1000 കോടിയിലധികം കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം ധുരന്ധര്‍ 2-വിൻ്റെ വിജയത്തിന് പിന്നാലെ കൗതുകകരമായ ആവശ്യവുമായി പാകിസ്താനിലെ ല്യാരി നിവാസികൾ
ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ധുരന്ധര്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1400 കോടിയോളമാണ് ചിത്രം നേടിയത്. വന്‍ വിജയം നേടിയ ഈ ചിത്രത്തിന്റെ സീക്വല്‍ വെറും മൂന്ന് മാസങ്ങള്‍ക്കിപ്പുറമാണ് തിയറ്ററുകളില്‍ എത്തിയത്. ഇത്ര വേഗത്തില്‍ ഒരു സീക്വല്‍ എത്തുന്നത് ഇന്ത്യന്‍ സിനിമയില്‍ ഒരുപക്ഷേ ആദ്യമായിരിക്കും. ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയമാണ് ധുരന്ധര്‍ ദി റിവെഞ്ച് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം നേടിക്കൊണ്ടിരിക്കുന്നത്. വെറും ഒരാഴ്ച കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടിയിലേറെയാണ് ചിത്രം നേടിയത്. ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ കൗതുകകരമായ ഒരു ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് പാകിസ്താനിലെ ല്യാരി നിവാസികള്‍.
ധുരന്ധര്‍ രണ്ട് ഭാഗങ്ങളുടെയും പ്രധാന കഥാപശ്ചാത്തലം കറാച്ചിയുടെ സമീപസ്ഥമായ ല്യാരി ആണ്. എന്നാല്‍ മറ്റ് ഇടങ്ങളില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ല്യാരി കാണിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ വിജയത്തില്‍ ഒരു പങ്ക് നാടിന്‍റെ വികസനത്തിനായി തങ്ങള്‍ക്ക് നല്‍കണമെന്നാണ് സിനിമയുടെ അണിയറക്കാരോട് ല്യാരി നിവാസികള്‍ പറയുന്നത്. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഇല്ലെന്നും പണം ലഭിച്ചാല്‍ അതൊക്കെ ശരിയാക്കാന്‍ സാധിക്കുമെന്നും അവര്‍ പറയുന്നു. കംപാരിസണ്‍ ടിവി എന്ന യുട്യൂബ് ചാനലില്‍ വന്ന ല്യാരി നിവാസികളുടെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയിലും ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.
“ല്യാരിയെക്കുറിച്ചാണ് ഈ സിനിമ. ഒരു വിഐപി സിനിമയാണ് അത്. ഒരുപാട് പണം അത് ഉണ്ടാക്കിയിട്ടുണ്ട്. ഈ റോഡുകള്‍ നന്നാക്കിയാല്‍ പ്രദേശത്തിന് ഒരുപാട് വികസനം വരും”, വീഡിയോയില്‍ ഒരാള്‍ പറയുന്നു. “നിങ്ങള്‍ 1000 കോടി നേടിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് ല്യാരിയിലെ ജനങ്ങള്‍ക്ക് ദയവായി 500 കോടി നല്‍കൂ. നിങ്ങള്‍ക്ക് ലഭിച്ചതിന്‍റെ പകുതി തന്നാല്‍ ഈ റോഡുകള്‍ നന്നായി നിര്‍മ്മിക്കാം. കുട്ടികള്‍ക്ക് അപകടമില്ലാതെ അതിലൂടെ നടക്കാം”, മറ്റൊരാള്‍ പറയുന്നു. പ്രദേശത്തിന്‍റെ വികസനത്തക്കുറിച്ച് തങ്ങള്‍ ഏറെക്കാലമായി പറയുന്നതാണെന്നും പക്ഷഏ ല്യാരിയിലെ ജനങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും ദയവായി എന്തെങ്കിലും തരൂ എന്നാണ് മൂന്നാമതൊരാളിന്‍റെ കമന്‍റ്. ധുരന്ധര്‍ 2 കളക്ഷനില്‍ നിന്ന് ല്യാരിയിലെ ജനങ്ങള്‍ക്ക് എത്ര ലഭിക്കണമെന്ന ചോദ്യത്തിന് 70- 80 ശതമാനം വേണമെന്നാണ് മറ്റൊരു പ്രദേശവാസിയുടെ മറുപടി. അതേസമയം 1000 കോടി ക്ലബ്ബില്‍ അനായാസം ഇടംപിടിച്ചതിന് ശേഷവും ചിത്രം ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.



