Asianet News MalayalamAsianet News Malayalam

വിമാനത്തിൽ കൊവിഡ് രോഗികളെന്ന് സംശയം; കോക്പിറ്റിലെ ജനല്‍വഴി പുറത്തുചാടി പൈലറ്റ്!

വിമാനത്തില്‍ കൊറോണ വൈറസ് ബാധിതരായ യാത്രക്കാരുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോക്ക്പിറ്റിലെ ജനല്‍വഴി പൈലറ്റ് പുറത്തുകടന്നു. 

AirAsia Pilot Escapes Via Secondary Exit as Suspected COVID19 Patients Flight
Author
Delhi, First Published Mar 24, 2020, 4:28 PM IST

വിമാനത്തില്‍ കൊറോണ വൈറസ് ബാധിതരായ യാത്രക്കാരുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോക്ക്പിറ്റിലെ ജനല്‍വഴി പൈലറ്റ് പുറത്തുകടന്നു. പുണെയിൽ നിന്ന് ദില്ലിക്ക് പോയ എയർ എഷ്യാ വിമാനത്തിലാണ് സംഭവം. വിമാനത്തിന്റ ഒന്നാമത്തെ നിരയിലിരുന്ന യാത്രക്കാരന്‍ കൊവിഡ് 19 രോഗിയാണ് എന്ന് സംശയിച്ചായിരുന്നു പൈലറ്റിന്‍റെ ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിമാനത്തിലെ മുന്‍നിരയിലുള്ള സീറ്റുകളിലെ ഏതാനും യാത്രക്കാര്‍ കൊറോണ ബാധിതരാണെന്ന സൂചനയെത്തുടര്‍ന്ന് സുരക്ഷാനടപടികളുടെ ഭാഗമായി വിമാനം നിലത്തിറക്കിയ ശേഷമാണ് സംഭവം. എയര്‍പോര്‍ട്ടിലെ ഒഴിഞ്ഞ ഇടത്ത് വിമാനത്തെ പാര്‍ക്കുചെയ്തു. തുടര്‍ന്ന് വൈറസ് ബാധ സംശയിച്ചിരുന്ന യാത്രക്കാരെ മുന്‍വാതിലില്‍ക്കൂടി പുറത്തിറക്കി. മറ്റു യാത്രക്കാരെ പിറകുവശത്തെ വാതിലില്‍ക്കൂടിയും പുറത്തെത്തിച്ചു.

തുടര്‍ന്നാണ് പൈലറ്റ് കോക്പിറ്റിലെ ജനാലയിലൂടെ പുറത്തിറങ്ങിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോക്ക്പിറ്റും മുന്‍നിരസീറ്റുകളും തമ്മിലുള്ള അകലം കുറവായതിനാലാണ് കോക്ക്പിറ്റിലെ സെക്കന്‍ഡറി എക്‌സിറ്റായ തെന്നിനീക്കാവുന്ന ജനല്‍വഴി പൈലറ്റ് പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും മുഴുവൻ ഇറക്കിയതിന് ശേഷം വിമാനത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മുന്‍വാതിലിന് സമീപം നിന്നിരുന്ന വിമാനജീവനക്കാര്‍ പ്രതിരോധനടപടികളുടെ ഭാഗമായി സ്വയം ഏകാന്തവാസത്തില്‍ പ്രവേശിച്ചു.

വൈറസ് ബാധ സംശയിച്ച യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ ഇവര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതായും വിമാനക്കമ്പനി വക്താവ് പറഞ്ഞു.  രോഗി എന്നു സംശയിക്കുന്ന യാത്രക്കാരൻ വിമാനത്തിന്റെ ആദ്യ നിര സീറ്റിലായിരുന്നതുകൊണ്ടാണ് പൈലറ്റ് അസാധാരണ മാർഗം സ്വീകരിച്ചതെന്നാണ് എയർഎഷ്യയുടെ വാദം. പൈലറ്റ് പുറത്തിറങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Follow Us:
Download App:
  • android
  • ios