ഓടിക്കൊണ്ടിരുന്ന ബസിന്‍റെ അടിയിൽ നിന്നും തീയും പുകയും

ഓടിക്കൊണ്ടിരുന്ന ബസിന്‍റെ അടിയിൽ നിന്നും തീയും പുകയും ഉയർന്നു. തിരുവനന്തപുരം കടയ്‍ക്കാവൂരാണ് സംഭവം. കഴിഞ്ഞ ദിവസം പകൽ 11ഓടെ കടയ്ക്കാവൂർ മണനാക്ക് ജംഗ്ഷനില്‍ വച്ചാണ് സ്വകാര്യ ബസില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറ്റിങ്ങൽ വർക്കല റൂട്ടിലോടുന്ന സ്വകാര്യ ബസ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ അടിയില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു. മണനാക്ക് ജങ്‌ഷനിൽ കയറ്റം കയറുന്നതിനിടെ റോഡരികിൽ നിന്നവരാണ് ബസിനടിയിൽനിന്നും തീ വരുന്നത് ആദ്യം കാണുന്നത്. 

തുടര്‍ന്ന് ഇവര്‍ അടിയന്തിരമായി വിവരം ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന്‌ ബസ് നിർത്തിയിട്ടു. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ പുറത്തിറക്കി മാറ്റി നിർത്തി. തുടര്‍ന്ന് നാട്ടുകാർ സമീപത്തെ ഹോട്ടലുകളിൽനിന്നും വെള്ളമെത്തിച്ച് തീകെടുത്തുകയായിരുന്നു. ആറ്റിങ്ങൽനിന്ന്‌ ഫയർഫോഴ്‌സും സ്ഥലത്തെത്തി. 

ബസിന്റെ എൻജിന്‍റെ ഭാഗത്തു നിന്നാണ് തീ ഉയർന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വാഹനത്തിന്റെ ഗ്രീസും ലീക്കായ നിലയിലായിരുന്നു. റോഡില്‍ ഒഴുകിപ്പടര്‍ന്ന ഗ്രീസിന്‍റെ അവശിഷ്‍ടങ്ങള്‍ പിന്നീട് ഫയർഫോഴ്‌സ് വെള്ളം ചീറ്റി ശുചീകരിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.