കാമുകിയെ കടത്താന്‍ ജില്ലകള്‍ താണ്ടി ആംബുലന്‍സില്‍; കാമുകനും സംഘവും കുടുങ്ങി!
കൊറോണക്കാലത്ത് കാമുകിയെ നാടുകടത്താൻ ആംബുലൻസിനെ കൂട്ടുപിടിച്ച കാമുകനും സംഘവും കുടുങ്ങി.
കൊറോണക്കാലത്ത് കാമുകിയെ നാടുകടത്താൻ ആംബുലൻസിനെ കൂട്ടുപിടിച്ച കാമുകനും സംഘവും കുടുങ്ങി. തിരുവനന്തപുരത്തു നിന്നും ജില്ലകള്‍ താണ്ടി കോഴിക്കോട് വടകരയിലെത്തിയ യുവാവും സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്.
വടകരയിലേക്ക് ആംബുലൻസിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22), സബീഷ് (48), ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നിലെ കഥ ഇങ്ങനെ. ഇൻസ്റ്റഗ്രാം വഴിയാണ് തിരുവനന്തപുരം സ്വദേശിയായ ശിവജിത്തും വടകര സ്വദേശിനിയായ പെൺകുട്ടിയും പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളര്‍ന്നു. ഒരുദിവസം പെട്ടെന്ന് തന്നെ കൂട്ടിക്കൊണ്ടു പോകണമെന്ന് കാമുകി ആവശ്യപ്പെട്ടതോടെ എന്തു ചെയ്യണം എന്നറിയാതെ കാമുകന്‍ കുടുങ്ങി.
ലോക്ക് ഡൗണ്‍കാലത്ത് ആംബുലന്‍സ് എന്ന ആശയമല്ലാതെ മറ്റൊന്നും തലയില്‍ ഉദിച്ചില്ല. അങ്ങനെ തലസ്ഥാനത്ത് നിന്നും ആംബുലന്‍സുമായി സംഘം വടകരയില്‍ എത്തി. വടകരയിൽ നിന്നുള്ള രോഗിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞാണ് സംഘം ചെറിയ ആംബുലൻസിൽ വടകരയിലെത്തിയത്. പുലർച്ചെ സംഘം വടകരയിലെത്തി. ഇതിനിടെ മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലിൽ ആംബുലൻസ് കഴുകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞു. അതോടെ പൊലീസ് വിട്ടയച്ചു.
വീണ്ടും കുരിയാടിയിലും പരിസര പ്രദേശത്തും ആംബുലൻസ് കറങ്ങുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്തു. അപ്പോഴും വ്യക്തമായ മറുപടി പറഞ്ഞില്ല. പിന്നീട് ഇതുവഴിയെത്തിയ റവന്യു സംഘമാണ് വീണ്ടും പൊലീസിനെ വിളിച്ചത്. പൊലീസ് വീണ്ടുിം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ലോക്ക് ഡൗൺ ലംഘിച്ചതിനും ആംബുലൻസ് ദുരുപയോഗം ചെയ്‍തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കും.