"നിരോധിക്കില്ല, പക്ഷേ രാജ്യത്തെ ബസുകളെല്ലാം ഉടന്‍ ഡീസല്‍ ഉപേക്ഷിക്കും": കേന്ദ്ര മന്ത്രി!
ഈ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദ്ദേശ്യമൊന്നുമില്ല. പക്ഷേ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഇത് സാധിക്കും
ദില്ലി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ബസുകളും പരമ്പാരാഗത ഇന്ധനങ്ങളെ ഉപേക്ഷിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി. വൈദ്യുതിയോ അല്ലെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കുന്നവയോ ആയി ബസുകള്‍ മാറുമെന്നും ദില്ലിയില്‍ നടന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരുടെ എനര്‍ജി എഫിഷ്യന്‍സി നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഈ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദ്ദേശ്യമൊന്നുമില്ല. പക്ഷേ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഇത് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ സിഎൻജി, എഥനോൾ, മെഥനോൾ എന്നിവയാകും ഇന്ധനങ്ങളെന്നും ഗഡ്‍കരി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളെ രാജ്യത്ത് നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ല. നിരത്തിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ നിരോധിക്കേണ്ട സാഹചര്യവുമില്ല. ഗഡ്‍കരി പറഞ്ഞു. പക്ഷേ പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം സ്വാഭാവികമായി തന്നെ നടക്കും.ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഴയ വാഹനങ്ങൾ പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പുതിയ വാഹനങ്ങൾക്കു രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുളള തീരുമാനം ക്യാബിനറ്റിനു സമർപ്പിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ഗഡ്‍കരി വ്യക്തമാക്കി.