പഴയ വാഹനം പൊളിക്കല്‍ നയം; വികസന യാത്രയിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ വിപ്ളവത്തിന് വഴിയൊരുക്കുന്ന പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് ഇന്നുമുതല്‍ തുടക്കം. ഗുജറാത്തിൽ ഇന്ന് നടക്കുന്ന നിക്ഷേപക സമിറ്റിലാണ് നയം പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ നയം അനുസരിച്ച് കമേഴ്സ്യൽ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.
പുതിയ പൊളിക്കല്‍ നയം വാഹന മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലയിലും ഈ തീരുമാനം മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാകും. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് ഈ നയം. 10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങൾ വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പഴയ വാഹനങ്ങല്‍ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കല്‍ നയം പരിസ്ഥിതിക്കുള്ള ആഘാതം തടയാനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് നിതിന്‍ ഗഡ്ക്കരി. പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കും എന്നും ജിഎസ്‍ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും നിതിൻ ഖഡ്ക്കരി വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona