ഇത് ചെറിയ കളിയല്ലെന്ന് ആ ചൈനാക്കാരന്‍, അമ്പരന്ന് എതിരാളികള്‍!
ജൂണ്‍ അവസാന വാരം വിപണിയിലെത്തിയ ഹെക്ടറിന്റെ 1508 യൂണിറ്റുകളാണ് ജൂലായ് മാസം മാത്രം വിറ്റഴിച്ചത്
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന്റെ മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്.
ജൂണ്‍ അവസാന വാരം വിപണിയിലെത്തിയ ഹെക്ടറിന്റെ 1508 യൂണിറ്റുകളാണ് ജൂലായ് മാസം മാത്രം വിറ്റഴിച്ചത്. വമ്പന്‍ ബുക്കിങ് ലഭിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ ജൂലൈ 19 മുതല്‍ വാഹനത്തിനുള്ള ബുക്കിങ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് കമ്പനി.
നിലവില്‍ 28,000 ത്തോളം ബുക്കിങ്ങുകള്‍ ഹെക്ടറിന് ലഭിച്ചിട്ടുണ്ട്. ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്. ആവശ്യക്കാര്‍ ഉയര്‍ന്നതോടെ സെപ്‍തംബര്‍ മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ ഇത് 2000 യൂണിറ്റാണ്. ബുക്കിങ് വീണ്ടും ആരംഭിക്കുന്ന തിയതി വൈകാതെ കമ്പനി അറിയിക്കും.
12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വാഹനത്തിന്‍റെ വില. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.