ഫാസ്ടാഗ്, എഎൻപിആർ ക്യാമറകൾ പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാകും ഗ്രീൻ സെസ് ഈടാക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളെ ഗ്രീൻ സെസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  

ഡെറാഡൂൺ: വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷൻ പോയിന്‍റുകളിലൊന്നാണ് ഉത്തരാഖണ്ഡ്, മനോഹരമായ പ്രകൃതിയും സാഹസികത നിറഞ്ഞ ട്രക്കിങ്ങുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം യാത്രികരുടെ മനം കവരും. കേരളത്തിൽ നിന്നടക്കം സ്വന്തം വാഹനങ്ങളിൽ ഉത്തരാഖണ്ഡിലേക്ക് ട്രിപ്പടിക്കുന്നവരുണ്ട്. എന്നാൽ ഇനി ആ യാത്രകൾക്ക് ചിലവേറും. ഉത്തരാഖണ്ഡിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ഗ്രീൻ സെസ് ഏർപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഫാസ്ടാഗ്, എഎൻപിആർ ക്യാമറകൾ പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാകും ഗ്രീൻ സെസ് ഈടാക്കുന്നത്. 

ഇലക്ട്രിക്ക് വാഹനങ്ങളെ ഗ്രീൻ സെസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 20 രൂപ മുതൽ 80 രൂപ വരെയാകും ഗ്രീൻ സെസ്. വാണിജ്യ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഒരുപോലെ ഗ്രീൻ സെസ് ബാധകമാകും. അതേസമയം ഇരുചക്രവാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങളെ കൂടാതെ സിഎൻജി വാഹനങ്ങൾ, ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്തവ, ആംബുലൻസ്, അഗ്നിശമന സേന തുടങ്ങിയ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ എന്നിവയെ സെസിൽ നിന്നും ഒഴിവാക്കും

സംസ്ഥാന സർക്കാരിലേക്ക് കൂടുതൽ വരുമാനമെത്തിക്കു എന്നതിന്‍റെ ഭാഗമായാണ് ഗ്രീൻ സെസ് ഫാസ്ടാഗ്, എഎൻപിആർ ക്യാമറകൾ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പിരിക്കുന്നത്. നിലവിൽ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളിൽ നിന്ന് ഗ്രീൻ സെസ് ഈടാക്കുന്നുണ്ട്. സ്വകാര്യ കാറുകൾക്ക് 40 രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അത് പിരിച്ചെടുക്കാൻ നിലവിൽ സാധിക്കുന്നില്ല. ഗ്രീൻ സെസിലൂടെ നിലവിൽ പ്രതിവർഷം 5 മുതൽ 6 കോടി രൂപ വരെ ഉത്തരാഖണ്ഡ് വരുമാനം നേടുന്നുണ്ട്. പുതിയ സംവിധാനത്തിലൂടെ സ്വകാര്യ വാഹനങ്ങൾക്ക് നികുതി ചുമത്തി പ്രതിവർഷം 75 കോടി രൂപയുടെ വരുമാനമുണ്ടാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

Read More :  ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; പാർക്ക് ചെയ്ത കാറിന്റെ ബോണറ്റിൽ സ്വർണം വെച്ച് പ്രാങ്ക് വീഡിയോ