ഇറക്കുമതി ചെയ്ത അപൂർവ ഭൗമ കാന്തങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജം, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ഇവ നിർണായകമാണ്. ചൈനയിലെ ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരിക്കുന്നു.

ലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, പ്രതിരോധ ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഇറക്കുമതി ചെയ്ത അപൂ‍ർവ്വ ഭൗമ കാന്തങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ശ്രമങ്ങൾ നടത്തിവരികയാണെന്ന് റിപ്പോ‍ട്ട്. ഇതുവരെ അവയുടെ വിതരണത്തിന്റെ ഏറ്റവും വലിയ സ്രോതസ് ചൈനയായിരുന്നു. എന്നാൽ ഇന്ത്യ ഇപ്പോൾ ഈ ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങി എന്നാണ് റിപ്പോ‍ട്ടുകൾ. അപൂർവ ഭൂമി കാന്തങ്ങളുടെ ഉൽപ്പാദനത്തിൽ ആഭ്യന്തര കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ പ്രൈമസ് പാർട്ണേഴ്‌സ് ഫ്രം എക്സ്ട്രാക്ഷൻ ടു ഇന്നൊവേഷൻ എന്ന പേരിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ആഭ്യന്തര വികസനം കെട്ടിപ്പടുക്കുക എന്ന സർക്കാരിന്റെ മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പ്രൈമസ് പാർട്‌ണേഴ്‌സിന്റെ ഈ പ്രബന്ധം.

ഇന്ന് എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഈ മാഗ്നറ്റുകൾ ഉപയോഗിക്കുന്നു. 2030 ആകുമ്പോഴേക്കും ഇതിന്റെ ആവശ്യകത അതിവേഗം വർദ്ധിക്കും. കാറ്റാടി ഊർജ്ജം, സോളാർ പാനലുകൾ, റോബോട്ടിക്സ്, പ്രതിരോധ സാങ്കേതികവിദ്യ എന്നിവയിലും ഇവയ്ക്ക് വലിയ ഡിമാൻഡുണ്ട്. 2030 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് ഇലക്ട്രിക് വാഹന മേഖലയ്ക്ക് മാത്രം ഏകദേശം 7,000 ടൺ അപൂർവ കാന്തങ്ങൾ ആവശ്യമായി വരുമെന്ന് റിപ്പോർട്ട് പറയുന്നു.

പ്രൈമസ് പാർട്‌ണേഴ്‌സിന്റെ റിപ്പോർട്ടിൽ ഇന്ത്യയ്ക്കായി അഞ്ച് പ്രധാന നിർദ്ദേശങ്ങൾ നൽകുന്നു. ഇതിൽ ദീർഘകാല വില ഗ്യാരണ്ടി ഉൾപ്പെടുന്നു. ഇതിനുപുറമെ, ധാതു സമ്പന്നമായ സംസ്ഥാനങ്ങളിൽ പൈലറ്റ് ഹബ്ബുകൾ സൃഷ്ടിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിന്റെ (IREL) ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതും ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം, ഒരു ദേശീയ മാഗ്നറ്റ് സ്റ്റോക്ക്പൈൽ തയ്യാറാക്കണം. അതേസമയം നീതി ആയോഗ് അല്ലെങ്കിൽ ഡിപിഐഐടിക്ക് കീഴിൽ ഒരു കേന്ദ്ര ഏകോപന സെൽ സൃഷ്ടിക്കണം. ഒപ്പം ഗവേഷണവും ആഗോള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന ഒരു നാഷണൽ റെയർ എർത്ത് ഇന്നൊവേഷൻ ഹബ് സൃഷ്ടിക്കാനുള്ള നിർദ്ദേശവുമുണ്ട്. 2024-25 ബജറ്റിൽ, ചില പ്രധാന ധാതുക്കളുടെ കസ്റ്റം തീരുവ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഐആർഇഎൽ വിശാഖപട്ടണത്ത് ഏകദേശം 197 കോടി രൂപ ചെലവിൽ ഒരു റെയ‍ർ ഭൂമി മാഗ്നറ്റ് പ്ലാന്റ് ആരംഭിച്ചു. ഇതിന് പ്രതിവർഷം 3,000 കിലോഗ്രാം ശേഷിയുണ്ട്.

അപൂർവ കാന്തങ്ങളുടെ 90 ശതമാനം ഉൽപ്പാദനവും നിലവിൽ നടക്കുന്നത് ചൈനയിലാണ്. ഇന്ത്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ജമ്മു കശ്‍മീ‍ർ, രാജസ്ഥാൻ, ജാർഖണ്ഡ്, കർണാടക എന്നിവിടങ്ങളിൽ പര്യവേക്ഷണം നടക്കുന്നു. കൂടാതെ, ഖാനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് വിദേശ കമ്പനികളുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 30 ശതമാനം വൈദ്യുത വാഹന വ്യാപനവും 2070 ആകുമ്പോഴേക്കും നെറ്റ് സീറോ ലക്ഷ്യവും ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, അപൂർവ കാന്തങ്ങളെ ആശ്രയിക്കുന്ന പ്രവണത കുറയുന്നില്ലെങ്കിൽ, ശുദ്ധമായ ഊർജ്ജത്തിലേക്ക് നീങ്ങുന്ന ഇന്ത്യ പുതിയൊരു പ്രതിസന്ധിയിൽ കുടുങ്ങിയേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂർവ ഭൗമ കാന്തങ്ങൾ വെറുമൊരു ധാതുവല്ല, മറിച്ച് ഭാവിയിലെ ഊർജ്ജ സുരക്ഷയുടെ പ്രശ്‍നമാണെന്ന് വ്യക്തമാണ്.