Asianet News MalayalamAsianet News Malayalam

വിഷാംശമുണ്ടെങ്കിലും അരളിപ്പൂക്കള്‍ ഉദ്യാനസുന്ദരി തന്നെ!

വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും അരളി വളര്‍ത്താറുണ്ട്. എട്ട് ഇഞ്ച് വലുപ്പമുള്ള തണ്ടുകള്‍ മാതൃസസ്യത്തില്‍ നിന്ന് മുറിച്ചെടുത്താണ് വളര്‍ത്താന്‍ ഉപയോഗിക്കുന്നത്.

oleander plant how to care
Author
Thiruvananthapuram, First Published Feb 1, 2021, 9:11 AM IST

നിത്യഹരിതമായി വളരുകയും വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള പൂക്കളുണ്ടാകുകയും ചെയ്യുന്ന നിരിയം ഒലിയാണ്ടര്‍ എന്ന സസ്യത്തെ നമുക്ക് പരിചയമുണ്ട്. വളരെ ആകര്‍ഷകവും മനംകവരുന്നതുമാണെങ്കിലും വിഷാംശമുള്ളതുകൊണ്ട് കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതായ സസ്യമാണിത്. അരളിയെന്ന് പേരിട്ട് വിളിക്കുന്ന മനോഹരമായ പൂക്കള്‍ വിടരുന്ന വിഷാംശമുള്ള ഉദ്യാനസസ്യത്തെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്.

oleander plant how to care

അപോസിനേസി (Apocynaceae aka dogbane) കുടുംബത്തിലെ അംഗമായ അരളിയുടെ ഇലകളും തണ്ടുകളും വേരുകളുമൊന്നും ശരീരത്തിനകത്ത് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാന്‍ സാധ്യതയുണ്ട്. വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് അരളി വളരുന്നത്.

വഴിയരികിലും ജനവാസമില്ലാത്ത പറമ്പുകളിലുമെല്ലാം വളരെ എളുപ്പത്തില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ തന്നെ വളരുന്നതാണ്. അരളിയുടെ വിത്തുകള്‍ ഒരു ആവരണത്തിനുള്ളില്‍ പഞ്ഞി നിറച്ച പോലെ കാണപ്പെടും. രണ്ടു മുതല്‍ ഒന്‍പത് ഇഞ്ച് നീളമുണ്ടാകുന്ന വിത്തുകള്‍ പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ പൊട്ടിപ്പുറത്ത് വരും.

വര്‍ഷങ്ങളോളം പ്രകൃതിദത്ത ആവാസ വ്യവസ്ഥയില്‍ അതിജീവിക്കാന്‍ ഈ ചെടിയെ സഹായിച്ചത് ഇതിലടങ്ങിയിരിക്കുന്ന വിഷാംശം തന്നെയാണെന്ന് പറയാം. ചരിത്രം പരിശോധിച്ചാല്‍ പുരാതന ഗ്രീക്കുകാരും പന്ത്രണ്ടാം നൂറ്റാണ്ടില്‍ അറബികളായ ഉദ്യാനപാലകരും ഈ ചെടിയെ പരിപാലിച്ചിരുന്നുവെന്ന് മനസിലാക്കാം. 1840 -ല്‍ ജോസഫ് ഓസ്റ്റര്‍മാന്‍ എന്ന വ്യാപാരി അരളിയുടെ പിങ്ക് നിറത്തിലുള്ളതും വെളുപ്പ് നിറത്തിലുള്ളതുമായ ഇനങ്ങള്‍ ജമൈക്കയില്‍ നിന്നും ഗാല്‍വെസ്റ്റണിലേക്ക് കൊണ്ടുവന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരി ഈ ചെടികളുടെ നിരവധി തൈകള്‍ വളര്‍ത്തി കൂട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും നല്‍കുകയും ആ ദ്വീപിലെല്ലാം വ്യാപകമാകുകയും ചെയ്തു.

oleander plant how to care

പിന്നീട് ഗാല്‍വെസ്റ്റണിലെയും ടെക്‌സാസിലെയും നിരവധി തോട്ടം സൂക്ഷിപ്പുകാര്‍ പല പല ഇനങ്ങള്‍ കൃഷി ചെയ്യുകയും വാനിലയുടെ സുഗന്ധമുള്ള ഒരിനത്തിന് ജോസഫിന്റെ സഹോദരിയോടുള്ള ബഹുമാനാര്‍ഥം ' മിസിസ് ഇസഡോര്‍ ഡയര്‍' എന്ന് തന്നെ പേര് നല്‍കുകയും ചെയ്തു. എന്നാല്‍ 1900ലുണ്ടായ ചുഴലിക്കാറ്റ് ആ പ്രദേശത്തെ സസ്യജാലങ്ങളെല്ലാം പിഴുതെറിഞ്ഞു. ഈ അവസരത്തില്‍ എളുപ്പത്തില്‍ വളരുന്ന അനുകൂലനങ്ങളുള്ള അരളി മാത്രമാണ് ഈ പ്രദേശത്ത് അതിജീവിച്ചത്. ചുഴലിക്കാറ്റിനു ശേഷം അതിജീവനം നടത്തിയ ഈ പ്രദേശം പിന്നീട് അറിയപ്പെട്ടത് 'ദ ഒലിയാന്റര്‍ സിറ്റി' എന്നാണ്.

കുള്ളന്‍ ഇനത്തില്‍പ്പെട്ട അരളി നാല് മുതല്‍ ഏഴ് അടി ഉയരത്തില്‍ മാത്രം വളരുന്നതിനാല്‍ പാത്രങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. 'ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്' എന്നയിനം കടും പിങ്ക് നിറത്തിലുള്ള പൂക്കള്‍ തരുന്ന കുള്ളന്‍ ഇനമാണ്. എട്ടു മുതല്‍ പത്ത് അടി ഉയരത്തില്‍ വളരുന്ന രണ്ടാമത്തെ ഇനത്തില്‍പ്പെട്ട അരളിയില്‍ കൊമ്പുകോതല്‍ നടത്തി ക്രമീകരിച്ചാല്‍ ഒറ്റ തായ്ത്തടി മാത്രമായി വളര്‍ത്താന്‍ കഴിയും. ഒരു പരിചരണവുമില്ലാതെ തന്നെ സൂര്യപ്രകാശമുള്ള ഏതെങ്കിലും സ്ഥലത്ത് സ്വയം വളര്‍ന്ന് പുഷ്പിക്കുന്ന മൂന്നാമതൊരിനം അരളി കൂടിയുണ്ട്.

oleander plant how to care

വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ച് നട്ടും അരളി വളര്‍ത്താറുണ്ട്. എട്ട് ഇഞ്ച് വലുപ്പമുള്ള തണ്ടുകള്‍ മാതൃസസ്യത്തില്‍ നിന്ന് മുറിച്ചെടുത്താണ് വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. ഇലകളുടെ വളര്‍ച്ച ആരംഭിക്കുന്ന മുഴകള്‍ പോലുള്ള ഭാഗത്തിന്റെ താഴെ വെച്ചാണ് മുറിച്ചെടുക്കേണ്ടത്. മൂന്നോ നാലോ ഇലകള്‍ മാത്രം ബാക്കിയാക്കി തണ്ടുകളുടെ താഴെ നിന്ന് ബാക്കി ഇലകളെല്ലാം പറിച്ചുമാറ്റി ഒരു കപ്പ് വെള്ളത്തില്‍ രണ്ടാഴ്ച വെച്ചാല്‍ വേരുകള്‍ മുളച്ചു വരുന്നത് കാണാം. വേരുകള്‍ രണ്ടിഞ്ച് വളര്‍ന്നാല്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് നിറച്ച പാത്രത്തിലേക്ക് ചെടി മാറ്റിനടാവുന്നതാണ്. വളരാന്‍ തുടങ്ങിയാല്‍ ഏറ്റവും ചുരുങ്ങിയത് നാല് മണിക്കൂര്‍ സൂര്യപ്രകാശം ദിവസവും കിട്ടണം.

Follow Us:
Download App:
  • android
  • ios