ഹെല്‍മറ്റില്ല, മാസ്‍കും; ഭാര്യയുമൊത്ത് ബൈക്കില്‍ കറങ്ങിയ താരം കുടുങ്ങി!
പ്രണയദിനത്തിൽ ഭാര്യയ്ക്കൊപ്പം ഹെൽമെറ്റും മാസ്‍കും ധരിക്കാതെ ബൈക്കിൽ കറങ്ങിയ താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്
'ലൂസിഫര്‍' എന്ന സിനിമയിലെ 'ബോബി' എന്ന വില്ലന്‍ കഥപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ബോളിവുഡ് താരം വിവേക് ഒബ്രോയി. ഇപ്പോഴിതാ ഒരു കേസില്‍ കുടുങ്ങിയിരിക്കുകയാണ് താരം. പ്രണയദിനത്തിൽ ഭാര്യയ്ക്കൊപ്പം ഹെൽമെറ്റും മാസ്‍കും ധരിക്കാതെ ബൈക്കിൽ കറങ്ങിയ വിവേക് ഒബ്രോയിക്കെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പൊലീസ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രണയദിനത്തിൽ വിവേക് ഒബ്റോയ് തന്നെയാണ് വീഡിയോ സോഷ്യൽമീഡിയല്‍ പങ്കുവെച്ചത്. പുതിയ ഹാർലി ഡേവിസൺ ബൈക്കിൽ ഭാര്യയെ പുറകിൽ ഇരുത്തി സാഥിയ എന്ന ചിത്രത്തിലെ ഗാനത്തിന്റെ അകമ്പയിടോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ വിവേക് ഒബ്റോയിയും ഭാര്യ പ്രിയങ്ക ആൽവയും ഹെൽമെറ്റും മാസ്‍കു ധരിച്ചിരുന്നില്ല. വീഡിയോയയ്ക്ക് സോഷ്യൽമീഡിയ വലിയ രീതിയില്‍ കയ്യടിച്ചിരുന്നു. പെട്രോള്‍ പമ്പിലെത്തിയ അദ്ദേഹം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ വീഡിയോ തന്നെയാണ് നടന് ഇപ്പോള്‍ വിനയായതും. ഇത് തെളിവായി സ്വീകരിച്ചാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് മാസ്‌കില്ലാതെ യാത്ര ചെയ്‍തതിനും ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിനും അദ്ദേഹത്തിന് മുംബൈ പോലീസ് പിഴ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിസി സെക്ഷനുകള്‍ക്ക് പുറമേ, മഹാരാഷ്ട്ര കോവിഡ് 19 മുൻകരുതൽ നടപടികൾ, മോട്ടോർ വാഹന നിയമം, തുടങ്ങിയ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തിയതായി പൊലീസ് അറിയിച്ചു. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിവേക് ഒബ്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും മാസ്‍ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയതിന്റെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിൽ കൊവിഡ് 19 കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മാസ്‍ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, മുംബൈ പൊലീസിന്‍റെ നടപടികളെക്കുറിച്ച് വിവേക് ഒബ്രോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.