'കൊല്ലെടാ' ബസുകള്‍ക്ക് നിയമ സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍!
കോൺട്രാക്ട് കാര്യേജ് ബസുകള്‍ക്ക് നിരക്ക് നിശ്ചയിക്കാന്‍ വിഷയം പരിശോധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി ഗതാഗതവകുപ്പ് ഉത്തരവ്
തിരുവനന്തപുരം: സുരേഷ് കല്ലട ബസിലെ യാത്രികരായ യുവാക്കളെ ബസ് മുതലാളിയുടെ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തോടെയാണ് അന്തര്‍സംസ്ഥാന ബസുകളുടെ വന്‍ നിയമലംഘനങ്ങള്‍ പുറംലോകം അറിയുന്നത്. ഇത്തരം ബസുകളുടെ പ്രധാന നിയമലംഘനങ്ങളിലൊന്നാണ് വെറും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമുള്ള ഈ ബസുകളെ ലൈന്‍ ബസുകളെ പോലെ ഓടിക്കുന്നത്. എന്നാല്‍ ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിനു പകരം വിവിധ സ്ഥലങ്ങളില്‍ നിന്നു യാത്രികരെ കയറ്റിയുള്ള ഇത്തരം അനധികൃത സര്‍വ്വീസുകള്‍ക്ക് നിയമ സംരക്ഷണം നല്‍കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് പുതിയ വാര്‍ത്തകള്‍.
കോൺട്രാക്ട് കാര്യേജ് ബസുകള്‍ക്ക് നിരക്ക് നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇത്തരമൊരു നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. വിഷയം പരിശോധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തേണ്ട ബസുകള്‍ക്ക് നിരക്ക് നിശ്ചയിച്ച് നല്‍കുന്നത് അനധികൃത സര്‍വ്വീസുകള്‍ക്ക് നിയമ സാധുത നല്‍കാനാണെന്നാണ് ആരോപണം. കെഎസ്‍ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നീക്കമെന്നതും ശ്രദ്ധേയമാണ്. കോൺട്രാക്ട് കാര്യേജുകളെ സ്റ്റേജ് കാര്യേജുകളെപ്പോലെയാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നുവെന്നും എന്നിട്ടും ഇത്തരം അനധികൃത സര്‍വ്വീസുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിനു പകരം മാഫിയകള്‍ക്ക് നിയമസംരക്ഷണം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത് ദുരൂഹമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് കോൺട്രാക്ട്/സ്റ്റേജ് കാര്യേജ് പെർമിറ്റുകള്‍?
ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. എന്നാല്‍ കല്ലട ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കുള്ളത് വെറും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ്. അതായത് സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നൽകാനോ ഇവര്‍ക്ക് അനുവാദമില്ല. കരാർ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമാണ് അനുവാദം. വിനോദ യാത്രാ സംഘങ്ങളെയും വിവാഹ പാര്‍ട്ടികളെയുമൊക്കെ കൊണ്ടുപോകാനേ ഇവര്‍ക്ക് സാധിക്കൂ എന്നര്‍ത്ഥം. ഈ നിയമം പട്ടാപ്പകല്‍ കാറ്റില്‍പ്പറത്തിയാണ് ഈ ബസുകളുടെയൊക്കെ സര്‍വ്വീസുകളെന്ന് ചുരുക്കം. എന്നാല്‍ ഈ കടുത്ത നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തേക്കാമെന്ന് അധികൃതര്‍ കരുതിയാലും സാധിക്കില്ല. ബസുടമകളുടെ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സര്‍ക്കാരും യാത്രക്കാരുടെയുമൊക്കെ അടിപതറുകയാണ് പതിവ്.
സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും എങ്ങനെയാണ് ബസ് മുതലാളി പ്രതിരോധത്തിലാക്കുന്നത് എന്നല്ലേ? നിയമത്തിന്‍റെ തന്നെ പഴുതുകളാണ് അതിന് അവരെ സഹായിക്കുന്നത്. ടിക്കറ്റ് നൽകുന്ന ഓൺലൈൻ ബുക്കിങ് ഏജൻസിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതായി രേഖ ഹാജരാക്കുകയാവും മുതലാളി ചെയ്യുക. അതോടെ നിയമം ലംഘിച്ച് സ്റ്റേജ് കാര്യേജായി ഓടിയെന്ന കുറ്റം ഇല്ലാതാകും! ഒന്നും ചെയ്യാനാവാതെ അധികൃതര്‍ പെടാപ്പാടു പെടുകയും ചെയ്യും.