Asianet News MalayalamAsianet News Malayalam

അന്ന് ആ കൊടുംതണുപ്പില്‍ നിന്ന് രക്ഷപ്പെട്ടത് കറുത്ത പട്ടാളക്കാരുടെ കരുതല്‍ കാരണം; 'സ്വീറ്റ് ഹേര്‍ട്ടു'മാരുടെ അനുഭവം

കറുത്ത സ്ത്രീകൾക്ക് വെള്ളക്കാരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ, വേദി പങ്കിടാനോ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെയെങ്ങാൻ ചെയ്‍താൽ ശിക്ഷ ഗുരുതരമായിരുന്നു. വെളുത്ത വർഗ്ഗക്കാർ വാഴുന്ന സംഗീതലോകത്ത് സ്വീറ്റ് ഹാർട്ട്സിന് ഒറ്റപ്പെടലും അപമാനവും നേരിടേണ്ടി വന്നിരുന്നു.  

International Sweethearts of Rhythm band against racism
Author
America City, First Published Dec 19, 2019, 9:53 AM IST

നാപ്പതുകളിൽ അമേരിക്കയിൽ വർണവിവേചനം ശക്തമായിരുന്നു. സ്‍കൂളുകളിൽ പോയി പഠിക്കാനോ, മാന്യമായ ഒരു തൊഴിൽ ചെയ്യാനോ, എന്തിനേറെ ഒന്ന് പള്ളിയിൽ പോകാൻ പോലും കറുത്തവർഗ്ഗത്തിന് അവസരം നിഷേധിക്കപ്പെട്ട കാലമായിരുന്നത്. അമേരിക്കയിൽ നിറത്തിന്‍റെ പേരിൽ കറുത്തവർഗ്ഗക്കാരെ അപമാനിക്കുകയും, അടിച്ചമർത്തുകയും, സമൂഹത്തിന്‍റെ മുഖ്യധാരകളിൽനിന്ന് ഒഴിവാക്കുകയും ചെയ്‍തിരുന്നു.  വെളുത്തവർ പലപ്പോഴും ഒരു പുഴുവിന്‍റെ വിലപോലും കൽപ്പിക്കാതെ അവരെ അടിമകളാക്കി വച്ചിരുന്നു ആ കാലത്ത്. എന്നാൽ, അത്തരം വിവേചനങ്ങൾക്ക് ഒരുമാറ്റം കുറിക്കാൻ ആ കാലത്തെ  സംഗീതത്തിന് കഴിഞ്ഞിരുന്നു. അൻപതുകൾക്ക് ശേഷം വംശീയ അതിരുകളും, ലിംഗ വേർതിരിവുകളും തകർത്ത് സംഗീതം ഒരു പുതിയ ലോകം സൃഷ്‍ടിക്കുകയായിരുന്നു.  

ആ കാലഘട്ടത്തിലെ മറ്റൊരു പ്രത്യേകത സംഗീത മേഖലയിൽ കുടുതലും പുരുഷന്മാരായിരുന്നുവെന്നതാണ്. പുരുഷന്മാരുടെ ആധിപത്യമുള്ള സംഗീതലോകത്ത് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്നു. എന്നാൽ, അത്തരം വർണ-ലിംഗ വിവേചനത്തിന് അതീതമായി, സംഗീതലോകത്ത് കറുത്ത സ്ത്രീകളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് 1940 -കളിൽ ഇന്‍റർനാഷണൽ സ്വീറ്റ്ഹാർട്ട്സ് ഓഫ് റിഥം എന്ന സ്ത്രീകളുടേത് മാത്രമായ ഒരു സംഗീതബാൻഡ്‌ രൂപം കൊണ്ടു. അതുവരെ കണ്ടും കേട്ടും പരിചയിച്ച സംഗീത ശീലങ്ങളില്‍നിന്ന് ഒരു വിപ്ലവകരായ മാറ്റമായിരുന്നു അത്.

യുദ്ധവും ഡ്രാഫ്റ്റും മികച്ച വൻകിട ബാൻഡുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ചപ്പോഴും, തകരാതെ അടിയുറച്ചു നിൽക്കാൻ സ്വീറ്റ്ഹാർട്ട്സ് ബാൻഡിന് കഴിഞ്ഞു. എന്നാൽ, അവരുടെ സംഗീതയാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പലർക്കും ഒരു വനിതാ ബാൻഡിനെ ഗൗരവമായി എടുക്കാൻ സാധിച്ചിരുന്നില്ല, അതിനാൽ പല മാധ്യമങ്ങൾ അവരെ അവഗണിച്ചു.

1940 -കളിൽ നിലവിൽ വന്ന ഇന്‍റര്‍നാഷണൽ സ്വീറ്റ്ഹാർട്ട്സ് ഓഫ് റിഥം എന്ന ബാൻഡിന് അങ്ങനെ ഒരേസമയം രണ്ടു കാര്യങ്ങൾക്കായി പടപൊരുതേണ്ടി വന്നു. ലിംഗഭേദവും, വർണവിവേചനവും. പക്ഷേ, സംഗീതത്തെ ജീവനുതുല്യം സ്നേഹിച്ച ആ വനിതകൾക്ക് ഇതൊന്നും ഒരു തടസ്സമേ ആയില്ല. സംഗീതമായിരുന്നു അവരുടെ ലോകം. ഒരു ദശാബ്ദക്കാലം ഈ 17 വനിതകളും അമേരിക്കയുടെ സംഗീതാനുഭവങ്ങളെ ഇളക്കിമറിച്ചു. പലപ്പോഴും പുരുഷ ബാൻഡുകൾ സ്ഥാപിച്ച റെക്കോർഡുകൾ തകർത്തെറിയാൻ അവർക്കായി.

സ്വീറ്റ് ഹാർട്ട്സ് എല്ലാതട്ടിലുമുള്ള സ്ത്രീകളെയും പ്രതിനിധീകരിച്ചിരുന്നു. വർഗ്ഗീയതക്കെതിരെ പോരാടുന്ന വനിതാ പ്രസ്ഥാനമായി മാറി അത്. വെളുത്തവരും കറുത്തവരും പാവപ്പെട്ടവരും അല്ലാത്തവരും അടങ്ങുന്ന സ്ത്രീകളുടെ ആ ബാൻഡിൽ എല്ലാവരും പരസ്‍പരം സ്നേഹിക്കുകയും അനായാസമായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു.

95 വയസ്സുള്ള റോസലിൻഡ് ക്രോൺ അവശേഷിക്കുന്ന രണ്ട് സ്വീറ്റ് ഹാർട്ട്മാരിൽ ഒരാളാണ്. കഴിഞ്ഞുപോയ കാലത്തിന്‍റെ അവശേഷിപ്പുകൾ അവരുടെ കണ്ണിൽ ഇന്നും തിളങ്ങുന്നു. “ഞങ്ങൾ കറുത്തവരുടെ മാധ്യമങ്ങളിൽ നന്നായി അറിയപ്പെട്ടിരുന്നു. വെളുത്തവരാണ് ഞങ്ങളെ അവഗണിച്ചത്. നാല്‍പ്പതുകളിൽ സ്ത്രീകൾ, പ്രത്യേകിച്ച് കറുത്ത സ്ത്രീകൾ അവഗണിക്കപ്പെട്ടവരായിരുന്നു." അവര്‍ പറയുന്നു.

International Sweethearts of Rhythm band against racism

ആൾട്ടോ സാക്സോഫോണിസ്റ്റും ഫ്ലൂട്ടിസ്റ്റും ക്ലാരിനെറ്റിസ്റ്റുമായ ക്രോണിന്  ഒൻപതാമത്തെ വയസ്സുമുതലാണ് സംഗീതത്തോട് സ്നേഹം തോന്നിത്തുടങ്ങിയത്. ഓൾ-അമേരിക്കൻ ഗേൾ ഓർക്കസ്ട്രയിൽ ചേർന്ന അവൾ പിന്നീട് സ്വീറ്റ്ഹാർട്ട്സിൽ നിയമിക്കപ്പെട്ടു. കൗമാരപ്രായത്തിലുള്ള അവൾ ന്യൂ ബ്രിട്ടനിലെ കണക്റ്റിക്കട്ടിലുള്ള ബാൻഡിൽ ചേർന്നപ്പോൾ പല ടാക്സി ഡ്രൈവർമാരും കറുത്തവർ താമസിക്കുന്ന അവിടേക്ക് അവളെ കൊണ്ടുപോകാൻ വിസമ്മതിച്ചിരുന്നു. അനാഥരായ കറുത്ത വർഗ്ഗക്കാരായിരുന്നു ബാൻഡിൽ കൂടുതലും. അവരെല്ലാവരും പരസ്‍പരം സ്‌നേഹിച്ചിരുന്നു. പെട്ടെന്നുതന്നെ, ക്രോണും അവരിലൊരാളായി മാറി.

കറുത്ത സ്ത്രീകൾക്ക് വെള്ളക്കാരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ, വേദി പങ്കിടാനോ അനുവാദമുണ്ടായിരുന്നില്ല. അങ്ങനെയെങ്ങാൻ ചെയ്‍താൽ ശിക്ഷ ഗുരുതരമായിരുന്നു. വെളുത്ത വർഗ്ഗക്കാർ വാഴുന്ന സംഗീതലോകത്ത് സ്വീറ്റ് ഹാർട്ട്സിന് ഒറ്റപ്പെടലും അപമാനവും നേരിടേണ്ടി വന്നിരുന്നു.  പലപ്പോഴും ഒരു റെസ്റ്റോറന്‍റിലേക്ക് പോകാനും ബാൻഡിന് ഭക്ഷണം വാങ്ങാനും ക്രോണിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. സൗത്ത് കരോലിനയിലും ടെക്സാസിലും യൂണിഫോമിൽ ഉണ്ടായിരുന്ന കറുത്ത വർഗ്ഗക്കാരനായ ഒരു സൈനികനൊപ്പം നടന്നതിന് ക്രോണിനെ ഒരിക്കൽ അറസ്റ്റുചെയ്യുക പോലുമുണ്ടായി.  

1945 -ൽ സൈനികരുടെ ഉല്ലാസത്തിനായി ഫ്രാൻസിലെ സൈനിക ക്യാമ്പിലേക്ക് ഈ ബാൻഡിനെ ക്ഷണിച്ചു. കാപ്സ്, സ്ലാക്കുകൾ, ജാക്കറ്റുകൾ എന്നിവ ഉൾപ്പെടുന്ന യു‌എസ്‌ഒ യൂണിഫോമുകൾ സ്വീറ്റ്ഹാർട്ട്സിന് നൽകി. ആ കൊടുംതണുപ്പിൽ കറുത്ത പട്ടാളക്കാർ സാധാരണ കുപ്പായങ്ങൾക്ക് പകരം കമ്പിളി കുപ്പായങ്ങളാണ് അവർക്ക് നൽകിയത്. കറുത്ത പട്ടാളക്കാരുടെ ഔദാര്യം കാരണമാണ് തങ്ങൾ അന്ന് ആ കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ക്രോൺ പറഞ്ഞു. പാരീസിൽ മൂന്ന് ആഴ്‍ച ചിലവിട്ട അവർ പലപ്പോഴും  ബോംബാക്രമണത്തിൽ  തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് യാത്ര ചെയ്‍തിരുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യം ഒരു ശ്‍മശാനത്തെ പോലെ മൂകമായിരുന്നുവെന്ന് ക്രോൺ പറഞ്ഞു.  

International Sweethearts of Rhythm band against racism

ഒരിക്കൽ യു‌എസ്‌ഒ പര്യടനത്തിനിടെ, അവൾ ഒരു ബന്ധുവിനെ കാണാൻ ഇടയായി. അയാൾ അവൾക്കൊരു ക്യാമറ കൊടുത്തു. ആ ക്യാമറയിൽ അവൾ സ്വീറ്റ് ഹാർട്ട്സിന്‍റെയും, ബോംബാക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടങ്ങളുടെയും ഫോട്ടോകൾ എടുത്തു. പിന്നീട് ആ ഫോട്ടോകൾ വികസിപ്പിച്ചപ്പോൾ, അവളുടെ ബന്ധു മോചിപ്പിക്കാൻ സഹായിച്ച ഹിറ്റ്ലറുടെ കീഴിലുള്ള തടങ്കൽപ്പാളയങ്ങളുടെ ഭയാനകമായ ഫോട്ടോകളും കണ്ടെത്താനായി. ഒരു ജൂതപ്പെണ്ണായ തനിക്ക് ഈ ചിത്രങ്ങൾ വളരെ അമ്പരപ്പുണ്ടാക്കി എന്നവൾ പറഞ്ഞു.  “ഇതിന്‍റെയെല്ലാം ഭീകരത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. എനിക്ക് വല്ലാത്ത ദേഷ്യവും നിരാശയും തോന്നി. ഞാൻ ഫോട്ടോകൾ ദൂരേക്ക് വലിച്ചെറിഞ്ഞു" അവൾ തലകുലുക്കി പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിലെ നിരവധി ക്രൂരതകളെ അടുത്തുകണ്ടവളാണ് ക്രോൺ. കറുത്ത സ്ത്രീകളെ അടിച്ചമർത്തുന്നത്തിന് പലപ്പോഴും അവൾ ദൃക്‌സാക്ഷിയായി. അവളും അവളുടെ സഹപാഠികളും പുരുഷ സമകാലികരെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന്‍റെ പേരിൽ ഒരുപാട് സഹിക്കേണ്ടി വന്നു അവർക്ക്. തന്നെപ്പോലുള്ള യഹൂദന്മാരെ ഉന്മൂലനം ചെയ്യാൻ രൂപകൽപ്പന ചെയ്ത യുദ്ധത്തിന്‍റെ ക്രൂരതയ്ക്കും അവൾ സാക്ഷിയായിരുന്നു. നിർഭാഗ്യവശാൽ, വംശീയതയും ലൈംഗികതയും അവരെ പുറകോട്ടു വലിച്ചു. അവർ മറ്റുള്ളവരുടെ കഥകളിൽ വെറും അടിക്കുറിപ്പുകളായി മാറി. എന്നാൽ, പിന്നീട് കാലം കടന്നുപോയപ്പോൾ പതുക്കെ പതുക്കെ ഒരിക്കൽ നിരാകരിച്ചവർ അവരെ സ്വീകരിക്കാൻ തുടങ്ങി. ഒരുപാട് കഷ്ടപ്പാടുകൾക്കും നൊമ്പരങ്ങൾക്കുമൊടുവിൽ അവർ സംഗീതലോകത്ത് സ്വന്തമായ ഒരു സ്ഥാനം നേടുകതന്നെ ചെയ്‍തു. സംഗീതലോകത്ത് ഒരു പുതിയ ചക്രവാളമായി അവർ മാറുകയായിരുന്നു.  

Follow Us:
Download App:
  • android
  • ios