സ്കൂള്‍ പരിസരം നിരീക്ഷണത്തില്‍; കുട്ടി ഡ്രൈവര്‍മാര്‍ പെട്ടാല്‍, രക്ഷിതാക്കള്‍ ഇനി പാടുപെടും!
കുട്ടി ഡ്രൈവർമാരെ പിടികൂടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പരിശോധന കർശനമാക്കാൻ മോട്ടോർവാഹന വകുപ്പ്
തിരുവനന്തപുരം: കുട്ടി ഡ്രൈവർമാരെ പിടികൂടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പരിശോധന കർശനമാക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി സ്കൂളുകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയുടെ പരിസരങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈസ്കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹനയാത്ര വ്യാപകമാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ് പല കുട്ടികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നിർദേശം.
നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന് മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.