പണമില്ല; ആ കമ്പനിയെ രക്ഷിക്കാനുള്ള പദ്ധതി മഹീന്ദ്ര ഉപേക്ഷിച്ചു
മഹീന്ദ്ര ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്
കൊവിഡ് 19 വൈറസ് ബാധയുടെ പശ്‍ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വാഹന ലോകം ഉള്‍പ്പെടെ എല്ലാ വ്യവസായ മേഖലകളും. ഈ സാഹചര്യത്തില്‍ ദക്ഷിണകൊറിയന്‍ ഉപകമ്പനിയായ സാങ് യോങ് മോട്ടോര്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.
2019-ല്‍ ചരിത്രത്തിലെ വലിയ നഷ്ടം രേഖപ്പെടുത്തിയ സാങ് യോങ്ങിനെ ലാഭത്തിലാക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് 3000 കോടിയോളം രൂപ നിക്ഷേപിക്കാനായിരുന്നു മഹീന്ദ്ര പദ്ധതിയിട്ടിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പണലഭ്യതയും പണമൊഴുക്കും പരിശോധിച്ച ശേഷമാണ് പുതിയ നിക്ഷേപം ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്. മഹീന്ദ്ര ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ്‍യുവി 300നെ മഹീന്ദ്ര അവതരിപ്പിച്ചത്. രാജ്യാന്തര തലത്തിലെ മഹീന്ദ്രയുടെ നിരവധി ഉപ കമ്പനികളില്‍ ഒന്നാണ് സാങ് യോങ് മോട്ടോര്‍ കമ്പനി.