കാര്‍ നിര്‍മ്മാണം, ഈ ഉപകരണം കിട്ടാക്കനി, പ്ലാന്‍റ് അടച്ചിട്ട് ഈ വണ്ടിക്കമ്പനി!
ഉപകരണക്ഷാമത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോര്‍ഡിന്‍റെ ചെന്നൈ പ്ലാന്റ് ജനുവരി 24 വരെ അടച്ചിടുന്നത് തുടരുമെന്ന് പ്രഖ്യാപിച്ച് കമ്പനി. പൊങ്കല്‍ അവധിയെ തുടര്‍ന്ന് അടച്ചിട്ട പ്ലാന്‍റ് തുറക്കുന്ന തീയ്യതിയാണ് നീട്ടിയത്. മൂന്ന് ദിവസത്തെ പൊങ്കൽ അടച്ചുപൂട്ടലിനായി ജനുവരി 14 ന് അടച്ച പ്ലാന്റ് ഇനി ജനുവരി 24നെ തുറക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപകരണക്ഷാമത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെമി കണ്ടക്ടറുകളുടെ കുറവിനെ തുടര്‍ന്നാണ് അടച്ചിടല്‍ തുടരുന്നതെന്നാണ് സൂചനകള്‍. സെമി കണ്ടക്ടറുകളുടെ കുറവ് അടുത്ത പാദത്തിലും തുടരും, കൂടാതെ സപ്ലൈസ് കാര്യക്ഷമമാക്കാന്‍ കമ്പനി ശ്രമിക്കുമ്പോള്‍ ആഗോള സാഹചര്യങ്ങള്‍ അനുകൂലമായി കാണപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സനന്ദ്, ഗുജറാത്ത് പ്ലാന്റിലെ ഉത്പാദനത്തെയും അടുത്ത രണ്ടു മുതല്‍ മൂന്നു മാസങ്ങളില്‍ ബാധിക്കും.
മൊബൈല്‍ ഫോണ്‍, ഗെയിമിംഗ് കണ്‍സോള്‍, മറ്റ് ഹാന്‍ഡി ഗാഡ്‌ജെറ്റ് സെഗ്മെന്റുകള്‍ എന്നിവയിലെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകള്‍. ഇത്തരം സാധനങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്. ടയര്‍ പ്രഷര്‍ ഗേജുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കൂടാതെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ആവശ്യമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ ഭാഗങ്ങള്‍ പ്രധാനമാണ്.
ഈ കുറവ് ഫോര്‍ഡിന്‍റെ യുഎസ് പ്ലാന്റ്, ജര്‍മ്മനിയിലെ ഔഡി, ഫോക്സ്വാഗണ്‍ ഫാക്ടറികള്‍, യുകെയിലെ ഹോണ്ട പ്ലാന്റ് എന്നിവയെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ പ്ലാന്റില്‍ നിന്നാണ് കമ്പനി കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ ഉപകരണക്ഷാമം ഫോര്‍ഡ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മറ്റ് മിക്ക വാഹന നിര്‍മ്മാതാക്കളും സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.