വംഗനാടിന് മേല്‍ ബിജെപി സമ്പൂര്‍ണ ആധിപത്യം നേടുന്ന കാലം വിദൂരമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. പാര്‍ട്ടിയുടെ കെട്ടുറപ്പ് നിലനിര്‍ത്തുക, ജനങ്ങളുടെ വിശ്വാസം തിരികെനേടുക, ബിജെപിയുടെ നീക്കങ്ങളെ പ്രതിരോധിക്കുക എന്നിവയില്ലെല്ലാം വംഗനാടിന്റെ റാണി വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം...!
വംഗരാഷ്ട്രീയം ഗതിമാറിയൊഴുകുകയാണ്. ഇടതുപക്ഷത്തെ വേരോടെ പിഴുത് തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയ പശ്ചിമബംഗാളില്‍ കാവി പടര്‍ന്നുകഴിഞ്ഞു. വംഗനാടിന് മേല്‍ ബിജെപി സമ്പൂര്‍ണ ആധിപത്യം നേടുന്ന കാലം വിദൂരമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.
ദീദി-മോദി ദ്വന്ദ്വത്തിലൊതുങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇക്കുറി ബംഗാളിലേത്. ഉരുളയ്‌ക്കുപ്പേരി മറുപടികളുമായി ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സുമെല്ലാം വെറും കാഴ്‌ച്ചക്കാര്‍ മാത്രമായി. അത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ഇടതുപക്ഷത്തിനാവട്ടെ ഒരു സീറ്റിലൊഴിച്ച് മറ്റൊരിടത്തും കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല.
പശ്ചിമബംഗാളിലെ 42 സീറ്റുകളില്‍ 22 എണ്ണം സ്വന്തമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന് തൊട്ടുപിന്നിലാണ് ഇക്കുറി ബിജെപിയുടെ സ്ഥാനം. 2014ല്‍ രണ്ട് സീറ്റ് മാത്രം സ്വന്തമായിരുന്ന ബിജെപിക്ക് ഇക്കുറി ലഭിച്ചത് 18 സീറ്റ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 10.16 ശതമാനം ആയി കുറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ അത് എത്തിനില്‍ക്കുന്നത് 40 ശതമാനത്തിലാണ്. ഇടത് വോട്ടുകളുടെ ബിജെപിയിലേക്കുള്ള ഏകീകരണം, മമതാ ഭരണത്തിനെതിരായ ജനവികാരം, മോദിപ്രഭാവം എന്നീ ഘടകങ്ങള്‍ തന്നെയാണ് തൃണമൂലിന് വിനയായത്.
ചുവപ്പ് വിട്ട് കാവിയിലേക്ക് ഒഴുകിയ വോട്ടുകള്‍
അഞ്ച് വര്‍ഷം കൊണ്ട് വോട്ട് വിഹിതത്തില്‍ 22 ശതമാനത്തിന്റെ വര്‍ധന. അത് എങ്ങനെ സംഭവിച്ചു? ഉത്തരം വ്യക്തം- ഇടത് വോട്ടുകളുടെ ബിജെപിയിലേക്കുള്ള ഏകീകരണം. 2014ല്‍ ബംഗാളില്‍ ഇടതുപക്ഷത്തിന് ലഭിച്ചത് 30 ശതമാനം വോട്ടായിരുന്നു. അത് ഇക്കുറി 7.5 ശതമാനമായി കുറഞ്ഞു. ഈ കുറവാണ് ബിജെപി വോട്ടുകളില്‍ കൂടിയത്. മമതയെയും തൃണമൂലിനെയും എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇടത് വോട്ടര്‍മാരെ ബിജെപിയ്‌ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

മമത വരുത്തിവച്ച പിഴ
2011ല്‍ ഇടത്‌കോട്ടയെ അപ്പാടെ തകര്‍ത്ത് അധികാരം പിടിച്ചടക്കിയ നാള്‍ മുതല്‍ തനിക്കെതിരായ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനുള്ള അതിതീവ്ര പ്രവണതയാണ് മമതാ ബാനര്‍ജി കാണിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളും പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ഭീഷണിയും മര്‍ദ്ദനവും എല്ലാം മമതയ്‌ക്കെതിരായ ജനവികാരം ആളിക്കത്തിച്ചു. പതിറ്റാണ്ടുകള്‍ ഭരിച്ച സിപിഎം അധികാരത്തിലിരുന്ന് നടപ്പാക്കിയ പല്ലിന് പല്ല്, കണ്ണിന് കണ്ണ് നയം അതേപടി പകര്‍ത്തുകയായിരുന്നു മമതയും. അക്രമത്തിലൂടെയും ധാര്‍ഷ്ട്യത്തിലൂടെയും മാത്രമേ ഭരണം കയ്യാളാനാവൂ എന്ന ബോധമാണ് മമതയെയും നയിച്ചത്.
അധികാരം അരക്കിട്ടുറപ്പിക്കാനുള്ള മമതയുടെ നീക്കത്തില്‍ പാളിപ്പോയ പ്രതിപക്ഷമായിരുന്നു തുടക്കത്തില്‍ ബംഗാളിലേത്. പകച്ചുപോയ ഇടതുപക്ഷം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ മമതയ്‌ക്കെതിരായ പോരാട്ടത്തില്‍ തങ്ങളെക്കാള്‍ ശക്തരായ ബിജെപിയുടെ തണലില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. പോരാട്ടത്തെക്കാളുപരി അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും രാഷ്ട്രീയമായിരുന്നു അത്. മമതയോട് എതിരിട്ട് നില്‍ക്കാന്‍ ബിജെപി തേടുന്നതും അക്രമത്തിന്റെ വഴിയല്ലാതെ മറ്റൊന്നല്ല.
മറ്റൊന്ന് മമതയുടെ ന്യൂനപക്ഷ പ്രീണന നയമായിരുന്നു. മുസ്ലീംവോട്ടുകള്‍ ലക്ഷ്യംവച്ച് മമത മുന്നോട്ട് വച്ച പദ്ധതികളും പിന്തുണയും ഒരു ഘട്ടത്തില്‍ അവരെ തിരിച്ചുകൊത്തി. ബംഗ്ലാദേശി കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള നയം ഭൂരിപക്ഷ ഹിന്ദുവോട്ടുകളെ തൃണമൂലില്‍ നിന്ന് അകറ്റുമെന്ന് മമത മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. നയവ്യതിയാനം വരുത്തി മമത മതഭൂരിപക്ഷത്തെ അഭിസംബോധന ചെയ്‌തുതുടങ്ങുമ്പോഴേക്കും ആ വോട്ടുകളെല്ലാം ബിജെപി പോക്കറ്റിലാക്കിയിരുന്നു.

