സ്റ്റോപ്പില്‍ ഇറങ്ങുന്നതിനും മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വീണ് യുവതിക്ക് പരിക്ക്. ഇത് ചോദ്യം ചെയ്‍ത സഹയാത്രികനായ പിതാവിനെ ബസ് ജീവനക്കാര്‍ തള്ളിയിട്ടു. നിലത്തുവീണ ഇദ്ദേഹത്തിന്‍റെ കാലുകളില്‍ ബസ് കയറി. 

വയനാട്: സ്റ്റോപ്പില്‍ ഇറങ്ങുന്നതിനും മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വീണ് യുവതിക്ക് പരിക്ക്. ഇത് ചോദ്യം ചെയ്‍ത സഹയാത്രികനായ പിതാവിനെ ബസ് ജീവനക്കാര്‍ തള്ളിയിട്ടു. നിലത്തുവീണ ഇദ്ദേഹത്തിന്‍റെ കാലുകളില്‍ ബസ് കയറി. വയനാട്ടിലാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മീനങ്ങാടി കാര്യമ്പാടി മോർക്കാലായിൽ എംഎം ജോസഫി (55) നാണ് പരിക്കേറ്റത്. തുടയെല്ലുകൾ പൊട്ടിയ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ബസില്‍ നിന്നും വീണ മകള്‍ നീതുവിന്‍റെ കൈകള്‍ക്ക് പൊട്ടലുണ്ട്. 

ജോസഫിനും മൈസൂരില്‍ നഴ്‍സായ ജോലി ചെയ്യുന്ന മകള്‍ നീതുവിനും പരശുറാം എന്ന സ്വകാര്യബസില്‍ നിന്നാണ് ഈ ക്രൂരതക്ക് ഇരയാകേണ്ടി വന്നത്. സ്റ്റോപ്പിൽ താൻ ഇറങ്ങിയെങ്കിലും മകൾ ഇറങ്ങും മുമ്പേ ബസ് മുന്നോട്ടെടുത്തെന്നും നീതു വീണെന്നും ജോസഫ് പറയുന്നു. ബസ് നിർത്തിക്കാനായി ഓടിയെത്തി മുൻവാതിലിൽ പിടിച്ചു കയറിയപ്പോൾ കണ്ടക്ടർ തള്ളിമാറ്റുകയായിരുന്നുവെന്നും ജോസഫ് പറയുന്നു.

അപകടത്തിനു ശേഷവും നിർത്താതെ പോകാൻ ശ്രമിച്ച ബസ് സമീപത്തെ വ്യാപാരികളും നാട്ടുകാരും വിദ്യാർഥികളും ചേർന്നു തടഞ്ഞു. ജോസഫിനെയും നീതുവിനെയും കൽപറ്റയിലെ ആശുപത്രിയിലെത്തിച്ചതും ഇവരാണ്. വിദ്യാർഥികളെ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമമാണു അപകടകാരണമെന്നു നാട്ടുകാർ പറയുന്നു. സംഭവത്തില്‍ കണ്ടക്ടറുടെയും ബസ് നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു. 

എന്നാല്‍ യാത്രക്കാരനെ തള്ളിയിട്ടിട്ടില്ലെന്നും ഓടുന്ന ബസിലേക്കു ചാടിക്കയറുന്നതിനിടെ പിടിവിട്ടു വീഴുകയായിരുന്നുവെന്നുമാണ് ബസുടമയും ജീവനക്കാരും വാദിക്കുന്നത്.