2250 കോടി രൂപയുടെ കടബാധ്യത പരിഹരിക്കുന്നതിനായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ദേയ്‍വൂ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ സ്വത്ത് വകകള്‍ വീണ്ടും ലേലത്തില്‍ വയ്ക്കുന്നു.
2250 കോടി രൂപയുടെ കടബാധ്യത പരിഹരിക്കുന്നതിനായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ ദേയ്‍വൂ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ സ്വത്ത് വകകള്‍ വീണ്ടും ലേലത്തില്‍ വയ്ക്കുന്നു.
ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്ന ലേലത്തിന്‍റെ ആദ്യ ഘട്ടത്തില്‍ കമ്പനിയുടെ നോയിഡയിലുള്ള 204 ഏക്കര്‍ സ്ഥലം ലേലത്തിനെത്തും. 528.61 കോടി രൂപയാണ് അടിസ്ഥാന ലേലത്തുക.
കമ്പനി ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ കോര്‍പറേഷന് നല്‍കാനുള്ള 66.58 കോടി രൂപ കുടിശിക ലേലം നേടുന്നയാള്‍ നല്‍കണം. രണ്ടാം ഘട്ടത്തിലും 204 ഏക്കര്‍ സ്ഥലമാണ് ലേലത്തിനുള്ളത്. എന്നാല്‍, ഇതിന് 83.01 കോടി രൂപ മാത്രമേ അടിസ്ഥാന ലേലത്തുക കണക്കാക്കിയിട്ടുള്ളൂ. രണ്ട് ലേലങ്ങളും ഏപ്രില്‍ 11-നാണ് നടക്കുന്നത്.
ഇന്ത്യൻ ചെറുകാർ വിപണിയിലേക്ക് തരംഗമായി വന്നെത്തിയ ദേയ്‍വു 15 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ നിരത്തുകളോട് വിടപറയുന്നത്. ഹ്യൂണ്ടായ് സാൻട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി 1998 ൽ ദേയ്‌വു പുറത്തിറക്കിയ വാഹനമാണ് മാറ്റിസ്. പുറത്തിറങ്ങി കുറച്ചുനാൾക്കൊണ്ട് തന്നെ മാറ്റിസ് ഹിറ്റായി. പക്ഷേ ദേയ്‍വുവിന് ആ വിജയം മുന്നോട്ടുകൊണ്ടുപോകായില്ല. പിന്നീട് ജനറൽ മോട്ടോഴ്‌സ് എറ്റെടുത്തതിന് ശേഷം ഷെവർലെ സ്പാർക്കായി ഇന്ത്യയിലെത്തിയത് മാറ്റിസിന്റെ രണ്ടാം തലമുറയാണ്. ജനറൽ മോട്ടോഴ്സ് മാറ്റിസ് വാങ്ങിയശേഷം ആ പ്ളാറ്റ്ഫോമിൽ സ്പാർക്ക് അവതരിപ്പിക്കുകയായിരുന്നു.
കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പുതിയതായി രൂപീകരിച്ച പാന്‍ ഇന്ത്യ മോട്ടോഴ്‌സ് എന്ന സ്ഥാപനം ആസ്‍തി ഏറ്റെടുത്തിരുന്നു.
