വരുന്നൂ വീണ്ടും ചേതക്, കുതിരക്കുതിപ്പിന് ഇത്തവണ ഇലക്ട്രിക് പവര്‍!
ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനം തിരികെ വരുന്നു
ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്. ഇരുചക്ര വാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനം തിരികെ വരുന്നതായി കഴിഞ്ഞ മൂന്നു വര്‍ഷമായി കേട്ടു തുടങ്ങിയിട്ട്.
പുതിയ റിപ്പോര്‍ട്ടുകളും ചേതക്കിന്‍റെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രിക് സ്‍കൂട്ടറായിട്ടാണ് ആ വരവെന്നാണ് പുതിയ വാര്‍ത്തകള്‍. ചേതക് എന്ന പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്.
ഹാന്‍ഡില്‍ ബാറിലെ എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് തുടങ്ങിയവ ഇലക്ട്രിക് ചേതകിന്‍റെ ഫീച്ചറുകളായിരിക്കും. ഉടന്‍ നിരത്തിലെത്താനൊരുങ്ങുന്ന ഈ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972 ൽ ബജാജ് അവതരിപ്പിച്ച ചേതക് 2006ലാണ് നിര്‍മ്മാണം അവസാനിപ്പിച്ചത്.