ബ്രാന്‍ഡ് പുനര്‍ നാമകരണം പ്രഖ്യാപിച്ച് കിയ ഇന്ത്യ

കൊച്ചി: കിയ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് പുനര്‍ നാമകരണം പ്രഖ്യാപിച്ചു. 'കിയ മോട്ടോര്‍സ് ഇന്ത്യ' ഇനി മുതല്‍ 'കിയ ഇന്ത്യ'യായി മാറും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യം ഇന്ത്യയാണ്. നവീകരിച്ച ലോഗോയുമായി പരിഷ്‌കരിച്ച സോണറ്റും, സെല്‍റ്റോസും ഈ വര്‍ഷം മെയ് മാസം ആദ്യം നിരത്തിലേക്കെത്തും എന്നും കമ്പനി അറിയിച്ചു. 

ബ്രാന്‍ഡ് പുനര്‍ നാമകരണത്തിനൊപ്പം ലോഗോ നവീകരണവും 'മൂവ്‌മെന്റ് ദാറ്റ് ഇന്‍സ്പയേഴ്‌സ്' എന്ന പുതിയ ആപ്‍തവാക്യവും കൂടി സ്വീകരിച്ചിട്ടുണ്ട് കിയ. ബ്രാന്‍ഡ് പുനര്‍ നാമകരണ ചടങ്ങില്‍ നവീകരിച്ച സെല്‍റ്റോസ് പതിപ്പില്‍ പുതിയ ലോഗോ കിയ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കൂകിയൂന്‍ ഷിം അനാവരണം ചെയ്‍തു. വാഹന നിര്‍മ്മാതാക്കള്‍ എന്നതിലുപരി മൊബിലിറ്റി സെലൂഷന്‍സ് മേഖലയില്‍ പരിസ്ഥിതി സൗഹാര്‍ദ സേവനദാതാക്കളെന്ന നിലയിലേക്ക് പ്രവത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ മാറ്റം എന്ന് കമ്പനി പറയുന്നു. കാര്‍ ഡീലര്‍ഷിപ്പുകള്‍ സുസ്ഥിരമായി നിലര്‍ത്തുന്നതിനും പുതിയ ഫീച്ചറുകള്‍ നടപ്പാക്കുന്നുണ്ട്. ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 360 ടച്ച് പോയന്റുകളിലേക്ക് ഉയരാനാണ് കിയ ഇന്ത്യയുടെ ലക്ഷ്യം, 218 നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഇത്. ടയര്‍ 3, ടയര്‍ 4 നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി ഈ വര്‍ഷം അവസാനത്തോടെ ടച്ച് പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കും.

തങ്ങളുടെ ആസ്ഥാനമായ ദക്ഷിണ കൊറിയക്ക് പുറത്ത് ആദ്യമായി പുതിയ ബ്രാന്റ് ഐഡന്റിറ്റിയിലേക്കുള്ള മാറ്റം നടപ്പാക്കാനായത് ഇന്ത്യയിലാണെന്നത് അഭിമാനം നല്‍കുന്നുവെന്നും ഉത്പാദനം കൂട്ടാനുള്ള തീരുമാനം ഉപഭോക്താക്കളെ മനസിലാക്കിയ ശേഷമുള്ളതാണെന്നും പുതിയ ലോഗോ പ്രകാശനം ചെയ്‍ത് കിയ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കൂകിയൂന്‍ ഷിം പറഞ്ഞു.

ഉത്പാദനം കൂടുന്നതോടെ വേഗത്തില്‍ തന്നെ വാഹനങ്ങളെത്തിക്കാനും ഉപഭോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാനും അത് വഴി അവരുടെ വാങ്ങല്‍ അനുഭവം മികച്ചതാക്കാനുമാകുമെന്നാണ് കരുതുന്നത്. പുതിയ മാറ്റം വളര്‍ച്ചയെ ത്വരിതഗതിയലാക്കുമെന്ന് വിശ്വാസമുണ്ട്. വിപണിയിലെ പ്രീമിയം വിഭാഗത്തിലെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല ഉപഭോക്താക്കള്‍ താത്പര്യപ്പെടുന്ന ഏറ്റവും മികച്ച ബ്രാന്‍ഡായി കൂടി മാറാന്‍ പുതിയതീരുമാനം കാരണമാകുമെന്ന ആത്മവിശ്വാസമാണ് കമ്പനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌