"നടക്കില്ല എന്നുപറഞ്ഞാൽ നടക്കില്ല എന്നുതന്നെ.." കടുപ്പിച്ച് കേന്ദ്രം, പകച്ച് അമേരിക്കൻ മുതലാളി!
രാജ്യത്തേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഇളവുകളും പ്രാദേശിക മൂല്യവർദ്ധനവിൽ നിന്ന് ഒഴിവാക്കലും നൽകുന്ന ഒരു നിർദ്ദേശവും പരിഗണിക്കുന്നില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസവും അറിയിച്ചു.
![Centre Govt again said no proposal to provide duty concession on import of EVs Centre Govt again said no proposal to provide duty concession on import of EVs](https://static-ai.asianetnews.com/images/01fhk6cxmh3kx8p4geds3xgmye/pjimage--1-_363x203xt.jpg)
ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇവി നിർമ്മാതാവ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കുറച്ചുകാലമായി സജീവ ചർച്ചാവിഷയമാണ്. ഇന്ത്യയിലെ ഇവികൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പൂർണമായും അസംബിൾ ചെയ്തതിന് 40 ശതമാനം ഇറക്കുമതി തീരുവയാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ആഡംബര കാറുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളെ വേർതിരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
എന്നാൽ ടെസ്‍ലയുടെ യാതൊരു സമ്മർദ്ദത്തിനും വഴങ്ങാതെ മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ. പല തവണ കേന്ദ്രം ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വീണ്ടു ആവർത്തിച്ചിരിക്കുകയാണ് സർക്കാർ. രാജ്യത്തേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഇളവുകളും പ്രാദേശിക മൂല്യവർദ്ധനവിൽ നിന്ന് ഒഴിവാക്കലും നൽകുന്ന ഒരു നിർദ്ദേശവും പരിഗണിക്കുന്നില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസവും അറിയിച്ചു.
പ്രാദേശിക മൂല്യവർദ്ധന ചെലവിൽ നിന്ന് ഒഴിവാക്കുന്നതിനോ ഇന്ത്യയിലെ ഇവികളുടെ ഇറക്കുമതിക്ക് ഇറക്കുമതി തീരുവയിൽ സബ്സിഡി നൽകുന്നതിനോ ഒരു നിർദ്ദേശവും ഇപ്പോൾ ഇല്ലെന്ന് വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശിക മൂല്യവർദ്ധനവ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയിൽ ആഭ്യന്തര, വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിന് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
18,100 കോടി രൂപ ചെലവിൽ വിപുലമായ കെമിസ്ട്രി സെല്ലുകളുടെ ബാറ്ററി സംഭരണത്തിനുള്ള പിഎൽഐ സ്‍കീമിന് സർക്കാർ അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു. 50 ഗിഗാവാട്ട് മണിക്കൂറിൽ ഗിഗാ സ്കെയിൽ നിർമ്മാണ സൗകര്യങ്ങൾ രാജ്യത്ത് സ്ഥാപിക്കുന്നതിന് ഈ പദ്ധതി പ്രോത്സാഹനം നൽകുന്നു.
അതേസമയം ടെസ്‌ല ഇന്ത്യയിലെ ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ മന്ത്രിയുടെ ഈ പരാമർശങ്ങൾക്ക് പ്രാധാന്യമുണ്ട്. നിലവിൽ, കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകളായി (CBUs) ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് എഞ്ചിൻ വലുപ്പവും ചെലവും, ഇൻഷുറൻസ്, ചരക്ക് (CIF) മൂല്യം എന്നിവയെ ആശ്രയിച്ച് 60 ശതമാനം മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ ഈടാക്കുന്നു.
നവംബറിൽ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ നിർമ്മാണ കേന്ദ്രം സന്ദർശിച്ചിരുന്നു. കമ്പനി ഇന്ത്യയിൽ നിന്നുള്ള വാഹന ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കുമെന്ന് പറഞ്ഞു. ടെസ്‌ല ഇൻകോർപ്പറേഷന്റെ മേധാവി എലോൺ മസ്‌ക് ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂയോർക്കിൽ കണ്ടു, കൂടിക്കാഴ്ചയ്ക്ക് ശേഷം, 2024 ൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നും മസ്‌ക് പറഞ്ഞിരുന്നു.