ഉറങ്ങിയ ഡ്രൈവറെ വിളിച്ചുണര്‍ത്തും, സ്വയം ബ്രേക്കിടും; ഈ സര്‍ക്കാര്‍ ബസുകള്‍ ഹൈടെക്കാകുന്നു!
ഡ്രൈവര്‍ എത്ര ജാഗ്രത പുലർത്തുന്നുവെന്ന് കണ്ടെത്താൻ ഡ്രൈവറുടെ മുഖവും റെറ്റിനയും നിരന്തരം നിരീക്ഷിക്കുന്ന ക്യാമറകൾ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണിത്.
റോഡപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്‍മൺ സവാഡിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ലീപ്പ് ഡിറ്റക്ടറുകൾ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ബസുകളില്‍ സ്ഥാപിക്കുന്നത്. ഈ സംവിധാനം ഡ്രൈവർമാരെ ഉണർത്തുന്ന ഒരു സിഗ്നൽ അയയ്ക്കും. ഡ്രൈവര്‍ എത്ര ജാഗ്രത പുലർത്തുന്നുവെന്ന് കണ്ടെത്താൻ ഡ്രൈവറുടെ മുഖവും റെറ്റിനയും നിരന്തരം നിരീക്ഷിക്കുന്ന ക്യാമറകൾ ഉള്‍പ്പെടുന്ന ഒരു സംവിധാനമാണിത്. ഡ്രൈവര്‍ അറിയാതെ ഉറക്കത്തിലേക്കു വഴുതുമ്പോള്‍ തന്നെ ബീപ് ശബ്‍ദം കൊണ്ടും ചുവന്ന ലൈറ്റു കൊണ്ടും ഈ സംവിധാനം മുന്നറിയിപ്പു നല്‍കും.
ഒപ്പം മറ്റേതെങ്കിലും വാഹനമോ വ്യക്തിയോ ആകസ്‍മികമായി ബസിന് മുമ്പില്‍ വന്നാൽ സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയും ബസുകളില്‍ സ്ഥാപിക്കും.
ചില അത്യാഡംബര കാറുകളില്‍ മാത്രമുള്ളതാണ് ഈ സാങ്കേതികവിദ്യ. ഈ സംവിധാനം ബസുകളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, എല്ലാ സർക്കാർ ബസുകളിലും ഘട്ടംഘട്ടമായി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ക്യാമറകളും കാൽനടയാത്രക്കാർക്ക് കൂട്ടിയിടിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, എതിർ വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ബസിന് ചുറ്റുമുള്ള വാഹനങ്ങൾ തമ്മിലുള്ള ദൂരം എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ ഈ സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു.
വിവിധ റൂട്ടുകളിലെ അപകടങ്ങള്‍ കാരണം സംസ്ഥാന ഗതാഗതവകുപ്പിന് 100 കോടി രൂപയുടെ അധിക നഷ്ടമാണ് സംഭവിക്കുന്നതെന്നും അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണെന്നും മന്ത്രി ലക്ഷ്‍മൺ സവാഡി പറഞ്ഞു. "അപകട നഷ്ടപരിഹാരത്തിനും അനുബന്ധ പ്രശ്‌നങ്ങൾക്കുമായി കെഎസ്‌ആർടിസി പ്രതിവർഷം 100 കോടി രൂപ ചെലവഴിക്കുന്നു. ഇത് പണത്തെ സംബന്ധിച്ച പ്രശ്‍നം മാത്രമല്ല, അതിലും പ്രധാനമായി അപകടത്തിലാകുന്ന ജീവിതങ്ങളെക്കുറിച്ചുള്ള പ്രശ്‍നമാണ്.." അദ്ദേഹം പറയുന്നു.
അപകടങ്ങൾ തടയുന്നതിന് സാങ്കേതികവിദ്യ വളരെയധികം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ഇത്തരം ഹൈടെക് ഗാഡ്‌ജെറ്റുകൾ നിർമ്മിക്കുന്ന കമ്പനികളുമായി കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ മുമ്പുതന്നെ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടിയിടി ഒഴിവാക്കൽ സംവിധാനങ്ങൾ ഉപയോഗിച്ച് ട്രയൽ റൺസ് നടന്നിട്ടുണ്ടെന്നും അത് തൃപ്‍തികരമാണെന്നും ആർടിസി ഉദ്യോഗസ്ഥർ പറയുന്നു. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള ടെണ്ടർ പ്രക്രിയ പുരോഗമിക്കുകയാണെന്നും മൂന്നുമാസത്തിനുള്ളിൽ നടപ്പിലാകുമെന്നുമാണ് കെഎസ്‌ആർടിസി വൃത്തങ്ങൾ പറയുന്നത്. ഹൈവേകളില്‍ രാത്രി സര്‍വ്വീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഈ സംവിധാനങ്ങള്‍ സ്ഥാപിക്കുക.