്‍ തയ്യാറാകാത്ത എന്നെ തിരുവനന്തപുരത്തെ ഒട്ടു മിക്ക ഓട്ടോ ചേട്ടന്മാരും ചീത്ത വിളിച്ചിട്ടുണ്ട്. അമേരിക്കയില്‍ വീട്ടില്‍ നിന്ന് പുറത്തോട്ടു പോകണമെങ്കില്‍ വണ്ടിയോടിച്ചേ  പറ്റൂ. എല്ലാ ഓട്ടോ ചേട്ടന്മാരോടും ഞാന്‍ മനസ് കൊണ്ട് മാപ്പു പറഞ്ഞ  ദിവസങ്ങളായിരുന്നു ആ ഒരു വര്‍ഷത്തില്‍ കൂടുതലും. ഒരു ഓട്ടോ സ്റ്റാന്‍ഡും ഓട്ടം പോകാന്‍ കാത്ത് നില്‍ക്കുന്ന ചേട്ടന്മാരും അമേരിക്കന്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോയി.

അങ്ങനെ ഡ്രൈവിംഗ് പഠിക്കാന്‍ തീരുമാനമായി. പഠിപ്പിക്കാന്‍ ഒരു സായിപ്പിനെ കണ്ടെത്തി. അയാള്‍ ഇപ്പോഴും ജീവനോടെ ഉണ്ടോ, മനം മടുത്തു ആത്മഹത്യ ചെയ്‌തോ എന്നെനിക്കറിയില്ല. എന്തായാലും അയാളുടെയും, ഭര്‍ത്താവിന്റെയും പരിശ്രമഫലമായി ഞാന്‍ ഡ്രൈവിംഗ് പഠിച്ചു.

ലൈസന്‍സ് എടുക്കാന്‍ വേണ്ടി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായി. സകല വിനയവും മുഖത്ത് വാരിക്കോരി പൂശി, ഞാന്‍ ഡ്രൈവിംഗ് ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ഇരുന്നു. കാണാന്‍ നല്ല സുന്ദരിയായ മദാമ്മ. എനിക്കേതോ ഇംഗ്ലീഷ് സിനിമയ്ക്കകത്തു ഇരിക്കുന്നത് പോലെ ഒരു തോന്നല്‍.  പേപ്പറുകള്‍ ഒക്കെ പരിശോധിച്ച് കഴിഞ്ഞപ്പോള്‍, ഞാന്‍ അവരെ എന്റെ കാറിലേക്ക് ആനയിച്ചു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അവര്‍ പറഞ്ഞ അഭ്യാസങ്ങള്‍ ഒക്കെ കൃത്യമായി കാണിച്ചു. മദാമ്മ ചിരിക്കുന്നു. ഹാവൂ സമാധാനമായി. ഞാന്‍ പാസാവും. ലൈസന്‍സ് കിട്ടിയാല്‍ ഉടന്‍ കെട്ടിയോനെ ഓഫീസില്‍ നിന്ന് വിളിക്കാന്‍ പോണം. ഡ്രൈവിംഗ് അറിയാത്ത ഇന്ത്യക്കാരികളോട് ഡ്രൈവിംഗ് പഠിക്കാന്‍ ആഹ്വനം ചെയ്യണം. അച്ഛനും അമ്മയും  വരുമ്പോള്‍ അവരേം കൊണ്ട് വണ്ടിയില്‍ ഊരു ചുറ്റണം. സ്വപ്‌നങ്ങള്‍ ചിറകുവച്ചു പറക്കുകയാണ്. ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ സ്വപ്നലോകത്തിന്റെ പടിയിറങ്ങുന്നത്.

'വാട്ട് ദി ഹെല്‍ ആര്‍ യു ഡൂയിങ്?'- ഇന്‍സ്‌പെക്ടര്‍ മദാമ്മ പേടിച്ചരണ്ട് നിലവിളിക്കുകയാണ്. വലത്തോട്ട് വണ്ടി തിരിച്ച് അവരുടെ ഓഫീസില്‍ പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞത് സ്വപ്നം കാണുന്നതിനിടയില്‍ ഞാന്‍ കേട്ടില്ല. വണ്ടി സ്വപ്നങ്ങള്‍ക്കൊപ്പം നേരെ പറക്കുകയായിരുന്നു. എന്റെ ജന്മസിദ്ധമായ കള്ളലക്ഷണം കണ്ടിട്ടാവണം അവരെ ഞാന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന് ആ പാവം കരുതിയത്. 'സോറി സോറി' എന്ന് മാത്രമേ  എനിക്ക് പറയാന്‍ കഴിഞ്ഞുള്ളു. 

ഓഫീസിനുള്ളിലേക്കു ഓടി കയറിയ മദാമ്മ ഒരു കുപ്പി വെള്ളം എടുത്തു വായിലേക്ക് കമഴ്ത്തി, എന്നെ ചൂണ്ടിക്കാണിച്ചു സഹപ്രവര്‍ത്തകരോട് എന്തൊക്കെയോ പറഞ്ഞു. പോള്‍ ബാര്‍ബറെ നോക്കുന്നത് പോലെ അവരെല്ലാരും  എന്നെ തുറിച്ചു നോക്കി. ആ ടെസ്റ്റ് തോറ്റു  എന്ന് പ്രത്യേകം പറയണ്ടല്ലോ. 

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ചെന്നു.അടുത്ത പരിശ്രമത്തിന്. ഇത്തവണ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന വഴിയാത്രക്കാരന് ക്രോസ് ചെയ്യാന്‍ വേണ്ടി വണ്ടി നിര്‍ത്തിയില്ല എന്ന കാരണം പറഞ്ഞു തോല്‍പ്പിച്ചു. റോഡില്‍ സ്വന്തം അച്ഛന്‍ നില്‍ക്കുന്നത് കണ്ടാല്‍ പോലും വണ്ടി നിര്‍ത്താത്ത ടീംസ് ആണ് നമ്മള്‍. അമേരിക്കയില്‍ കാല്‍നടക്കാര്‍ക്കാണത്രെ മുന്‍ഗണന. 

'ഒന്നില്‍ പിഴച്ചാല്‍ മൂന്ന്' എന്ന് പറയുന്നതൊക്കെ വെറുതെയാണ് എന്ന് തെളിയിച്ചു കൊണ്ട് മൂന്നാം തവണയും ഞാന്‍ അന്തസായി തോറ്റു. ഒരു ഉളുപ്പുമില്ലാതെ നാലാം തവണ ടെസ്റ്റിന് ഹാജരായി. ആവശ്യക്കാരന് ഔചിത്യവും ചമ്മലും ഒന്നും പാടില്ലല്ലോ. അങ്ങനെ എല്ലാ ആഴ്ചയും എന്റെ മോന്ത കണ്ടു മടുത്തിട്ടാവും ആ തവണ ഞാന്‍ പാസായി. പതുക്കെ പതുക്കെ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു തുടങ്ങി. 

പെട്ടെന്നയാള്‍ തോക്കു ചൂണ്ടി 'ഗെറ്റ് ബാക് ഇന്‍ ദി കാര്‍ റൈറ്റ് നൗ' എന്ന് ഒരലര്‍ച്ച

ഒരു തവണ റെഡ് സിഗ്‌നല്‍ കണ്ടിട്ടും നിര്‍ത്താതെ ഓടിച്ചു പോയതിന് പോലീസ് പിടിച്ചു. സാധാരണ പൊലീസുകാരെ കാണുമ്പോള്‍ ബഹുമാനസൂചകമായി നമ്മള്‍ വണ്ടിയില്‍ നിന്നും ഇറങ്ങുകയാണല്ലോ പതിവ്. ഞാനും വണ്ടിയില്‍ നിന്നിറങ്ങി, കൈക്കൂലി കൊടുക്കാന്‍ റെഡി ആയി. പെട്ടെന്നയാള്‍ തോക്കു ചൂണ്ടി 'ഗെറ്റ് ബാക് ഇന്‍ ദി കാര്‍ റൈറ്റ് നൗ' എന്ന് ഒരലര്‍ച്ച. സത്യം പറഞ്ഞാല്‍ തോക്കു കണ്ടതോടെ എന്റെ നല്ല ജീവന്‍ പോയി. മരിച്ചു പോയ അപ്പൂപ്പനേം അമ്മൂമ്മയേയും വരെ ഞാന്‍ മുന്നില്‍ കണ്ടു. പേടിച്ചു വിറച്ചു ഞാന്‍ വണ്ടിയില്‍ കയറി. മരണമെത്തുന്ന നേരത്തു അരികില്‍ ഒരു പട്ടി പോലുമില്ലല്ലോ ദൈവമേ!

പോലീസുകാരന്‍ കാറിനരികില്‍ വന്നു. 'വൈ ഡിഡ് യു ഗെറ്റ് ഔട്ട്?' എന്ന അയാളുടെ ചോദ്യത്തിന് എന്തൊക്കെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു. അയാള്‍ പറയുമ്പോഴാണ് അറിയുന്നത് പോലീസ് പിടിച്ചാല്‍ വണ്ടിയില്‍ നിന്നും ഇറങ്ങരുതത്രെ. സ്റ്റിയറിങ്ങില്‍ രണ്ടു കയ്യും വച്ച് അനങ്ങാതിരിക്കണം. തോക്ക് പലരുടെയും കൈവശമുള്ളതിനാല്‍ പോലീസുകാരുടെ സുരക്ഷയ്ക്കാണ് ആ നിയമം. അറിവില്ലായ്മ ഒരു കുറ്റമല്ലാത്തതു കൊണ്ട് സിഗ്‌നല്‍ ചാടിയതിനു മാത്രം ഫൈന്‍ അടിച്ചു, അയാള്‍ എന്നെ വെറുതെ വിട്ടു.

ഓരോ ഡ്രൈവിംഗ് ടെസ്റ്റിന് തോല്‍ക്കുമ്പോഴും ഇവിടുത്തെ റോഡ് നിയമങ്ങളെ ഞാന്‍ ശപിച്ചിട്ടുണ്ട്. പക്ഷെ, ഇന്ന് ഇവിടെ വണ്ടി ഓടിക്കുമ്പോള്‍ വല്ലാത്ത  ഒരു സുരക്ഷിതത്വം തോന്നാറുണ്ട്. ഇവിടുത്തെ കര്‍ശനമായ റോഡ് നിയമങ്ങളും സദാ കര്‍മനിരതരായ പോലീസുകാരും തന്നെയാണ് ആ സുരക്ഷിതത്വ ബോധത്തിന് പിന്നില്‍. ചെറിയ പിഴവുകള്‍ പോലും  വലിയ ഫൈനായും ലൈസെന്‍സിലെ പോയന്റുകളായും  ഒക്കെ മാറുമ്പോള്‍ റോഡ് ഡിസ്‌സിപ്ലിന്‍ താനേ വരും. ഇത്തരം നിയമങ്ങള്‍ നമ്മുടെ നാട്ടിലും വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. റോഡില്‍ പൊലിഞ്ഞു പോകുന്ന എത്ര ജീവിതങ്ങളാണ് നമ്മുടെ നാട്ടില്‍! 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

Follow Us:
Download App:
  • android
  • ios