കാറിന്റെ മുൻ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. അച്ഛനായിരുന്നു ഡ്രൈവർ. ഉല്ലാസ യാത്ര പക്ഷേ അവസാനിച്ചത് വലിയ ദുരന്തത്തിൽ

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ കാർ അപകടത്തിൽ ആറ് വയസുള്ള കുട്ടി മരണപ്പെടാൻ കാരണം വാഹനത്തിലെ എയർ ബാഗ് തുറന്നപ്പോഴുള്ള ആഘാതം താങ്ങാൻ കഴിയാത്തതിനെ തുടർന്ന് അധികൃതർ. വാഗണർ കാറിന്റെ മുന്നിലെ പാസഞ്ചർ സീറ്റിലാണ് കുട്ടി ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗ് തുറന്നുവന്നപ്പോൾ കുട്ടിയ്ക്ക് അതിന്റെ ആഘാതം തങ്ങാൻ സാധിച്ചില്ലെന്നാണ് അനുമാനം. കുട്ടിയുടെ ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അച്ഛനും ബന്ധുക്കളായ മറ്റ് രണ്ട് കുട്ടികൾക്കും ഒപ്പം പാനിപൂരി കഴിക്കാൻ പുറത്തുപോയ ആറ് വയസുകാരൻ ഹർഷ് മാവ്ജി അർതിയ എന്ന ആറ് വയസുകാരനാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മുംബൈയിൽ നിന്ന് ഏതാണ്ട് അര മണിക്കൂർ അകലെയുള്ള വാഷി എന്ന പ്രദേശത്തു വെച്ചായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന മാരുതി വാഗണർ കാറിന്റെ മുന്നിൽ പോവുകയായിരുന്ന മറ്റൊരു എസ്.യു.വി വാഹനം ആദ്യം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഈ ഇടിയുടെ ആഘാതത്തിൽ എസ്.യു.വിയുടെ പിൻഭാഗം ഉയർന്നുപൊങ്ങി വാഗണറിന്റെ ബോണറ്റിൽ പതിച്ചു.

ആഘാതം അനുഭവപ്പെട്ടത ഉടൻ വാഗണറിന്റെ എയർബാഗുകൾ പുറത്തേക്ക് വന്നു. പിന്നിൽ നിന്നും വരികയായിരുന്ന മറ്റൊരു കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയും ചെയ്തു. എയർബാഗ് പുറത്തേക്ക് വന്നപ്പോൾ മുന്നിലെ പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന കുട്ടിയ്ക്ക് അതിന്റെ ആഘാതം താങ്ങാനായില്ല. മറ്റ് വാഹനങ്ങളിൽ സ്ഥലത്തെത്തിയ യാത്രക്കാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കുന്നതിനിടെ കുട്ടി മരിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്.

കുട്ടിയുടെ ശരീരത്തിൽ പ്രകടമായ പരിക്കുകളൊന്നും കാണാനില്ലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അപകട സമയത്തുണ്ടായ പോളിട്രോമ ആഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് അനുമാനം. വാഗണറിന്റെ ബോണറ്റിന് അപകടത്തിൽ കാര്യമായ തകരാർ സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ ബോണറ്റ് മുകളിലേക്ക് ഉയർന്നു. 

ഏഷ്യാനെറ്റ് ന്യൂസ്