തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും നടൻ വിജയ്ക്ക് സർക്കാരുണ്ടാക്കാൻ സാധിച്ചില്ല. ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൂടി ചേർത്ത് ഗവർണർക്ക് കത്ത് നൽകിയതിലെ സാങ്കേതിക പിഴവാണ് വിജയ്ക്ക് തിരിച്ചടിയായത്. രാഷ്ട്രീയത്തിലെ പരിചയക്കുറവ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നഷ്ടപ്പെടുത്തിയേക്കാം.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദിച്ചുയർന്നിട്ടും, രാഷ്ട്രീയത്തിലെ പരിചയക്കുറവ് നടൻ വിജയ്ക്കും അദ്ദേഹത്തിന്‍റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടിവികെ) കനത്ത തിരിച്ചടിയാകുന്നു. കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട വിജയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നിരുന്നു. ടിവികെ നേതൃത്വം വരുത്തിയ ചെറിയൊരു സാങ്കേതിക പിഴവാണ് വിജയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴിയിൽ തടസമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, ടിവികെ 108 സീറ്റുകൾ നേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച വിജയ് ഒരെണ്ണം ഒഴിഞ്ഞുകൊടുക്കുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആകും. ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ളപ്പോൾ, അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടിവികെ - കോൺഗ്രസ് സഖ്യത്തിന്‍റെ ആകെ എണ്ണം 112 ആയി ഉയർന്നു. എന്നാൽ ഇവിടെയാണ് വിജയ് രാഷ്ട്രീയമായ പിഴവ് വരുത്തിയത്.

സാധാരണ ഗതിയിൽ, തൂക്കുമന്ത്രിസഭ വരുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ വിജയ് സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ മാത്രം ഒപ്പുള്ള കത്താണ് ഗവർണർക്ക് നൽകേണ്ടിയിരുന്നത്. ഇത് അംഗീകരിച്ച് ഗവർണർ വിജയ്ക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകുകയും പിന്നീട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ, തന്‍റെ കത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പ് കൂടി ഉൾപ്പെടുത്തിയതോടെ ഇതൊരു സഖ്യകക്ഷി ഭരണത്തിനുള്ള നീക്കമായി ഗവർണർ കണക്കാക്കി. സഖ്യകക്ഷി സർക്കാർ എന്ന നിലയിൽ 118 പേരുടെ പിന്തുണ വിജയ്ക്ക് ഗവർണർ ഈ ആവശ്യം തള്ളുകയായിരുന്നു.

രണ്ടാം തവണ ഗവർണറെ കണ്ടപ്പോഴും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ വിജയ്ക്ക് സാധിച്ചില്ലെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മികച്ച രാഷ്ട്രീയ ഉപദേശകരുടെ അഭാവമാണ് വിജയ്ക്ക് വിനയായതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ പരിഹസിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ മാത്രം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ വിജയ് ഇതിനകം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യുമായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തമിഴ് രാഷ്ട്രീയം ഇപ്പോൾ ആകാംക്ഷയുടെ മുനയിലാണ്.