ഇതിനായി മന്ത്രാലയം മൊത്തം 1885.51 കോടി രൂപ അനുവദിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) പ്രത്യേക പോസ്റ്റുകളുടെ ഒരു പരമ്പരയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. 

പുതിയ നാല് റോഡ്, ഗതാഗത പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഇതിനായി മന്ത്രാലയം മൊത്തം 1885.51 കോടി രൂപ അനുവദിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) പ്രത്യേക പോസ്റ്റുകളുടെ ഒരു പരമ്പരയിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലാണ് ഈ പുതിയ പദ്ധതികൾ. അവയിൽ റോഡ് നവീകരണവും നിലവിലുള്ള റോപ്പ് വേയുടെ വികസനവും ഉൾപ്പെടുന്നു. അവയെപ്പറ്റി വിശദമായി അറിയാം

Add Asianetnews as a Preferred SourcegooglePreferred

ഗുജറാത്ത്
ഗുജറാത്തിലെ പാലൻപൂരിൽ ദേശീയ പാത 58 ൻ്റെ ഖോഖ്‌ര ഗുജറാത്ത് അതിർത്തി - വിജയനഗർ - അന്തർസുബ - മതസൂർ റോഡ് നവീകരിക്കുന്നതിന് 699.19 കോടി രൂപ അനുവദിച്ചു. ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലാണ് തുക അനുവദിച്ചിരിക്കുന്നത്. ദേശീയ പാത-58 ഗുജറാത്തിനെയും രാജസ്ഥാനെയും ബന്ധിപ്പിക്കുന്നതിനാൽ അംബാജി ക്ഷേത്രം, ഉദയ്പൂർ, പോളോ ഫോറസ്റ്റ്, മറ്റ് പുരാവസ്തു സ്മാരകങ്ങൾ, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനാൽ പാതയുടെ പ്രാധാന്യം ഗഡ്കരി ഊന്നിപ്പറഞ്ഞു.

കർണാടക
കർണാടകയിലെ ഹാസൻ ജില്ലയിലെ ദേശീയപാത-373-ലെ യെദഗൗഡനഹള്ളി മുതൽ അർജുനഹള്ളി വരെയുള്ള നാലുവരിപ്പാതയ്ക്കായി 576.22 കോടി രൂപ അനുവദിച്ചതായി ഗഡ്കരി പറഞ്ഞു. 22.3 കിലോമീറ്റർ ദൈർഘ്യമുള്ള സെഗ്‌മെൻ്റ് പ്രധാന ഇടനാഴിയുടെ ഭാഗമാണ്. ഇത് പ്രശസ്‍ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ചിക്കമംഗളൂരു, ബേലൂർ, ഹലെബീഡു, ശ്രാവണബലഗോള എന്നിവയിലേക്കുള്ള സുപ്രധാന കണ്ണിയാണെന്നും മന്ത്രി പറഞ്ഞു.

അസം
അസമിലെ ധുബ്രി ജില്ലയിൽ എൻഎച്ച്-17 (പുതിയത്)/എൻഎച്ച്-31 (പഴയ) ഗൗരിപൂർ ബൈപാസ് നാലുവരിപ്പാത നിർമാണത്തിനായി 421.15 കോടി രൂപ മന്ത്രാലയം അനുവദിച്ചു. ഗൗരിപൂർ നഗരത്തിലെ തിരക്ക് ലഘൂകരിക്കാനും നിലവിലെ ഹൈവേയിലെ കുത്തനെയുള്ള വളവുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനും അതുവഴി സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ബൈപാസ് 9.61 കിലോമീറ്റർ ദൈർഘ്യമുള്ളതെന്ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

മധ്യപ്രദേശ്
കൂടാതെ, ഉജ്ജൈൻ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ മഹാകാലേശ്വർ ക്ഷേത്രത്തിനും ഇടയിൽ നിലവിലുള്ള റോപ്പ് വേയുടെ വികസനത്തിനും പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി 188.95 കോടി രൂപയും കേന്ദ്രം അനുവദിച്ചു. നിർദ്ദിഷ്ട റോപ്പ്‌വേ ഈ മേഖലയിലെ ഗതാഗതം തീർഥാടന കാലത്ത് സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യാത്രാ സമയം വെറും ഏഴ് മിനിറ്റായി കുറയ്ക്കുമെന്നും പ്രതിദിനം 64,000 തീർഥാടകർക്ക് സൗകര്യമൊരുക്കുമെന്നും ഗഡ്കരി പറഞ്ഞു.