പകരം വാഹനമോ നഷ്‍ടപരിഹാരമോ ഉടമയ്ക്ക് നൽകുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കൂടാതെ വാഹന നിർമ്മാതാക്കൾക്ക് പിഴ ചുമത്തുന്നതിനും നിയമം വഴി സാധ്യമാവുമെന്നും മോട്ടോര്‍ വാഹന വകുപ്പ് 

പുതിയ വാഹനങ്ങൾ വാങ്ങിയശേഷം നിർമ്മാണ തകരാറുകൾ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കാനും നിയമം ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിശ്ചിത ശതമാനത്തിൽ കൂടുതൽ പരാതികൾ ഒരു വാഹനത്തെക്കുറിച്ച് ഉയർന്നു വരികയാണെങ്കിൽ ആ വാഹനത്തിന്റെ മോഡൽ തിരിച്ചു വിളിക്കുന്നതിനും, പകരം വാഹനമോ നഷ്‍ടപരിഹാരമോ ഉടമയ്ക്ക് നൽകുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കൂടാതെ വാഹന നിർമ്മാതാക്കൾക്ക് പിഴ ചുമത്തുന്നതിനും നിയമം വഴി സാധ്യമാവുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. 

പുതിയ വാഹനങ്ങൾ വാങ്ങിയശേഷം നിർമ്മാണ തകരാറുകൾ കണ്ടെത്തിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ ധാരണ ഉണ്ടാകില്ല. മിക്കവാറും പരാതികൾ നിർമ്മാതാക്കളൊ ഡീലർമാരൊ പരിഹരിക്കാറുമുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും റോഡ് സുരക്ഷയ്ക്കൊ അന്തരീക്ഷ മലിനീകരണത്തിനൊ കാരണമാകുന്ന സാങ്കേതികപരമായ ചില നിർമ്മാണ തകരാറുകൾ പരിഹരിക്കപ്പെടാതെ പോകുന്ന അവസ്ഥയും നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലരെങ്കിലും സോഷ്യൽ മീഡിയയിൽ വൈകാരികമായി പ്രതികരിക്കുന്നതും നമ്മൾ കാണാറുണ്ട് .

വാഹന ഉടമകളുടെ ഒറ്റപ്പെട്ട പരാതികൾക്ക് കൂട്ടായ ഒരു പരിഹാര സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണമോ, വാഹന നിർമ്മാണ കമ്പനിക്കെതിരെ നിയമനടപടികൾക്കോ സാധ്യത ഉണ്ടായിരുന്നില്ല. എന്നാൽ 2019‑ൽ മോട്ടോർ വാഹന നിയമത്തിൽ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേർക്കുകയും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും വഴി ഏപ്രിൽ ഒന്നുമുതൽ ഇത്തരത്തിലുള്ള ഒരു സംവിധാനം നിലവിൽ വന്നതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു. 

2019 - ൽ മോട്ടോർ വാഹന നിയമത്തിൽ വകുപ്പ് 110 A, 182(A) എന്നിവ കൂട്ടിച്ചേർക്കുകയും കേന്ദ്ര മോട്ടോർ വാഹന ചട്ടം 126, 127 എന്നീ ചട്ടങ്ങൾ ദേദഗതി ചെയ്യുകയുംവഴി 2021 ഏപ്രിൽ ഒന്നുമുതൽ ഇത്തരത്തിലുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്ത് നിലവിൽ വന്നിരിക്കുകയാണ്. പുതിയ നിയമത്തിൽ പരാമർശിക്കുന്ന രീതിയിൽ നിശ്ചിത ശതമാനത്തിൽ കൂടുതൽ പരാതികൾ ഒരു വാഹനത്തെ കുറിച്ച് ഇങ്ങനെ ഉയർന്നു വരികയാണെങ്കിൽ ആ വാഹനത്തിന്റെ മോഡൽ തിരിച്ചു വിളിക്കുന്നതിനും പകരം വാഹനമൊ നഷ്‍ടപരിഹാരമൊ ഉടമക്ക് നൽകുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു, കൂടാതെ പ്രസ്തുത വാഹന നിർമാതാക്കൾക്ക് പിഴ ചുമത്തുന്നതിനും ഈ നിയമം വഴി സാധ്യമാവും. 

വാഹനത്തിൻറെ നിർമ്മാണം/ഇറക്കുമതി / റിട്രോ ഫിറ്റ്മെന്റ് എന്നീ കാര്യങ്ങളിൽ വാഹനത്തിലെ യാത്രക്കാർക്കൊ/ കാൽനടയാത്രക്കാർക്കൊ (Road safety) അന്തരീക്ഷ മലിനീകരണത്തിനൊ ഹാനികരമായിട്ടുള്ള ഭാഗങ്ങളുടെയൊ സോഫ്റ്റ്‌വെയറിന്റെയൊ തകരാറുകൾക്കാണ് ഈ പരാതി സംവിധാനം ബാധകമാവുക. മറ്റ് ചെറിയ തകരാറുകൾക്ക് ഇത് ബാധകമാകില്ല. 

കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (MORTH) ഉത്തരവാദിത്വത്തിൽ പരിവാഹൻ എന്ന വെബ്സൈറ്റിൽ വെഹിക്കിൾ റിലേറ്റഡ് മാറ്റേഴ്സ് എന്ന വിഭാഗത്തിൽ വെഹിക്കിൾ റീകാൾ എന്ന ലിങ്ക് വഴി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാഹന നിർമ്മാണത്തീയതി മുതൽ 7 വർഷത്തിനകം പഴക്കമുള്ള വാഹനങ്ങൾക്ക് ആണ് ഇത്തരത്തിൽ പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുക. വാഹന നിർമ്മാതാക്കൾക്കും ടെസ്റ്റിംഗ് ഏജൻസികൾക്കും കൂടുതൽ ഉത്തരവാദിത്വങ്ങൾ സംജാതമാവുകയാണെന്നും കേരള മോട്ടോർ വാഹന വകുപ്പ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.