ഉല്‍പ്പാദനം 10000 യൂണിറ്റ് തികച്ച് ചൈനീസ് എസ്‍യുവി
ഹെക്ടറിന്റെ ഉല്‍പ്പാദനം ഇപ്പോൾ 10,000 കടന്നു
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.
ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ഹെക്ടറിന്റെ ഉല്‍പ്പാദനം ഇപ്പോൾ 10,000 കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടർന്ന് ജൂലൈ അവസാനം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഹെക്ടറിന്റെ ബുക്കിംഗ് ഒക്ടോബർ ഒന്നുമുതൽ കമ്പനി വീണ്ടും സ്വീകരിച്ചു തുടങ്ങിയിരുന്നു.
ആവശ്യക്കാര്‍ ഉയര്‍ന്നതോടെ സെപ്‍തംബര്‍ മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്തിയിരുന്നു. ആദ്യ ഇത് 2000 യൂണിറ്റായിരുന്നു. വില കൂട്ടിയാണ് ബുക്കിംഗ് വീണ്ടും തുടങ്ങിയത്. എന്നിട്ടും എണ്ണായിരത്തോളം പുതിയ ബുക്കിങ്ങുകള്‍ ലഭിച്ചതായി എം ജി മോട്ടോർ ഇന്ത്യ പറയുന്നു.
12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയായിരുന്നു സ്റ്റൈൽ, സൂപ്പർ, സ്‍മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വാഹനത്തിന്‍റെ ആദ്യത്തെ വില. എന്നാല്‍ 12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ് ഷോറൂം വില. അതായത് മോഡൽ അടിസ്ഥാനമാക്കി 30,000 മുതൽ 40,000 രൂപയുടെ വരെയാണ് കൂട്ടിയത്.
അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.