Asianet News MalayalamAsianet News Malayalam

നിരത്തൊഴിയുമോ പെട്രോൾ, ഡീസൽ വാഹനങ്ങൾ? തുറന്നുപറഞ്ഞ് ഗഡ്‍കരി, അമ്പരപ്പിൽ വാഹനലോകം!

രാജ്യത്തെ നിരത്തുകളിൽ നിന്നും പരമ്പരാഗത ഇന്ധന വാഹനങ്ങളെ ഒഴിവാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി. "ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് എൻ്റെ കാഴ്ചപ്പാട്," ഗഡ്കരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Nitin Gadkari wants to slash GST on hybrid vehicles and vows to eliminate fuel cars
Author
First Published Apr 1, 2024, 1:09 PM IST

രാജ്യത്തെ നിരത്തുകളിൽ നിന്നും പരമ്പരാഗത ഇന്ധന വാഹനങ്ങളെ ഒഴിവാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി. "ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് എൻ്റെ കാഴ്ചപ്പാട്," ഗഡ്കരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിൽ പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാനാകുമോയെന്ന ചോദ്യത്തിന് നൂറുശതമാനം എന്ന് ഗഡ്കരി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.  36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങളെ നിരത്തുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെന്നും എന്നാൽ ഇത് അസാധ്യമല്ലെന്നും ഗഡ്‍കരി വ്യക്തമാക്കി. എന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ ഗഡ്കരി ഒരു സമയക്രമവും നൽകിയില്ല.

ഇന്ത്യ 16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗ്രാമങ്ങൾ സമൃദ്ധമാകുന്നതിനും യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.  ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായും ഫ്‌ളെക്‌സ് എഞ്ചിനുകൾക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും മന്ത്രി പറഞ്ഞു.

2004 മുതൽ ബദൽ ഇന്ധനങ്ങൾക്കായി താൻ ശ്രമിക്കുന്നുണ്ടെന്നും വരുന്ന അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ കാര്യങ്ങൾ മാറുമെന്ന് ഉറപ്പുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഈ പരിവർത്തനത്തിന് ഒരു തീയതിയും വർഷവും നൽകാൻ തനിക്ക് കഴിയില്ലെന്നും കാരണം ഇത് വളരെ ബുദ്ധിമുട്ടാണെന്നും പക്ഷേ അസാധ്യമല്ലെന്നും ഗഡ്‍കരി തറപ്പിച്ചു പറഞ്ഞു. വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കുന്ന വേഗത കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന കാലഘട്ടം ബദൽ, ജൈവ ഇന്ധനങ്ങളായിരിക്കുമെന്നും ഈ സ്വപ്നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

വേറെ ലെവലാണ് ഗഡ്‍കരി! ടോൾ പ്ലാസകൾ ഔട്ട്, പകരം ടോൾ പിരിക്കാൻ സാറ്റലൈറ്റുകൾ! പണം ലാഭം, സമയവും!

ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ ഓട്ടോ കമ്പനികളും ഫ്ലെക്സ് എഞ്ചിനുകൾ ഉപയോഗിച്ച് മോട്ടോർസൈക്കിളുകളും സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോ റിക്ഷകളും നിർമ്മിക്കാൻ പദ്ധതിയിടുന്നതായി ഗഡ്കരി പറഞ്ഞു. "ഞാൻ ഹൈഡ്രജനിൽ ഓടുന്ന കാറിലാണ് സഞ്ചരിക്കുന്നത്. മറ്റെല്ലാ വീട്ടിലും ഇലക്ട്രിക് കാറുകൾ കാണാം. പലരും ഞാൻ പറയുന്നത് വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു" അദ്ദേഹം പറഞ്ഞു. ടാറ്റയും അശോക് ലെയ്‌ലാൻഡും ഹൈഡ്രജനിൽ ഓടുന്ന ട്രക്കുകൾ അവതരിപ്പിച്ചു. എൽഎൻജി/സിഎൻജി ഉപയോഗിച്ച് ഓടുന്ന ട്രക്കുകൾ ഉണ്ടെന്നും രാജ്യത്തുടനീളം ബയോ-സിഎൻജിയുടെ 350 ഫാക്ടറികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീർച്ചയായും രാജ്യത്ത് ഒരു വിപ്ലവം നടക്കുകയാണെന്നും ഇന്ധന ഇറക്കുമതി അവസാനിക്കുകയും ഈ രാജ്യം സ്വയം പര്യാപ്തമായ ആത്മനിർഭർ ഭാരത് ആകുകയും ചെയ്യുമെന്നും താൻ ഇതിൽ ശക്തമായി വിശ്വസിക്കുന്നുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios